Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Oct 2017 5:38 AM GMT Updated On
date_range 10 Oct 2017 5:38 AM GMTകേരള കോൺഗ്രസിെൻറ മുന്നണി പ്രവേശനം ഡിസംബറിൽ
text_fieldsbookmark_border
കോട്ടയം: കേരള കോൺഗ്രസിെൻറ മുന്നണി പ്രവേശനം സംബന്ധിച്ച് ഡിസംബർ 12ന് മുമ്പ് തീരുമാനം ഉണ്ടായേക്കും. തിങ്കളാഴ്ച കോട്ടയത്ത് ചേർന്ന പാർട്ടി ഉന്നതാധികാര സമിതിയിൽ ഇക്കാര്യം ചർച്ചയായി. എന്നാൽ, കോട്ടയത്ത് ഡിസംബർ 12ന് നടക്കുന്ന പാർട്ടി മഹാസംസ്ഥാന സമ്മേളനത്തിൽ മതി പ്രഖ്യാപനമെന്നാണ് തീരുമാനം. ചരൽകുന്ന് സമ്മേളനത്തിനു ശേഷം ഒരുമുന്നണിയിലും ഇല്ലാതെ പാർട്ടി ഒറ്റക്ക് മുന്നോട്ട് പോകുന്നത് സംസ്ഥാന-ജില്ല നേതാക്കളിലും അണികളിലും ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ തീരുമാനം ഇനിയും വൈകരുതെന്നാണ് ധാരണ. പി.ജെ. ജോസഫ് തൊടുപുഴയിൽ യു.ഡി.എഫ് രാപകൽ സമരത്തിൽ പെങ്കടുത്തത് അടക്കം പാർട്ടി നേതൃനിരയിൽനിന്ന് ചരൽകുന്ന് തീരുമാനത്തിനെതിരായ നിലപാടുകൾ രൂപപ്പെടുന്ന സാഹചര്യത്തെ കെ.എം. മാണിയും ആശങ്കയോടെയാണ് കാണുന്നത്. ഇൗവിഷയത്തിൽ ജോസഫിനെ പരസ്യമായി ന്യായീകരിച്ച് മാണി പ്രസ്താവന നടത്തിയെങ്കിലും പാർട്ടി തീരുമാനത്തിനു വിരുദ്ധമായി ജോസഫ് എടുത്ത നിലപാടിൽ ബഹുഭൂരിപക്ഷം നേതാക്കളും അതൃപ്തരാണ്. മാണിയും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. പ്രമുഖ നേതാക്കളിൽ പലരും ഇക്കാര്യം മാണിയെ അറിയിച്ചെങ്കിലും തിരക്കിട്ട് നടപടി വേണ്ടെന്നാണ് മാണിയുടെ നിലപാട്. പാർട്ടിയിൽ ഇപ്പോൾ പ്രശന്ങ്ങളൊന്നും ഇല്ലെന്ന് വരുത്താനും മാണി ഇതിലൂടെ നീക്കം നടത്തി. തിരക്കിട്ട് ജോസഫിനെതിരെ നടപടി എടുക്കുകയോ അദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെടുകയോ ചെയ്താൽ ഏത് മുന്നണിയിലേക്കായാലും പാർട്ടിയുടെ പ്രവേശനം തടസ്സപ്പെടുമെന്നും മാണി ഭയക്കുന്നുണ്ട്. നിലപാടുകൾക്ക് തിരിച്ചടി ഉണ്ടായാൽ പാർട്ടി കൂടുതൽ പ്രതിസന്ധിയിലാകുമെന്ന് മുതിർന്ന നേതാക്കളും ചൂണ്ടിക്കാട്ടുന്നു. ഡിസംബർ 12വരെ തിരക്കിട്ട തീരുമാനങ്ങളൊന്നുമില്ലാതെ മുന്നോട്ട് പോകാനാണ് ഇപ്പോഴത്തെ തീരുമാനം. സമ്മേളനത്തിെൻറ രക്ഷാധികാരികൾ കെ.എം. മാണിയും പി.ജെ. ജോസഫുമാണ്. ഇതും മാണിയുടെ തന്ത്രമായി ചൂണ്ടിക്കാട്ടപ്പെടുന്നു. അതിനിടെ ഇടതുമുന്നണിയിലേക്കുള്ള മാണി ഗ്രൂപ്പിെൻറ പ്രവേശനം സംബന്ധിച്ച ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നാണ് വിവരം. ജോസ് കെ. മാണി ഇതുസംബന്ധിച്ച് അടുത്ത അനുയായികളുമായി ചർച്ച ആരംഭിച്ചിട്ടുണ്ട്. പാർട്ടി സമ്മേളനങ്ങൾ അവസാനിക്കുന്നതോടെ സി.പി.എമ്മും ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് പ്രഖ്യാപിക്കും. മാണിക്കെതിരെയുള്ള കോഴ അടക്കം ആരോപണങ്ങളെല്ലാം ഇപ്പോൾ അവസാനിച്ച അവസ്ഥയിലാണ്. കേസും ഇല്ലാതാകുന്നതോടെ ഡിസംബറിൽ കേരള കോൺഗ്രസിനെ ഒപ്പം നിർത്താനാണ് സി.പി.എം തീരുമാനമെന്നാണ് സൂചന. കേരള കോൺഗ്രസ് മുൻനിര നേതാക്കളും ഇതുസംബന്ധിച്ച് സൂചന നൽകുന്നുണ്ട്. ജോസഫ് വിട്ടുപോയാലും പാർട്ടിയുടെ ശക്തി തെളിയിക്കുന്ന സമ്മേളനമാകും കോട്ടയത്ത് നടത്തുക. സി.എ.എം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story