Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2017 3:29 PM GMT Updated On
date_range 17 May 2017 3:29 PM GMTഭീതിവിതച്ച് കാഞ്ഞിരപ്പാറ പാറക്കുളം
text_fieldsbookmark_border
അടൂർ: കാഞ്ഞിരപ്പാറമലയിലെ പാറക്കുളം പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ ചാല നിവാസികളുടെ ഉറക്കംകെടുത്തുന്നു. വലിയ മല വെട്ടിക്കുഴിച്ചാണ് പാറമട പ്രവർത്തിച്ചുകൊണ്ടിരുന്നത്. കാലാവധി കഴിഞ്ഞതിനാൽ പാറപൊട്ടിക്കൽ നടത്തുന്നില്ല. 100 അടിയോളം താഴ്ചയിൽ പാറപൊട്ടിക്കൽ നടന്ന സ്ഥലത്ത് കുഴിയും രൂപപ്പെട്ടിട്ടുണ്ട്. മഴ ശക്തമായതോടെ ഇതിൽ വെള്ളം നിറയുകയുമാണ്. പാറമടയുടെ താഴെയായി വളരെയധികം ആളുകൾ താമസിക്കുന്നുണ്ട്. റോഡരികിൽ പാറമടക്കായി കുഴി എടുത്തതിനാൽ വെള്ളം നിറയുമ്പോൾ വലിയ അപകടസാധ്യതയാണ് ഉണ്ടാകുന്നത്. പാറമടയിൽനിന്ന് ഏതെങ്കിലും തരത്തിൽ വെള്ളം പൊട്ടി ഒഴുകിയാൽ താഴെ താമസിക്കുന്നവർക്ക് വലിയ ദുരന്തം സംഭവിക്കും. മുമ്പ് പൊലീസ് പിടികൂടിയ വലിയ വെടിമരുന്ന് ശേഖരം പൊട്ടിച്ചു നശിപ്പിക്കാനും ഈ പാറക്കുളമാണ് ഉപയോഗിച്ചത്. ഈ സമയത്തുണ്ടായ വലിയ പ്രകമ്പനത്തിൽ താഴെയുള്ള വീടുകളിൽ ക്ഷതവും ഉണ്ടായിട്ടുണ്ട്. നിലവിൽ കാഞ്ഞിരപ്പാറ മലയിൽ മൂന്ന് മലകളാണുള്ളത്. ഒരു മല പൂർണമായും വെട്ടിക്കുഴിച്ച് ഗർത്തങ്ങളാക്കി മാറ്റിയതാണ് ദുരന്തഭീഷണി ഉയർത്തുന്നത്. 100 അടി താഴ്ചയുള്ള കുഴിക്ക് മുകളിലൂടെ ഒരു വഴിയും ഉണ്ട്. ഇവിടെ അപകടം ഒഴിവാക്കാൻ പാറമടക്കാർ ഒരു സുരക്ഷാ നടപടിയും ചെയ്തിട്ടില്ല. ഗേറ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും മറ്റു വഴികളിലൂടെ കാഞ്ഞിരപ്പാറമലയുടെ മുകൾ കാഴ്ചകളും പാറക്കുളം കാണുന്നതിനുമായി ധാരാളം ആളുകൾ ഇവിടേക്ക് എത്താറുണ്ട്. പാറക്കുളത്തിലെ അഗാധമായ കുഴിനികത്തി താഴെ താമസിക്കുന്നവർക്കുള്ള ഭീഷണി ഒഴിവാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story