നാല് ദശാബ്ദശേഷം ചാല സ്കൂളിൽ പെൺകുട്ടികളെത്തി; തമിഴ് മൊഴി സ്കൂളിൽ ഇനി പെൺമൊഴിയും
text_fieldsതിരുവനന്തപുരം: നാല് ദശാബ്ദത്തിനുശേഷം ചാല ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കാൻ പെൺകുട്ടികളെത്തി. ഉത്സവാന്തരീക്ഷത്തിലാണ് സ്കൂൾ അധികൃതർ കുട്ടികളെ എതിരേറ്റത്. പ്ലസ് വൺ പ്രവേശനം നേടിയ 13 പെൺകുട്ടികളെ ഹർഷാരവത്തോടെയാണ് വിദ്യാർഥികൾ സ്വാഗതം ചെയ്തത്.
തുടർന്ന് ചരിത്ര നിമിഷത്തിന്റെ ഓർമക്കായി ഓരോ വിദ്യാർഥിനികളും ഓർമമരങ്ങൾ നട്ടു. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠനത്തിന് ഒരുകാലത്ത് ആശ്രയിച്ചിരുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ചാല സ്‌കൂൾ. മലയാളം, തമിഴ്, ഇംഗ്ലീഷ് എന്നിങ്ങനെ മൂന്ന് മീഡിയങ്ങളുണ്ടായിരുന്ന അപൂർവം വിദ്യാഭ്യാസ സ്ഥാപനമാണിത്.
സ്കൂൾ മികവിന്‍റെ കേന്ദ്രം കൂടിയായപ്പോൾ ക്ലാസ് റൂമുകളും ലാബുകളും ഇന്ന് സ്മാർട്ടായി. പഠനത്തോടൊപ്പം കല, സാഹിത്യം, കായികം തുടങ്ങിയ സർഗാത്മക മേഖലകളിലും സ്കൂൾ ഇന്ന് മികവ് പുലർത്തുകയാണ്. പ്ലസ് വൺ പ്രവേശനം നേടി സ്കൂളിലെത്തിയ പെൺകുട്ടികൾക്ക് ആതിഥ്യമരുളാൻ മന്ത്രി ആന്‍റണി രാജു സ്കൂളിൽ എത്തിയിരുന്നു.
വിദ്യാർഥിനി പ്രവേശനം ചാല ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന്റെ ചരിത്ര നിമിഷമാണെന്ന് അദ്ദേഹം പറഞ്ഞു. മിക്‌സഡ് സ്‌കൂളായി പ്രഖ്യാപിച്ചശേഷം ചാല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ആദ്യ ബാച്ച് വിദ്യാർഥിനികളുടെ പ്രവേശന ചടങ്ങിന്റെ ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു.
വിദ്യാർഥിനികൾകൂടി ഭാഗമാകുന്നതോടെ പാഠ്യ വിഷയങ്ങളോടൊപ്പം പാഠ്യേതര വിഷയങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ വിദ്യാലയത്തിനാകും. ചാല ഗവൺമെന്റ് സ്‌കൂളിന്‍റെ അടിസ്ഥാന വികസന പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ അടിയന്തരയോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു. വാർഡ് കൗൺസിലർ എസ്. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ഫെലീഷ്യ ചന്ദ്രശേഖരൻ സ്വാഗതവും ബി.എസ്. സിന്ധു നന്ദിയും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.