സംസ്കാരച്ചടങ്ങിന് വെള്ളമില്ല; ആദിവാസി വൃദ്ധെൻറ മൃതദേഹം സംസ്കരിച്ചത് ഒരു ദിവസം കഴിഞ്ഞ്
text_fieldsമാനന്തവാടി: സംസ്കാരച്ചടങ്ങിന് വെള്ളത്തിനായി കാത്തുനിന്നതിനെ തുടർന്ന് ആദിവാസി വൃദ്ധെൻറ മൃതദേഹം സംസ്കരിച്ചത് ഒരുദിവസം കഴിഞ്ഞ്. ഉത്തരേന്ത്യയിലല്ല, സാക്ഷര കേരളത്തിൽനിന്നുള്ളതാണ് ഇൗ വാർത്തകൾ. എടവക പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ കുന്നമംഗലം കുട്ടിക്കൂടി പണിയ കോളനിയിലെ തൊപ്പി (80) ആണ് വ്യാഴാഴ്ച ഉച്ചക്ക് അസുഖത്തെ തുടർന്ന് മരിച്ചത്. ജലനിധി പദ്ധതി പ്രകാരം കോളനിമുറ്റത്തുള്ള കുടിവെള്ള പൈപ്പില്‍ വെള്ളമെത്തുന്നതും കാത്ത് മൃതദേഹം സംസ്‌കരിക്കാന്‍ കഴിയാതെ ബന്ധുക്കള്‍ 24 മണിക്കൂര്‍ കാത്തുനിന്നു. ഒടുവില്‍ രണ്ട് കിലോമീറ്റര്‍ അകലെനിന്ന് തലച്ചുമടായി വെള്ളമെത്തിച്ചശേഷമാണ് അന്ത്യകര്‍മങ്ങള്‍ക്കുശേഷം സംസ്‌കരിച്ചത്. മരണ വിവരമറിഞ്ഞ് വൈകീേട്ടാടെതന്നെ ബന്ധുക്കളെത്തിയെങ്കിലും കോളനിയില്‍ കുടിക്കാന്‍ പോലും വെള്ളമുണ്ടായിരുന്നില്ല.
കുന്നിന്‍ മുകളിലുള്ള കോളനിക്കരികിലൊന്നും കിണറുകളോ കുളങ്ങളോ വെള്ളം ലഭിക്കുന്ന വീടുകളോ ഇല്ല. കോളനിയിലെ പതിനഞ്ചോളം വീടുകളില്‍ ജലനിധിപദ്ധതി പ്രകാരമാണ് കുടിവെള്ളമെത്തിയിരുന്നത്. എന്നാല്‍, രണ്ട് ദിവസം മുമ്പ് പീച്ചങ്കോട് റോഡരികില്‍ നടത്തുന്ന നിര്‍മാണപ്രവൃത്തികള്‍ക്കിടെ കോളനിയിലേക്കുള്ള പൈപ്പ് പൊട്ടുകയും ജലവിതരണം മുടങ്ങുകയും ചെയ്തിരുന്നു. ഇത് എത്രയും പെട്ടെന്ന് നന്നാക്കുമെന്നായിരുന്നു അധികൃതര്‍ അറിയിച്ചിരുന്നത്. ഇത് നന്നാക്കുന്നതും കാത്തായിരുന്നു കോളനിയിലെ ബന്ധുക്കള്‍ മൃതദേഹം സംസ്‌കരിക്കാതെ വെച്ചത്. എന്നാൽ, ഉച്ചയായിട്ടും നന്നാക്കാത്തതോടെയാണ് ബന്ധുക്കള്‍ സംസ്‌കാര ചടങ്ങുകള്‍ക്കായി വെള്ളം തലച്ചുമടായെത്തിച്ചത്. ഇതിനിടയില്‍ ട്രൈബല്‍ പ്രമോട്ടര്‍മാരെയും വാര്‍ഡ് മെംബറെയും വിവരം അറിയിച്ചെങ്കിലും അവരാരും തിരിഞ്ഞുനോക്കിയില്ലെന്ന് ആദിവാസികൾ പറയുന്നു.
വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിയോടെ ചടങ്ങുകള്‍ക്ക് ശേഷം സാമൂഹിക പ്രവര്‍ത്തകനായ മുതിര അബ്ദുല്ലയും മറ്റുചിലരും ചേര്‍ന്ന് ഓട്ടോറിക്ഷയില്‍ വെള്ളമെത്തിച്ച ശേഷമാണ് കോളനിയിലെ കുട്ടികളുള്‍പ്പെടെ വെള്ളം കുടിച്ചതും ഭക്ഷണമുണ്ടാക്കിയതും. കുടിവെള്ളം വാഹനങ്ങളില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ ഫണ്ടനുവദിച്ചിട്ടുണ്ട്. എന്നാൽ, പഞ്ചായത്ത്, റവന്യൂ അധികാരികളൊന്നും വെള്ളമെത്തിക്കാൻ നടപടി സ്വീകരിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.