പൊരുതി നേടിയ ഇടം
text_fieldsപരിപൂർണരായ സ്ത്രീയോ പുരുഷനോ ലോകത്തെവിടെയെങ്കിലും ഉണ്ടോ? ഭൂമിയിലെ എല്ലാ മനുഷ്യരിലും ഏറിയും കുറഞ്ഞും അവരുടെ എതിർലിംഗത്തിലുള്ളവരുടെ അംശങ്ങൾ ദർശിക്കാനാവും. ചിലരിൽ അവ അൽപം കൂടുതലാണെന്ന് മാത്രം. അങ്ങനെ സംഭവിച്ച് പോയവരെ ഒറ്റപ്പെടുത്തുകയും അവഹേളിക്കുകയും ആക്രമിക്കുകയും ചൂഷണ വിധേയമാക്കുകയും ചെയ്യുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്നതാണോ? ചോദിക്കുന്നത് രഞ്ജു രഞ്ജിമർ. കൊല്ലം പുന്തലതാലം ഗ്രാമത്തിൽ കൂലിപ്പണിക്കാരനായ പിതാവിന്റെയും കശുവണ്ടി ഫാക്ടറി തൊഴിലാളിയായ മാതാവിന്റെയും നാലാമത്തെ മകനായി ജനിച്ച് സ്ത്രീകളുടെ സ്വത്വം പേറി വളർന്ന ട്രാൻസ്ജെൻഡർ. ഭിന്നലിംഗക്കാരെന്നും മൂന്നാം ലിംഗക്കാരെന്നും പിന്നെയും പരശ്ശതം ഗ്രാമ്യ നാമങ്ങളും നൽകി നാം വിളിക്കുന്ന ഒരു വിഭാഗത്തിന്റെ പ്രതിനിധി. മനക്കരുത്തും ആത്മവിശ്വാസവും സ്ഥിരോത്സാഹവും കൊണ്ട് ജീവിതത്തിന്റെ ഔന്നത്യങ്ങൾ കീഴടക്കുകയാണിന്ന് രഞ്ജു. ആക്ഷേപ ശരങ്ങൾ കരുത്താക്കി പൊരുതിനിന്നപ്പോൾ ഒറ്റപ്പെടുത്താതെ കൂടെനിന്ന മനുഷ്യസ്നേഹികളെ നന്ദിയോടെ ഓർക്കുകയും ജീവിതത്തിൽനിന്നും ഒളിച്ചോടുകയല്ല ആത്മവിശ്വാസത്തോടെ മുന്നോട്ടുവരുകയാണ് വേണ്ടതെന്ന് തന്നെപ്പോലുള്ളവരോട് ശക്തമായി ആവശ്യപ്പെടുകയുമാണ് രഞ്ജു. ദാരിദ്ര്യത്തിെൻറ പടുകുഴിയിൽനിന്നും സിനിമലോകം അറിയുന്ന വിലപിടിപ്പുള്ള മേക്കപ് ആർട്ടിസ്റ്റായി തീർന്ന രഞ്ജുവിന്റെ കഴിഞ്ഞകാലം കയ്പും കണ്ണീരും കലർന്നതായിരുന്നു.
അച്ഛനമ്മമാരുടെ നാലാമത്തെ മകനായി ജനിച്ച രഞ്ജു ഗവ. മീനാക്ഷി വിലാസം പുന്തലതാലം സ്കൂളിലാണ് പ്രാഥമിക വിദ്യാഭാസം പൂർത്തിയാക്കിയത്. കുട്ടിക്കാലത്ത് തന്നെ പെൺകുട്ടികളുടെ രീതികളുമായി സാമ്യമുള്ള പ്രവർത്തികളായിരുന്നു രഞ്ജുവിൽ. തന്റെ സ്വത്വം പുരുഷേൻറതെല്ലന്ന് പതിയെ തിരിച്ചറിയുകയും അത് ഒളിച്ചുവെക്കാൻ ശ്രമിക്കുകയും ചെയ്തു. എത്ര മറച്ചുപിടിച്ചിട്ടും താൻ പോലുമറിയാതെ അപര വ്യക്തിത്വമായി രഞ്ജു മാറുകയായിരുന്നു. സ്കൂളിലും പുറത്തും പരിഹാസം ഏറെ കേട്ടു. എന്നിട്ടും സ്കൂളിൽ നടന്ന മുഴുവൻ കലാപരിപാടികളിലും ഭാഗഭാക്കായി. അവിടെവെച്ച് കുട്ടികളുടെ മുഖത്ത് ചായം തേക്കാനും തുടങ്ങി. വീട്ടിലെ പ്രയാസങ്ങളെ തുടർന്ന് പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞതിന്റെ പിറ്റേന്ന് മുതൽ ഇഷ്ടിക കളത്തില്‍ ജോലിക്കു പോയി. വക്കീലാവാൻ മോഹിച്ച് പ്രീഡിഗ്രിക്ക് ചേർന്നെങ്കിലും പൂർത്തിയാക്കാനായില്ല. ഒരു വക്കീലിന്റെ വീട്ടിൽ ജോലി ചെയ്തുവരവെ പരിചയപ്പെട്ട സുഹൃത്ത് സിനിമയിലേക്ക് ക്ഷണിച്ചുവെങ്കിലും പോകാനായില്ല. പിന്നീട് പ്രഭാത് ബുക്ക് സ്റ്റാളില്‍നിന്ന് ബുക്ക് കുറഞ്ഞ വിലക്കെടുത്ത് വീടുകളില്‍ വില്‍ക്കുമായിരുന്നു.
രാത്രികാലങ്ങളിൽ തട്ടുകടയിൽ ഭക്ഷണം വിളമ്പുന്ന ജോലിയും ചെയ്തു. ജോലി തുടരാനാവാതെ വന്നപ്പോൾ ഇടയാര്‍ എന്ന സ്ഥലത്തേക്ക് പോയി. അവിടന്നാണ് ആര്.എല്‍.വി. ഉണ്ണികൃഷ്ണന് എന്നയാളുടെ സഹായത്തിൽ ഡാന്‍സിന്റെ മേക്കപ് ഇടാന്‍ അവസരം ലഭിച്ചത്. സെലിബ്രിറ്റി ജ്യോതിര്‍മയിയെ ഒരുക്കാൻ അവസരം ലഭിച്ചതോടെ ജീവിതത്തിന്റെ ഗ്രാഫ് മാറി. വാണിവിശ്വനാഥ്, ജ്യോതിര്‍മയി, മുക്ത, രംഭ, നഗ്മ, റിമിടോമി തുടങ്ങിയവരെ ഒരുക്കാൻ അവസരം കിട്ടിയതുവഴി സിനിമ വ്യവസായത്തിൽ എണ്ണംപറഞ്ഞ മേക്കപ് ആർട്ടിസ്റ്റായി രഞ്ജു മാറുകയായിരുന്നു. അമ്മയുടെ ഷോകളിൽ പ്രമുഖ താരങ്ങളെ ഒരുക്കാനുള്ള നിയോഗവും രഞ്ജുവിൽ വന്നുചേർന്നു. അക്കാദമി സര്‍ട്ടിഫിക്കറ്റ് നേടാതെ രഞ്ജു പടുത്തുയർത്തിയ സ്വതഃസിദ്ധമായ ശൈലി സിനിമയിലും പുറത്തും ട്രെൻഡ് ആവുകയായിരുന്നു. കേരളത്തിലെ 14 ജില്ലകളില്‍ വര്‍ക്ക് ഷോപ്പും സെമിനാറുകളും ബ്യൂട്ടീഷൻ ക്ലാസുകളും എടുത്തുവരുന്നു. വരുമാനവും പരിചയവൃത്തങ്ങളും വികസിച്ചപ്പോൾ തന്നെപ്പോലുള്ളവർക്കായി എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ചു. അതിന്റെ തുടർച്ചയെന്നോണം ‘ധ്വയ ട്രാൻസ്ജെൻഡേഴ്സ് ആര്‍ട്സ് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി’ സ്ഥാപിച്ച് അതിന്റെ സെക്രട്ടറിയായി പ്രവർത്തിക്കുന്നു.
‘‘ലോകത്തിലെ എല്ലാ മനുഷ്യർക്കും തനതായ വ്യക്തിത്വമുണ്ട്. അതിൽ ഉറച്ചുനിന്ന് പൊരുതിയാൽ ജീവിതത്തിൽ ഉന്നതിയിലെത്താം എന്നാണ് എന്റെ ജീവിത പാഠം. ധ്വയ സ്ഥാപിച്ചതുവഴി നിരവധിയാളുകളെ രക്ഷിക്കാൻ കഴിഞ്ഞു. സംഘടനയിൽ എത്തിച്ചേർന്നവരെ നല്ല വഴി തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുകയും ഉന്നതങ്ങളിൽ എത്തിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. അതുവഴി അവരുടെയും മറ്റു ട്രാൻസ്ജെൻഡേഴ്സിെൻറയും അപകർഷബോധം ഇല്ലാതാക്കാനും മുഖ്യധാരയിലേക്ക് കൊണ്ടുവരുവാനും കഴിയും. യഥാർഥത്തിൽ ഞങ്ങൾക്കിടയിൽ ജെൻഡർ മാറ്റം മാത്രമാണ് നടക്കുന്നത്. മൂന്നാമതായി മറ്റൊന്നാവുകയല്ല. ഒന്നിൽനിന്നും മറ്റൊന്നിലേക്കാണ്. അല്ലാതെ രണ്ടിൽനിന്നും മൂന്നിലേക്കല്ല മാറുന്നത്. എന്നാൽ പെണ്ണ്, ആണ് എന്ന ഏതെങ്കിലും വിഭാഗത്തിൽ പെടുത്തുന്നതിന് പകരം മൂന്നാം ലിംഗക്കാരെന്ന് ആക്ഷേപിക്കുകയാണ് ചെയ്യുന്നത്.
ഞങ്ങളെ ട്രാൻസ്ജെൻഡേഴ്സ് എന്നുതന്നെ വിളിക്കാൻ എല്ലാവരും ശീലിക്കുക. ഇത് അംഗീകരിക്കാൻ സമൂഹവും മീഡിയയും സർക്കാറും കോടതിയും തയാറാവണം. ധ്വയയിലൂടെ അംഗങ്ങളിലെ ഒരാൾക്ക് ഓരോവർഷവും സൗജന്യമായി സർജറി ഉദ്ദേശിക്കുന്നു. ജീവിക്കാൻവേണ്ടി മാത്രമാണ് ഞങ്ങളിൽ പലരും ശസ്ത്രക്രിയയിലേക്ക് നീങ്ങുന്നത്. കേരളത്തിലെ കോളജുകളിൽ വർക്ഷോപ്പുകൾ നടത്തി വിദ്യാർഥികളെയും പൊതു ഇടങ്ങളിലെ ബോധവത്കരണം വഴി സമൂഹത്തെയും ബോധവത്കരിക്കാൻ സാധിക്കുന്നുണ്ട്. അഞ്ചു വർഷം മുമ്പ് ട്രാൻസ്ജെൻഡേഴ്സിനോട് കാണിച്ച പെരുമാറ്റമല്ല ഇന്നുള്ളത്. തൊഴിലിലും മറ്റു മേഖലകളിലും അവർ ഞങ്ങളോട് മാന്യമായി പെരുമാറാൻ ശ്രമിക്കുന്നു. എന്നാലും ഇപ്പോഴും ആക്ഷേപങ്ങൾ ധാരാളമായി ഏറ്റുവാങ്ങുന്നുണ്ട്. പുതിയ സർക്കാറിെൻറ ഭരണത്തിൽ ഞങ്ങൾക്കുവേണ്ടി ധാരാളം പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കിവരുന്നു.
കഴിഞ്ഞ സർക്കാറിെൻറ കാലത്തു എം.കെ. മുനീർ ഞങ്ങളുടെ ഉയർച്ചക്കായി വളരെയധികം പരിശ്രമിച്ചിരുന്നു. സംസ്ഥാന സർക്കാറിന്റെ ടൂറിസം പദ്ധതികളിൽ സജീവ പരിഗണന ലഭിക്കുന്നു. പൊലീസിന്റെ മനോഭാവം മാറ്റിയെടുക്കാൻ സർക്കാറിൽ സമ്മർദം ചെലുത്തുകയും ചർച്ചകളും സെമിനാറുകളും സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഓരോ വാതിലും എല്ലാവർക്കും വേണ്ടിയും തുറന്നുകിട്ടണം. വനിത കമീഷൻ പോലെ ട്രാൻസ്ജെൻഡേഴ്സ് കമീഷൻ, ട്രാൻസ്ജെൻഡേഴ്സ് വെൽെഫയർ ബോർഡ്, തുടർപഠന വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, കോട്ടയം മെഡിക്കൽ കോളജിൽ സൗജന്യ ലേസർ ചികിത്സ, സ്കോളർഷിപ് തുടങ്ങി വിവിധ പരിപാടികൾ നടപ്പാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ പോലും അവസരങ്ങൾ വരുന്നു എന്നത് വളരെയധികം സന്തോഷം പകരുന്ന കാര്യമാണ്’’. പ്രവാസി മലയാളി മേക്കപ്ആര്ടിസ്റ്റ്, പോപുലര്‍ മേക്കപ്പ് ആർട്ടിസ്റ്റ്, കേരള റോട്ടറി ക്ലബ് അവാര്‍ഡ്, കേരള സ്റ്റേറ്റ് ഗവ. പോപുലര്‍ മേക്കപ് ആർട്ടിസ്റ്റ് അവാർഡ്, ഓള് കേരള ബ്യൂട്ടീഷന് ബെസ്റ്റ് മേക്കപ്പ് ആർട്ടിസ്റ്റ് അവാർഡ് എന്നിവ ലഭിച്ച രഞ്ജു രഞ്ജിമർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.