‘ഘർവാപസി’ കേന്ദ്രത്തിലെ പീഡനം: ഒരാൾ അറസ്റ്റിൽ
text_fieldsതൃപ്പൂണിത്തുറ: ഇതരമതസ്ഥനെ വിവാഹം ചെയ്തതിെൻറ പേരിൽ വനിത ആയുർവേദ ഡോക്ടർക്ക് കൊടും പീഡനം നേരിടേണ്ടിവന്ന യോഗ കേന്ദ്രത്തിൽനിന്ന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉദയംപേരൂർ കണ്ടനാെട്ട യോഗ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിെൻറ (ഘർവാപ്പസി കേന്ദ്രം) നടത്തിപ്പുകാരൻ മനോജ് ഗുരുജിയുടെ പ്രധാന സഹായിയും സ്ഥാപനത്തിലെ പ്രധാനികളിൽ ഒരാളുമായ ശ്രീജേഷിനെയാണ് അന്വേഷണസംഘം കേന്ദ്രത്തിൽനിന്ന് പിടികൂടിയത്.
ഹൈകോടതി അഭിഭാഷകൻ എന്ന് പരിചയപ്പെടുത്തി ഭീഷണിക്ക് നേതൃത്വം കൊടുത്തിരുന്നയാളാണ് ശ്രീജേഷ്. അതേസമയം, സംഭവം ‘മീഡിയവൺ’ ചാനൽ പുറത്തുവിട്ടതോടെ മനോജ് ഗുരുജി ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ, മർദനം തുടങ്ങിയ വകുപ്പുകളെല്ലാം ചേർത്താണ് പൊലീസ് കേെസടുത്തിരിക്കുന്നത്. അതേസമയം, കേന്ദ്രം അടച്ചുപൂട്ടാൻ ഉദയംപേരൂർ പഞ്ചായത്ത് നോട്ടീസ് പുറപ്പെടുവിച്ചു. ഉദയംപേരൂർ കണ്ടനാട് പള്ളിക്കു സമീപം പ്രവർത്തിക്കുന്ന സ്ഥാപനം നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അടച്ചുപൂട്ടാൻ തിങ്കളാഴ്ച നോട്ടീസ് നൽകിയതായി ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡൻറ് ജോൺ ജേക്കബ് അറിയിച്ചു.
കമേഴ്സ്യൽ വിഭാഗത്തിൽ പ്രവർത്തിക്കാൻമാത്രം അനുവാദമുള്ള യോഗ സെൻററിൽ 45 ഓളം അന്തേവാസികൾ താമസിക്കുന്നതായാണ് വിവരം. ഇത്രയും ആളുകൾക്ക് താമസിക്കാനാവശ്യമായ സൗകര്യങ്ങളോ ആരോഗ്യ വകുപ്പിെൻറയും പഞ്ചായത്തിെൻറയും നിയമപരമായ അനുമതിപത്രമോ കൂടാതെയാണ് കേന്ദ്രം പ്രവർത്തിക്കുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കേന്ദ്രത്തിെൻറ ക്രിമിനൽ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇവിടെ പീഡനത്തിനിരയായ വനിത ഡോക്ടർ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം. കേന്ദ്രത്തിലുണ്ടായിരുന്ന അന്തേവാസികളെ ബന്ധുക്കൾക്കൊപ്പമയക്കാൻ പഞ്ചായത്ത് തീരുമാനിച്ചു.
ക്രിസ്ത്യൻ യുവാവിനെ വിവാഹം ചെയ്തതിന് വീട്ടുകാർ യോഗകേന്ദ്രത്തിലെത്തിച്ച വനിത ഡോക്ടറെ 22 ദിവസം ഇവിടെ തടങ്കലിൽ പാർപ്പിച്ച് മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗ സെൻററിലേക്ക് മാർച്ച് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.