വരാപ്പുഴ പീഡനം: ശോഭ ജോൺ അടക്കം രണ്ട് പ്രതികൾ കുറ്റക്കാർ
text_fieldsകൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരവധിപേർക്ക് കാഴ്ചവെച്ച വരാപ്പുഴ പീഡന കേസിൽ രണ്ട് പ്രതികൾ കുറ്റക്കാർ. അഞ്ച് പ്രതികളെ വെറുതെവിട്ടു. ഒേട്ടറെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട, ഒന്നാം പ്രതി തിരുവനന്തപുരം തിരുമല എം.എസ്.പി നഗര്‍ ബഥേല്‍ ഹൗസില്‍ ശോഭ ജോൺ (48), എട്ടാം പ്രതി റിട്ട. ആർമി ഉദ്യോഗസ്ഥൻ തിരുവനന്തപുരം ഉളിയന്തറ ദിവ്യശ്രീയിൽ ജയരാജൻ നായർ (72) എന്നിവരെയാണ് എറണാകുളം അഡീഷനൽ സെഷൻസ് ജഡ്ജി കെ. കമനീസ് കുറ്റക്കാരായി കണ്ടെത്തിയത്. ശോഭ ജോണിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 372,373 വകുപ്പുകൾ പ്രകാരം അനാശാസ്യ പ്രവർത്തനത്തിനായി പ്രായപൂർത്തിയാവാത്ത കുട്ടിയെ വാങ്ങുക, വിൽക്കുക തുടങ്ങിയ കുറ്റങ്ങളും ജയരാജൻ നായർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 376 (പീഡനം), 506 (2) (ഭീഷണിപ്പെടുത്തൽ), 366 (എ) (പ്രായപൂർത്തിയാവാത്ത കുട്ടിയെ അനാശാസ്യത്തിന് പ്രേരിപ്പിക്കുക) എന്നീ കുറ്റങ്ങളുമാണ് തെളിഞ്ഞത്. ശിക്ഷ ചൊവ്വാഴ്ച ഉച്ചക്ക് ശേഷം പ്രഖ്യാപിക്കും.
ഇടനിലക്കാരി കാസര്‍കോട് പട്ട മധൂര്‍ അര്‍ജുനഗുളി വീട്ടില്‍ പുഷ്പവതി (34), തിരുവനന്തപുരം ശാസ്തമംഗലം കഞ്ഞിരമ്പാറ അരുതക്കുഴി തച്ചങ്കേരി വീട്ടില്‍ അനില്‍കുമാര്‍ എന്ന കേപ് അനി (38), പയ്യന്നൂര്‍ ചെറുപുഴ രാമപുരത്തൊഴുവന്‍ വീട്ടില്‍ വിനോദ് കുമാര്‍ (43), തൃക്കാക്കര കടപ്പുരക്കൽ ജിൻസൺ ജോസ് (33), തൃശൂർ അയ്യന്തോൾ പാരപ്പുള്ളി വീട്ടിൽ ബൈജു പി.വർഗീസ് (39) എന്നിവരെയാണ് വെറുതെവിട്ടത്. മറ്റൊരു പ്രതി വിചാരണ തുടങ്ങുംമുെമ്പ മരിച്ചിരുന്നു.
2011ജൂലൈയിലാണ് ശോഭ ജോൺ വാടകക്കെടുത്തിരുന്ന വരാപ്പുഴയിലെ വാടകവീട്ടിൽനിന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്. അനാശാസ്യ പ്രവർത്തനത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പെൺകുട്ടിയെയും കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ, പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തമായതോടെ പ്രതികൾക്കെതിരെ പീഡനകുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. 150ഒാളം പേർക്ക് പെൺകുട്ടിയെ കാഴ്ചവെച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് 32 കേസുകൾ രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ഇതിൽ ആദ്യ കേസിലാണ് ചൊവ്വാഴ്ച ശിക്ഷ വിധിക്കുന്നത്. വിചാരണ പൂർത്തിയായ മറ്റ് നാല് കേസുകളിലും കോടതി വൈകാതെ വിധി പറയും.
തിങ്കളാഴ്ച രാവിലെയാണ് അഞ്ച് പേരെ വെറുതെവിട്ട് വിധി പറഞ്ഞത്. മറ്റുള്ളവരുടെ ശിക്ഷ ഉച്ചക്ക് തന്നെ പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ, വിധി പറയാൻ കേസ് പരിഗണനക്കെടുത്തപ്പോൾ നേരത്തേ മറ്റ് കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ള ശോഭ ജോണിന് കൂടുതൽ ശിക്ഷ പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഇതോടെയാണ് വിധി പ്രസ്താവിക്കാൻ കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.