Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബസുകളിൽ പെൺ...

ബസുകളിൽ പെൺ തിരുട്ടുസംഘങ്ങൾ വിലസുന്നു; യാത്രക്കാർ ജാഗ്രതൈ!

text_fields
bookmark_border
തൊടുപുഴ: ബസുകളിൽ മോഷണം നടത്തുന്ന പെൺ തിരുട്ടുസംഘങ്ങൾ ജില്ലയിൽ സജീവം. ബസ് യാത്രക്കിടെ വീട്ടമ്മമാരുടെ ബാഗിൽനിന്ന് പണം കവരുന്ന തമിഴ്-നാടോടി സ്ത്രീകൾ അടുത്തനാളിൽ വർധിച്ചു. മോഷ്ടിച്ചെടുക്കുന്ന ആഭരണങ്ങളും പണവുമായി നാട്ടിലേക്ക് കടന്ന ശേഷം പിന്നീട് വീണ്ടുമെത്തി മോഷണം തുടരുന്നതാണ് ആൺ കള്ളന്മാരെപോലും വെല്ലുന്ന തരത്തിൽ ഇവരുടെ രീതി. കഴിഞ്ഞദിവസം തൊടുപുഴയിൽ ബസിൽ കയറി മോഷണം നടത്തിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പഴനി ജില്ലയിലെ നെയ്ക്കാരപ്പെട്ടിക്കര സ്വദേശികളായ പാണ്ടിയമ്മ (40), മുത്ത് (32) എന്നിവരാണ് പിടിയിലായത്. ഏഴുമുട്ടം സ്വദേശി കാർത്യായനിയുടെ 37ഗ്രാം സ്വർണാഭരണങ്ങൾ, ഇളംദേശം സ്വദേശിയുടെ 1,65,000 രൂപ, കുമാരമംഗലം സ്വദേശി രേഷ്മയുടെ 4,000 രൂപ എന്നിവയാണ് യാത്രക്കിടെ മോഷ്ടിച്ചത്. വെള്ളത്തൂവൽ പൊലീസാണ് ഇവരെ ബസിൽനിന്ന് കസ്റ്റഡിയിലെടുത്തത്. ബസിൽ മോഷണം നടത്താനുള്ള ശ്രമത്തിനിടെ യാത്രക്കാർ പിടികൂടി ഇവരെ പൊലീസിന് കൈമാറുകയായിരുന്നു. വിവരമറിഞ്ഞ് തൊടുപുഴ െപാലീസ് ഇവിടെ നടന്ന മോഷണങ്ങളുമായി ഇവർക്ക് ബന്ധമുണ്ടോയെന്നറിയാൻ ചിത്രങ്ങൾ മോഷണത്തിന് ഇരകളായ വീട്ടമ്മമാരെ കാണിക്കുകയും തിരിച്ചറിഞ്ഞതിനെത്തുടർന്ന് കസ്റ്റഡിയിൽ വാങ്ങുകയുമായിരുന്നു. ചോദ്യം ചെയ്തതിൽ മോഷണം നിത്യത്തൊഴിലാക്കിയവരാണ് ഇവരെന്ന് വ്യക്തമായി. ആൺ മോഷ്ടാക്കളെ പോലും കടത്തിവെട്ടുന്ന തരത്തിലാണ് ഇവരുടെ മോഷണരീതികൾ. പല വേഷത്തിലും ഭാവത്തിലും കറങ്ങുന്ന ഇക്കൂട്ടർ ബസ് സ്റ്റോപ്പുകളിലും തിരക്കുള്ള ബസിലുമെല്ലാം യാത്രക്കാരെന്ന വ്യാജേനെ കയറി മോഷണം നടത്തി മുങ്ങും. തമിഴ്നാട്ടിലെ തിരുട്ടുഗ്രാമങ്ങളിൽനിന്നാണ് പെൺ മോഷ്ടാക്കൾ എത്തുന്നതെന്നാണ് വിവരം. മോഷണത്തിൽ പ്രാവീണ്യം നേടിയ തിരുട്ടു പെൺസംഘങ്ങൾ യാത്രക്കാർ അറിയാതെ മോഷണം നടത്തുമെന്നത് പ്രത്യേകതയാണ്. തിരക്കേറിയ റൂട്ടുകൾ കേന്ദ്രീകരിച്ചാണ് മോഷണം ആസൂത്രണം ചെയ്യുന്നത്. ആറുമാസം മുമ്പ് വിവിധ സംഭവങ്ങളിലായി ഒന്നര ലക്ഷത്തോളം രൂപയാണ് നഗരത്തിൽ വിവിധ ബസുകളിൽനിന്ന് മോഷണം പോയതായി പരാതിയുള്ളത്. തിരുട്ടു പെൺസംഘത്തിന് ഓടുന്ന ബസിലെ മോഷണമാണ് താൽപര്യം. കൂടെ യാത്രചെയ്യുന്ന സ്ത്രീകൾ പോലും അറിയാതെ ബാഗുകൾ കീറിയാണ് പണവും സ്വർണവുമടക്കം കൈക്കലാക്കുന്നത്. ഓടുന്ന ബസിൽ യാത്രക്കാരിയുടെ ബാഗിൽനിന്ന് പണം മോഷ്ടിക്കുന്നതിനിടെ പിടിക്കപ്പെടുമെന്ന് കണ്ടപ്പോൾ സ്കൂൾ വിദ്യാർഥിനിയുടെ ബാഗിൽ നിക്ഷേപിച്ച് രക്ഷപ്പെടാൻ ശ്രമിച്ച തമിഴ് യുവതിയെ പൊലീസ് പിടികൂടിയതും അടുത്തകാലത്താണ്. നല്ല വസ്ത്രമണിഞ്ഞ് തിരക്കുള്ള ബസിൽ കയറുന്ന ഇക്കൂട്ടർ സ്ത്രീകളുടെ മാല, ബാഗ്, പഴ്സ് മുതലായവയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. മോഷണം നടത്തിയശേഷം മോഷണമുതൽ ഒപ്പമുള്ളയാൾക്ക് കൈമാറി, അടുത്ത സ്റ്റോപ്പിലിറങ്ങി മുങ്ങുന്നതാണ് രീതിയെന്ന് പൊലീസ് പറഞ്ഞു. ബസിൽ മനഃപൂർവം തിക്കും തിരക്കുമുണ്ടാക്കി അതിനിടെ പണവും മറ്റും കവരുന്ന രീതിയുമുണ്ട്. ബസ് യാത്രക്കിടെ ചിലപ്പോൾ ഉറക്കം നടിക്കും. അടുത്തിരിക്കുന്നവരുടെ ശരീരത്തിലേക്ക് മെല്ലെ ചായും. ഇതിനിടെ, ഇവരുടെ ഇടംകൈ സഹയാത്രികയുടെ ബാഗിന് മുകളിലെത്തും. ബാഗ് തുറന്ന് ഉള്ളിലുള്ള പഴ്സും പൊതിയും അടിച്ചുമാറ്റും. മോഷണം നടത്തിയാൽ അടുത്ത സ്റ്റോപ്പിലിറങ്ങി മറ്റൊരു ബസിൽ കയറി സ്ഥലം കാലിയാക്കും. കൈയിൽ കുഞ്ഞുമായിവരെ ബസിൽ കയറും. തിരക്കുള്ള ബസാണ് ഇവർക്കു പ്രിയം. നഗരത്തിലൂടെ സർവിസ് നടത്തുന്ന ബസൊന്നും വേണമെന്നില്ല. കണ്ടാൽ പെട്ടെന്ന് ഇറക്കിവിടാൻ ആരും തയാറാകാത്തവിധം വേഷം കെട്ടും. ആരെങ്കിലും ഇവരെ കണ്ടാൽ അടുത്തുനിൽക്കുന്ന യാത്രികയുടെ ബാഗിൽ വെച്ച് രക്ഷപ്പെടാനുള്ള തന്ത്രവും ഇവർക്കറിയാം. ജില്ലതല കലാമത്സരം തൊടുപുഴയിൽ തൊടുപുഴ: ദേശീയ യുവജന വാരാഘോഷങ്ങളുടെ ഭാഗമായി നെഹ്റു യുവകേന്ദ്ര ജില്ലതലത്തിൽ തിരുവാതിര, ഒപ്പന എന്നിവയിൽ മത്സരം സംഘടിപ്പിക്കുന്നു. ഇൗ മാസം 13ന് രാവിലെ 11ന് തൊടുപുഴ ജ്യോതി സൂപ്പർ ബസാറിലെ ഉപാസന ഒാഡിറ്റോറിയത്തിൽ മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. സന്നദ്ധസംഘടനകൾ, കുടുംബശ്രീ, സ്കൂൾ--കോളജ് വിദ്യാർഥികൾ എന്നിവർക്ക് ടീമായി മത്സരത്തിൽ പെങ്കടുക്കാം. താൽപര്യമുള്ള ടീമുകൾ എട്ടിനുമുമ്പ് പേര്, വിലാസം എന്നിവ ജില്ല യൂത്ത് കോഒാഡിനേറ്റർ, നെഹ്റു യുവകേന്ദ്ര, മുനിസിപ്പൽ ബിൽഡിങ്, തൊടുപുഴ എന്ന വിലാസത്തിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 04862-222670, 9447865065.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story