പൂരം പൊടിപൂരം, ജനസാഗരം സാക്ഷി; വർണങ്ങളുടെ വിസ്മയ ചെപ്പ് തുറന്ന് കുടമാറ്റം
text_fieldsതൃശൂർ: പൂരാവേശം കൊടുമുടി കയറിയ ജനസഞ്ചയത്തെ സാക്ഷി നിർത്തി വർണവിസ്മയങ്ങൾ തീർത്ത് കുടമാറ്റം. തിരുവമ്പാടി- പാറമേക്കാവ് വിഭാഗങ്ങളുടെ ഗജവീരൻമാർക്ക് മുകളിൽ നിറങ്ങളിൽ ആറാടി കുടകൾ പരസ്പരം മത്സരിച്ച് ഉയർന്നപ്പോൾ പൂരം ആനന്ദപൂരമായി മാറി.
ഇലഞ്ഞിത്തറയിൽ കിഴക്കൂട്ട് അനിയൻ മാരാരും സംഘവും ഇലഞ്ഞിത്തറയിൽ താളവിസ്മയം തീർത്തതിന് പിന്നാലെയാണ് കുടമാറ്റം ആരംഭിച്ചത്.
കുടമാറ്റം കാണുന്നതിനായി വടക്കുനാഥ ക്ഷേത്ര ഗോപുര നടയക്ക് മുമ്പിലായും തൃശൂര്‍ റൗണ്ടിലും തേക്കിൻകാട് മൈതാനത്തുമായി ആളുകള്‍ മണിക്കൂറുകൾക്ക് മുൻപേ സ്ഥാനം പിടിച്ചുകഴിഞ്ഞു. കുടമാറ്റം കാണാൻ നിരവധി വിദേശികളാണ് ഇത്തവണയും തൃശ്ശൂരിലെത്തിയിരിക്കുന്നത്. പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തെ ഏറ്റവും വർണാഭമാക്കുന്ന ചടങ്ങുകൂടെയാണ് കുടമാറ്റം.
തൃശ്ശൂരില്‍ താള, മേള, വാദ്യ, വര്‍ണ, വിസ്മയങ്ങളുടെ മണിക്കൂറുകളാണ് കടന്നുപോകുന്നത്. രാവിലെ ഏഴ് മണിയോടെയാണ് കണിമംഗലം ശാസ്താവ് എഴുന്നള്ളി തെക്കേ നടയിലൂടെ വടക്കുംനാഥക്ഷേത്രത്തിൽ പ്രവേശിച്ച് പൂരത്തെ വിളിച്ചുണർത്തിയത്. ബ്രിഹസ്പതി രൂപത്തിൽ ഉള്ള ശാസ്താവ് ആയതിനാൽ വെയിൽ ഏൽക്കാതെ വേണം പൂരം വടക്കും നാഥ ക്ഷേത്രത്തിൽ എത്താൻ എന്നാണ് വിശ്വാസം. കണിമംഗലം ശാസ്താവിന് പിന്നാലെ ഘടക പൂരങ്ങളുടെ വരവ് തുടങ്ങി. 11 മണിയോടെയാണ് മഠത്തില്‍ വരവ് ആരംഭിച്ചത്. ഉച്ചയ്ക്ക് രണ്ടരയോടെ ഇലഞ്ഞിത്തറമേളവും ആരംഭിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.