Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2017 9:22 AM GMT Updated On
date_range 23 July 2017 9:22 AM GMTമുഖ്യമന്ത്രിയുടെ നിർദേശത്തിനു പുല്ലുവില; കോട്ടയം ഭാരത് ആശുപത്രിയിലെ നഴ്‌സുമാര്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍
text_fieldsbookmark_border
കോട്ടയം: മുഖ്യമന്ത്രിയുടെ നിർദേശം ലംഘിച്ച് ഭാരത് ആശുപത്രി മാനേജ്മെൻറ് കഴിഞ്ഞദിവസം പുറത്താക്കിയ അഞ്ചു നഴ്സുമാര്‍ക്ക് പുറമെ മറ്റുള്ളവരും പിരിച്ചുവിടല്‍ ഭീഷണിയില്‍. സംഘടനയില്‍ പ്രവര്‍ത്തിച്ചാല്‍ പറഞ്ഞയക്കുമെന്ന് മാനേജ്മെൻറ് താക്കീത് നൽകുകയാണെന്ന് നഴ്‌സുമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കരാര്‍ കഴിഞ്ഞതായി അറിയിച്ചാണ് പിരിച്ചുവിടല്‍. ഐ.ഡി കാര്‍ഡ് വാങ്ങിയ ശേഷം ഇനി ജോലിക്ക് വരേണ്ടെന്ന് അറിയിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. കാരണം ചോദിച്ചാല്‍ കരാര്‍ കഴിഞ്ഞെന്ന വിശദീകരണമാകും നല്‍കുക. കരാർ ജോലിക്കാരായാണ് നിയമനമെങ്കിലും ആർക്കും ഇതിെൻറ രേഖ നൽകാറില്ല. ജോലിക്കു കയറുമ്പോൾ 100 രൂപ മുദ്രപ്പത്രത്തിൽ ഒന്നുമെഴുതി ചേർക്കാതെ ഒപ്പിട്ടുവാങ്ങുകയാണ്. സമരം ചെയ്തതിെൻറ പേരില്‍ നഴ്‌സുമാരെ പുറത്താക്കിയതോടെയാണ് മാനേജ്മെൻറിെൻറ കടുത്ത ചൂഷണക്കഥയുമായി നഴ്‌സുമാര്‍ രംഗത്തെത്തിയത്. നഴ്‌സുമാര്‍ സമരം ചെയ്ത ദിനങ്ങളിൽ പുതിയ നിയമനങ്ങളും നടത്തി. സഹകരിച്ചു നിന്നില്ലെങ്കില്‍ പുറത്താക്കുമെന്നാണ് മറ്റുള്ള നഴ്സുമാര്‍ക്ക് മാനേജ്മെൻറിെൻറ ഭീഷണി. പുറത്താക്കിയവരെ തിരിച്ചെടുത്തില്ലെങ്കിൽ സമരം നടത്തുമെന്ന് അറിയിച്ചുള്ള നോട്ടീസ് മാനേജ്മെൻറിനു നല്‍കിയിട്ടുണ്ട്. നോട്ടീസ് കൈപ്പറ്റാന്‍ മാനേജ്മെൻറ് തയാറാകാത്തതിനെ തുടര്‍ന്ന് ഇ-മെയില്‍ അയക്കുകയായിരുന്നുവെന്ന് സംഘടന ഭാരവാഹികൾ പറഞ്ഞു. അഞ്ചുവര്‍ഷം ഭാരത് ആശുപത്രിയില്‍ പ്രവര്‍ത്തിച്ച നഴ്‌സിനെയായിരുന്നു ആദ്യം പുറത്താക്കിയത്. ബിൻസി ബേബി, രമ്യ, സൂര്യമോൾ, അനീഷ, സവിത എന്നിവരെയാണ് പിരിച്ചുവിട്ടത്. മറ്റുള്ളവരും ഏതു നിമിഷവും ജോലി പോകുമെന്ന ഭീതിയിലാണ്. നഴ്‌സുമാരെ അകാരണമായി പിരിച്ചുവിട്ടതും കരാര്‍ കോപ്പി നല്‍കാത്ത നടപടിയും കോടതിയില്‍ ചോദ്യം ചെയ്യുമെന്ന നിലപാടിലാണ് യു.എന്‍.എ. ഭാരത് ആശുപത്രിയിലുള്ളത് 180 നഴ്‌സുമാരാണ്. ഇവരില്‍ സംഘടനയിൽ അംഗത്വമെടുത്ത 157 പേരും പിരിച്ചുവിടൽ ഭീഷണിയിലാണെന്ന് നഴ്‌സുമാര്‍ വ്യക്തമാക്കി. വാർത്തസമ്മേളനത്തില്‍ യു.എന്‍.എ ജില്ല പ്രസിഡൻറ് സെബിൻ സി. മാത്യു, അശ്വതി ചന്ദ്രൻ, ബിന്‍സി, സൂര്യ, പേരൻറ് അസോസിയേഷന്‍ പ്രസിഡൻറ് ടോണി എന്നിവര്‍ പങ്കെടുത്തു. അടിമയെപ്പോലെ പണി; അവധിയില്ല, വൈദ്യസഹായവുമില്ല കോട്ടയം: ഭാരത് ആശുപത്രിയിലെ നഴ്‌സുമാര്‍ നേരിടുന്നത് ശമ്പള പ്രശ്‌നം മാത്രമല്ല, അവകാശപ്പെട്ട അവധിപോലും ലഭിക്കാത്ത കടുത്ത മനുഷ്യാവകാശ ലംഘനം. കാഷ്വല്‍ ലീവുപോലും ലഭിക്കാറില്ല. അവധിയെടുത്താല്‍ ശമ്പളം കുറക്കുകയാണ് ചെയ്യാറ്. അതേസമയം, അവകാശപ്പെട്ട സി.എൽ, ഇ.എൽ എന്നിവയെല്ലാം നൽകുന്നുണ്ടെന്ന് രേഖകളുണ്ടാക്കും. ഇതിനായി രണ്ടു രജിസ്റ്ററാണ് ഇവിടെയുള്ളതെന്നു പറയുന്നത് നഴ്സുമാർതന്നെ. എല്ലാം സഹിച്ചുള്ള ജോലിക്കു നിൽക്കുന്നത് മാസം കിട്ടുന്ന 11,000 രൂപ വീട്ടിലെത്തിക്കാനാണ്. അഞ്ചു വർഷമായ ഒരു സ്റ്റാഫ് നഴ്സിന് കിട്ടുന്ന ശമ്പളം 10,000 മുതൽ 12,000വരെയാണ്. ഇതിൽനിന്ന് പി.എഫും മറ്റും കുറക്കും. ഡ്യൂട്ടിക്കിടെ ഉണ്ടാവുന്ന ശാരീരികപ്രശ്നങ്ങളിൽപോലും സൗജന്യ വൈദ്യസഹായം ലഭിക്കാറില്ല. പുറത്തുനിന്നുള്ള രോഗികള്‍ ഫീസ് അടച്ച് ചികിത്സ തേടുന്ന പോലെ നഴ്‌സുമാരും ചികിത്സ തേടണം. അസൗകര്യമായ ഷിഫ്റ്റ് സമ്പ്രദായമാണ് അടിച്ചേൽപിക്കുന്നത്. ഡ്യൂട്ടി ഷിഫ്റ്റ് പുനഃ ക്രമീകരിക്കണമെന്ന ആവശ്യം നഴ്‌സുമാര്‍ ഉന്നയിക്കുമ്പോഴും നിഷേധാത്മക നിലപാടാണ് മാനേജ്മെൻറിേൻറത്. ലേബര്‍ ഓഫിസറുമായി നടത്തിയ ചര്‍ച്ചയിൽ ഷിഫ്റ്റ് പുനഃക്രമീകരിക്കുന്ന വിഷയം വന്നെങ്കിലും മാനേജ്മെൻറ് അനുകൂല നിലപാട് സ്വീകരിച്ചില്ല. ഓരോ ദിവസവും ദേഹപരിശോധന നടത്തിയാണ് നഴ്‌സുമാരെ ഡ്യൂട്ടിയില്‍ പ്രവേശിപ്പിക്കുന്നത്. അർധരാത്രി ഡ്യൂട്ടി കഴിഞ്ഞാൽ കിടക്കാൻ മുറി നൽകില്ല. നഴ്‌സുമാര്‍ക്ക് ലഭിക്കേണ്ട ക്രിട്ടിക്കല്‍ കെയര്‍ അലവന്‍സ്, ഇന്‍ചാർജ് ഷിഫ്റ്റ് അലവന്‍സ്, യൂനിഫോം അലവന്‍സ്, ഗ്രാറ്റ്വിറ്റി എന്നിവയും മാനേജ്മെൻറ് നല്‍കാറില്ല. അഞ്ചുവര്‍ഷം കഴിഞ്ഞ നഴ്‌സുമാര്‍ക്ക് ഗ്രാറ്റ്വിറ്റി നല്‍കാമെന്ന് ജില്ല ലേബർ ഓഫിസർ നടത്തിയ ചര്‍ച്ചയില്‍ ഭാരത് ആശുപത്രി മാനേജ്മെൻറ് അറിയിച്ചിരുന്നു. പക്ഷേ അഞ്ചു വര്‍ഷം പ്രവൃത്തി പരിചയമുള്ള നഴ്‌സിനെയാണ് ആദ്യം പുറത്താക്കിയത്. നഴ്‌സിങ് ജോലിക്ക് പുറമെ സ്‌റ്റോറില്‍നിന്ന് മരുന്ന് വാര്‍ഡുകളില്‍ എത്തിക്കണം, രോഗികളുടെ ബ്ലഡ് ലാബില്‍ നല്‍കണം, ഫയലുകള്‍ ഒരു ഡിപ്പാർട്മെൻറില് നിന്ന് മറ്റൊരു ഡിപ്പാർട്മെൻറില് എത്തിക്കണം തുടങ്ങി നിരവധി ജോലികള്‍ ചെയ്യുന്നതും നഴ്‌സുമാരാണ്. അതേസമയം, പല വിഭാഗത്തിെൻറയും മേധാവികളായി പ്രവർത്തിക്കുന്നത് ഓക്സിലിയറി നഴ്സുമാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story