യാത്രക്കാരുടെ ശ്രദ്ധക്ക്; ട്രെയിൻ വൈകി ഒാടിക്കൊണ്ടിരിക്കുന്നു
text_fieldsതൃശൂർ: നവംബർ ഒന്നു മുതൽ പുതിയ സമയക്രമം നിലവിൽ വന്നപ്പോൾ ട്രെയിൻ യാത്ര സമയം കുറയുമെന്നായിരുന്നു അറിയിപ്പ്. എല്ലാം തിരിച്ചു സംഭവിച്ച സ്ഥിതിയാണിപ്പോൾ. ദിവസവും മണിക്കൂറുകൾ വൈകിയാണ് ട്രെയിനുകൾ ലക്ഷ്യ സ്ഥാനത്തെത്തുന്നത്. കാത്തിരുന്നു ട്രെയിനിൽ കയറിപ്പറ്റിയാൽ മുന്നറിയിപ്പില്ലാതെ പിടിച്ചിടുന്നതും സർവ സാധാരണം. നിശ്ചിത സമയം കൊണ്ട് ഓടിയെത്തുമെന്ന് വിശ്വാസം നേടിയ പല ട്രെയിനുകൾ പോലും ഇപ്പോൾ മണിക്കൂറുകളാണ് െവെകുന്നത്. അവശ്യ സമയത്ത് ട്രെയിനുകളില്ലാത്തതും യാത്രക്കാരെ വലക്കുന്നുണ്ട്.
ട്രാക്കിലെ അറ്റകുറ്റപണിയുടെ പേരിലാണ് ൈവകുന്നതെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഇതേകുറിച്ച് മുൻകൂട്ടി യാത്രക്കാരെ അറിയിക്കുന്നുമില്ല. ഗതാഗത നിയന്ത്രണമുള്ള ദിവസവും ട്രെയിനുകളും മുൻകൂട്ടി അറിയിക്കുന്നത് ഇപ്പോഴില്ല. എപ്പോൾ ഏതു ട്രെയിൻ വേണമെങ്കിലും വൈകിയോടാവുന്ന സ്ഥിതിയാണ്.
ട്രെയിനുകൾ വൈകിയോടുന്നതു സംബന്ധിച്ചു വ്യാപക പരാതി ഉയർന്നിട്ടും പരിഹാരമുണ്ടാകുന്നില്ല. മിക്ക ട്രെയിനുകളും അര മണിക്കൂർ മുതൽ മൂന്നര മണിക്കൂർ വരെയാണു വൈകുന്നത്. തൃശൂരിൽ നിന്ന് തെക്കോട്ടും വടക്കോട്ടും യാത്ര ചെയ്യുന്നവർക്ക് കാത്തിരുന്നാൽ പോലും ട്രെയിൻ കിട്ടുന്നില്ല. എറണാകുളം ഭാഗത്തേക്കുൾെപ്പടെ ബസുകളെയാണ് യാത്രക്കാർ ആശ്രയിക്കുന്നത്. റോഡിലെ ഗതാഗതക്കുരുക്ക് പ്രശ്നം സൃഷ്ടിക്കുമെങ്കിലും ട്രെയിനിൽ പോകുന്നതിനെക്കാൾ നേരത്തെ ലക്ഷ്യത്തിൽ എത്താൻ കഴിയുമെന്നാണ് സ്ഥിരം യാത്രക്കാർ വരെ പറയുന്നത്. ഒരു വർഷമായി തുടരുന്ന അറ്റകുറ്റപണി ഇതുവരെ പൂർത്തിയായിട്ടില്ല. തിരുവനന്തപുരം ഡിവിഷനിലെ മുഴുവൻ പഴയ പാളങ്ങളും മാറ്റാനുള്ള സമയമുണ്ടായിട്ടും ജോലികൾ ഇഴഞ്ഞു നീങ്ങുകയാണ്. ശബരിമല സീസൺ കൂടിയായതോടെ നിരവധി സ്പെഷൽ ട്രെയിനുകൾ സർവിസ് നടത്തുന്നുണ്ട്. സ്ഥിരം ട്രെയിനുകൾ തന്നെ വൈകുന്ന സാഹചര്യത്തിൽ ഇവയും നിശ്ചിത സമയത്തിനുള്ളിൽ ഓടിയെത്തുന്നില്ല. മുന്നറിയിപ്പില്ലാതെ ഒരു മണിക്കൂറിലേറെ സ്റ്റേഷനുകളിൽ പിടിച്ചിടുന്നതാണ് യാത്രക്കാരെ വലക്കുന്നത്.
പാസഞ്ചർ വൈകൽ തുടർക്കഥ
തൃശൂർ: നിലമ്പൂർ -എറണാകുളം ഉൾെപ്പടെ തൃശൂർ വഴിയുള്ള പാസഞ്ചറുകളുടെ വൈകൽ യാത്രക്കാർക്ക് ഇരട്ടി ദുരിതമാകുന്നു. വൈകിയോടുന്ന എക്സ്പ്രസ് ട്രെയിനുകൾക്ക് കടന്നുപോകാൻ പാസഞ്ചറുകൾ മിക്ക സ്റ്റേഷനുകളിലും മണിക്കൂറുകൾ പിടിച്ചിടുന്നത് പതിവാകുകയാണ്. നവംബറിനു മുമ്പ് കൃത്യസമയം പാലിച്ചിരുന്നവയാണ് ഇപ്പോൾ സമയം തെറ്റി ലക്ഷ്യമില്ലാതെ കുതിക്കുന്നത്.
തിരക്കേറിയ സമയത്ത് ആവശ്യത്തിനു ട്രെയിൻ ഇല്ലാത്തതാണ് മറ്റൊരു പ്രതിസന്ധി. ഉച്ചക്ക് എറണാകുളത്ത് നിന്ന് തൃശൂർ ഭാഗത്തേക്ക് ആവശ്യത്തിന് ട്രെയിനില്ല. തിരുവനന്തപുരം ഭാഗത്തു നിന്നെത്തുന്ന ട്രെയിനുകളിൽ കയറിക്കൂടാൻ പ്രയാസപ്പെടുന്ന അവസ്ഥയാണ്. ചൊവ്വാഴ്ചകളിൽ എറണാകുളം-പാലക്കാട് മെമു ഇല്ലാത്തത് ദുരിതം വർധിപ്പിക്കുന്നു.
എറണാകുളം മുതൽ തൃശൂർ ഭാഗത്തേക്കുള്ള സ്റ്റേഷനുകളെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണം വളരെ കൂടുതലാണ്. ഇതനുസരിച്ചുള്ള ക്രമീകരണങ്ങൾ അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.