Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2017 2:21 PM GMT Updated On
date_range 28 March 2017 2:21 PM GMTകൂട്ടമരണം: വില്ലൻ ജപ്തി ഭീഷണിയും സാമ്പത്തിക ബാധ്യതയും
text_fieldsbookmark_border
എരുമപ്പെട്ടി: ‘വീടും സ്ഥലവും വിറ്റിട്ട് കടംവീട്ടാമെന്നാണ് വിചാരിച്ചത്. പക്ഷെ ഇതുവരെ അതിന് സാധിച്ചില്ല. ഇനി ഞങ്ങൾക്ക് പിടിച്ചുനിൽക്കാൻ സാധിക്കില്ല. ഞങ്ങളെല്ലാവരും പോകുന്നു.’^ തിങ്കളാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ട നാലംഗ കുടുംബത്തിെൻറ ആത്മഹത്യ കുറിപ്പ് തുടങ്ങുന്നത് ഇങ്ങനെയാണ്. കടുത്ത സാമ്പത്തിക ബാധ്യത തരണം ചെയ്യാനുള്ള തീവ്രശ്രമം പരാജയപ്പെട്ടതും പുരയിടത്തിനുമേലുള്ള ബാങ്കിെൻറ ജപ്തി ഭീഷണിയുമാണ് കടങ്ങോട് കൊട്ടിലിപറമ്പിൽ സുരേഷ്കുമാറിനെയും കുടുംബത്തെയും ആത്മഹത്യയിലേക്ക് നയിച്ചത്. വീടുകളിൽ ടൈൽ വിരിക്കുന്നതിെൻറ കരാർ തൊഴിലാളിയായിരുന്ന സുരേഷ്കുമാർ നടുവേദനയെ തുടർന്നാണ് ആ ജോലി നിർത്തിയത്. പിന്നീട് ഒരു നാട്ടുകുറി ആരംഭിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. നാട്ടുകാർക്ക് വിശ്വസ്തനായതിനാൽ സുരേഷ്കുമാറിെൻറ കുറിയിൽ നിരവധി പേർ ചേർന്നു. എന്നാൽ, സർക്കാറിെൻറ കുബേര നടപടികൾ വന്നതോടെ കുറി വിളിച്ചുപോയ പലരും മനപ്പൂർവം പണം തിരിച്ചടക്കാതായി. വിളിച്ചവർക്ക് പണം നൽകാനും കഴിയാതെ പ്രതിസന്ധിയിലായപ്പോൾ പലരിൽനിന്നും പണം കടം വാങ്ങി. വീട് നിർമിക്കാനായി ജില്ല സഹകരണ ബാങ്കിൽ നിെന്നടുത്ത വായ്പ അടവും മുടങ്ങി. ഇതിനിടെ സ്ഥലവും വീടും വിൽപന നടത്തി ബാധ്യതകൾ തീർക്കാൻ ശ്രമം ആരംഭിച്ചു. 80 ലക്ഷത്തോളം വിലമതിക്കുന്ന ഇരുനില വീടിനും പുരയിടത്തിനും റിയൽ എസ്റ്റേറ്റ് മാഫിയ വളരെ കുറഞ്ഞ വിലയാണ് കണ്ടത്. വീടും സ്ഥലവും വാങ്ങാനെത്തുന്നവരെ റിയൽ എസ്റ്റേറ്റ് മാഫിയ അന്ധവിശ്വാസപരമായ കാര്യങ്ങൾ പറഞ്ഞ് തിരിച്ചയക്കുകയും ചെയ്തു. പ്രതിസന്ധി മൂർഛിച്ചതോടെ വീട്ടുചെലവ് നിറവേറ്റുന്നതിനായി ഗുരുവായൂർ കിഴക്കേനടയിൽ വഴിയോരത്ത് ലോട്ടറി വിൽപന തുടങ്ങി. വീടുവിറ്റാൽ കടങ്ങൾ വീട്ടി ബാധ്യതകളില്ലാതെ ജീവിക്കാമെന്ന മോഹമുണ്ടായിരുന്നെങ്കിലും അവസരം മുതലെടുത്ത് പുരയിടം കുറഞ്ഞ വിലയ്ക്ക് തട്ടിയെടുക്കാൻ റിയൽ എസ്റ്റേറ്റ് മാഫിയയും തക്കം പാർത്തിരുന്നു. ഇതിനിടയിലാണ് ശനിയാഴ്ച ബാങ്ക് അധികൃതർ വീട്ടിലെത്തി ജപ്തി ഭീഷണി മുഴക്കിയത്. ഇതോടെ സുരേഷ്കുമാറും കുടുംബവും തകരുകയായിരുന്നു. തിങ്കളാഴ്ച ജപ്തി നോട്ടീസ് വീടിന് മുന്നിൽ പതിക്കുമോ എന്ന ഭയം കുടുംബത്തെ ആത്മഹത്യയിലേക്ക് നയിക്കുകയായിരുന്നു. അതേസമയം, കുടുംബത്തിെൻറ മരണത്തിൽ വ്യവസായമന്ത്രി എ.സി. മൊയ്തീൻ അനുശോചിച്ചു. സംഭവത്തിൽ കലക്ടർ ഡോ. എ. കൗശിഗനോട് മന്ത്രി റിപ്പോർട്ട് തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story