Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2018 5:11 AM GMT Updated On
date_range 18 Jan 2018 5:11 AM GMTപകർച്ചവ്യാധികളെ പടിക്ക് പുറത്താക്കാൻ ആരോഗ്യജാഗ്രത പദ്ധതിക്ക് തുടക്കം
text_fieldsbookmark_border
* രോഗ സാധ്യതയുള്ള സ്ഥലങ്ങളെ ഹോട്ട് സ്പോട്ടാക്കി തിരിക്കും തൊടുപുഴ: പകർച്ചവ്യാധികളെ പടിക്ക് പുറത്താക്കാൻ ജില്ലയിൽ ആരോഗ്യ വകുപ്പിെൻറ ജാഗ്രത പദ്ധതിക്ക് തുടക്കം. പകർച്ചവ്യാധികൾ തടയുന്നതിനും പ്രതിരോധ മാർഗങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനുമുള്ള പദ്ധതിയാണ് ആരോഗ്യ ജാഗ്രത. എല്ലാ പഞ്ചായത്തിലെയും വാർഡുകൾ തോറും ഭവന സന്ദർശനവും ബോധവത്കരണവും നടത്തി പകർച്ചവ്യാധിക്കുള്ള സാധ്യതകളെ മുളയിലേ നുള്ളിക്കളയുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം. പകർച്ചവ്യാധി സാധ്യത കൂടിയ സ്ഥലങ്ങൾ, കുറഞ്ഞ സ്ഥലങ്ങൾ എന്നിങ്ങനെ തരംതിരിച്ചാകും പ്രവർത്തനങ്ങൾ. മുൻകാലങ്ങളിൽ ജില്ലയുടെ വിവിധ മേഖലകളിൽ പകർച്ചവ്യാധികൾ വ്യാപകമാകുന്ന സാഹചര്യം ആരോഗ്യ വകുപ്പിനെ ആശങ്കയിലാഴ്ത്തിയിരുന്നു. ഇക്കാരണത്താലാണ് ഇത്തവണ പകർച്ചവ്യാധി പ്രതിരോധം ഉൗർജിതമാക്കുന്നത്. കഴിഞ്ഞതവണ ജില്ലയിൽ എച്ച്വൺ എൻവൺ, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ ബാധിച്ചവരുടെ എണ്ണത്തിൽ ക്രമാതീതമായ വർധനയാണ് ഉണ്ടായത്. മരണ നിരക്കും കൂടി. ഇതിെൻറ ഭാഗമായി രോഗസാധ്യത കൂടുതലുള്ള സ്ഥലങ്ങളെ കണ്ടെത്തി ഹോട്ട്സ്പോട്ടുകളാക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ചെയർമാനും കലക്ടർ കൺവീനറുമായി കോഒാഡിനേഷൻ കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്. കൂടാതെ 50 വീടുകളിൽ രണ്ടുപേരെ വീതം ആരോഗ്യ സേന പ്രവർത്തകരെ ഉൾപ്പെടുത്തും. വീടുകളിലെ സന്ദർശനം, ബോധവത്കരണം എന്നിവക്ക് കുടുംബശ്രീ പ്രവർത്തകരെയാകും അംഗങ്ങളാക്കുക. വാർഡുതല ആരോഗ്യ ശുചിത്വ സമിതികൾ ശക്തമാക്കൽ, ജനപങ്കാളിത്തത്തോടെ മഴക്കാലപൂർവ ശുചീകരണം, തൊഴിലുറപ്പ് തൊഴിലാളികൾക്ക് വ്യക്തിഗത ശുചിത്വ സുരക്ഷ മാർഗങ്ങൾ, ഇതര സംസ്ഥാന തൊഴിലാളുടെ ആരോഗ്യ നിരീക്ഷണം എന്നിവയെല്ലാം ആരോഗ്യ ജാഗ്രത പദ്ധതിയിൽപെടും. പഞ്ചായത്തുകൾ, ആരോഗ്യം, തദ്ദേശവകുപ്പ്, കൃഷിവകുപ്പ്, സാമൂഹികനീതി വകുപ്പ്, ശുചിത്വ മിഷൻ എന്നിവയുടെ സഹായത്തോടെയാകും പ്രവർത്തനം. ഇൗവർഷം കുറിഞ്ഞി പൂക്കുന്ന സാഹചര്യത്തിൽ വലിയതോതിൽ സഞ്ചാരികൾ ജില്ലയിലെത്തും. ഇതിനാൽ ജില്ല പ്രത്യേക ജാഗ്രതക്ക് നിർദേശമുണ്ട്. ഒരുവർഷം നീളുന്ന പദ്ധതിയാണിത്. ഇതോടനുബന്ധിച്ച് ജനുവരി 20നകം ചെയ്ത് തീർക്കേണ്ട കർമ പദ്ധതികൾ പൂർത്തിയായി വരുകയാണെന്നും ആരോഗ്യ പ്രവർത്തകർ പറഞ്ഞു. പുല്ലുമേട്ടിലെ മാലിന്യം നീക്കം ചെയ്തു വണ്ടിപ്പെരിയാർ: ശബരിമല തീർഥാടകരുടെ ഇടത്താവളമായ പുല്ലുമേട്, ഉപ്പുപാറ തുടങ്ങിയ പ്രദേശങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്തു. പീരുമേട് ഐ.എച്ച്.ആർ.ഡി കോളജിലെ എൻ.എസ്. എസ്.പ്രവർത്തകരും, വനം വകുപ്പും ചേർന്നാണ് പരിസരം ശുചീകരിച്ചത്. മകരവിളക്ക് ദിവസം അയ്യപ്പഭക്തർ കൊണ്ട് വന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വനമേഖലയിൽ ഉപേക്ഷിച്ചിരുന്നു. വന്യ മൃഗങ്ങളുടെ വിഹാര സ്ഥലങ്ങളിലാണ് മാലിന്യങ്ങൾ എെറയും കാണപ്പെട്ടത്. ആഹാരസാധനങ്ങളുടെ അവശിഷ്ടങ്ങൾ അടങ്ങിയ മാലിന്യങ്ങൾ വന്യമൃഗങ്ങൾ ഭക്ഷിക്കാൻ സാധ്യതയേറെയാണ്. ഇടത്താവളമായ സത്രം വഴി പുല്ലുമേട്ടിലേക്കെത്തുന്ന വഴിയിൽ സീതക്കുളം, സീറോ പോയൻറ് തുടങ്ങിയ പ്രദേശങ്ങളും ശുചീകരിച്ചു. ന്യൂമാൻകോളജ് മെഗാ അലുമ്നി; 26ന് തൊടുപുഴ: ന്യൂമാൻ കോളജ് മെഗാ അലുമ്നി യോഗത്തിെൻറ സ്വാഗതസംഘം ചെയർമാനായി ഫാ. ഡോ. വിൻസെൻറ് നെടുങ്ങാട്ട്, ജനറൽ കൺവീനറായി പ്രഫ. ഡോ. ജോസ് അഗസ്റ്റ്യൻ, പബ്ലിസിറ്റി കൺവീനറായി മനോജ് കോക്കാട്ട്, ഫിനാൻസ്: പ്ര. എം.ടി. ജോസഫ്, ഫുഡ്: എം.എൻ. ബാബു, റിസപ്ഷൻ: അഡ്വ. എ.എം.എ റഹീം എന്നിവർ കൺവീനർമാരായി 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. മുൻകാല വിദ്യാർഥികളും വിവിധ മേഖലകളിൽ പ്രഗല്ഭരുമായ നിരവധി പേരെ സമ്മേളനത്തിൽ ആദരിക്കും. സമ്മേളനം ഹൈക്കോടതി ജഡ്ജും പൂർവ വിദ്യാർഥിനിയുമായ ജസ്റ്റിസ് വി. ഷേർസി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘ രൂപവത്കരണ യോഗത്തിൽ ഫാ. ഡോ. മാനുവൽ പിച്ചളക്കാട്ട്, ഫാ. തോമസ് പൂവത്തിങ്കൽ, പ്രഫ. ജോസഫ് അഗസ്റ്റ്യൻ, അഡ്വ. സെബാസ്റ്റ്യൻ കെ. ജോസ്, ജോൺസൺ ജോൺ, സെയ്തുമുഹമ്മദ്, സത്യൻ, ബാബു തോമസ്, അനു ചെമ്പരത്തി, ലെഫ്. പ്രജീഷ് മാത്യു തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story