Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'മിസ്റ്റർ മുരളീധരൻ,...

'മിസ്റ്റർ മുരളീധരൻ, ചട്ടമ്പിത്തരം ഇവിടെ കാണിക്കാനാണ് ഭാവമെങ്കിൽ ചുട്ടമറുപടി കിട്ടും'; സ്വരം കടുപ്പിച്ച് ഐസക്

text_fields
bookmark_border
v muraleedharan thomas issac
cancel

തിരുവനന്തപുരം: കിഫ്ബിക്കെതിരായ കേന്ദ്ര സർക്കാർ നീക്കത്തിൽ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെതിരെ രൂക്ഷ പ്രതികരണവുമായി സംസ്ഥാന ധനമന്ത്രി ടി.എം. തോമസ് ഐസക്. കിഫ്ബിയെ തകർത്ത് കേരള വികസനം സ്തംഭിപ്പിക്കാനുള്ള ബി.ജെ.പി ശ്രമങ്ങൾക്ക് ശക്തമായ തിരിച്ചടി ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ പയറ്റിത്തെളിഞ്ഞ ചട്ടമ്പിത്തരം ഇവിടെ കാണിക്കാനാണ് ഭാവമെങ്കിൽ ചുട്ടമറുപടി കിട്ടും. കിഫ്ബിക്കായി മസാലബോണ്ടുവഴി പണം സമാഹരിച്ചതിൽ ഏതു ചട്ടമാണ് ലംഘിച്ചതെന്ന് മുരളീധരൻ വ്യക്തമാക്കണമെന്നും ഐസക് ഫേസ്ബുക് പോസ്റ്റിൽ ആവശ്യപ്പെട്ടു.

വിദേശത്തു നിന്നും മസാലബോണ്ടുവഴി പണം സമാഹരിച്ചതിനെ ഈ കേന്ദ്രമന്ത്രി വിശേഷിപ്പിക്കുന്നത് "വിദേശത്തു നിന്നും പണം കൈപ്പറ്റി" എന്നാണെന്ന് ഐസക് പറയുന്നു. ഇന്ത്യാ ചരിത്രത്തിൽ സമാനതകളില്ലാത്ത രീതിയിൽ കമ്മീഷനും അഴിമതിയുമായി പാർട്ടി ഫണ്ട് സമാഹരിച്ചിട്ടുള്ള ബിജെപിയുടെ മന്ത്രിക്ക് അങ്ങനെ തോന്നിയതിൽ എനിക്ക് അത്ഭുതമില്ല. തങ്ങളെപ്പോലെയാണ് ബാക്കിയുള്ളവരെല്ലാം എന്നു ധരിക്കരുത്.

മസാലാ ബോണ്ടു വഴി പണം സമാഹരിക്കാൻ എൻടിപിസിയും എൻഎച്ച്എഐയും പാലിച്ച ചട്ടങ്ങളെല്ലാം കിഫ്ബിയും പാലിച്ചിട്ടുണ്ട്. ഇവയൊക്കെപ്പോലെ നിയമപരമായി രൂപീകരിച്ച ബോഡി കോർപറേറ്റാണ് കിഫ്ബിയും. ഇപ്പറഞ്ഞവർക്ക് വികസനപ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ മസാലാ ബോണ്ടിനെ ഉപയോഗപ്പെടുത്താമെങ്കിൽ കിഫ്ബിയ്ക്കും ഉപയോഗപ്പെടുത്താം.

ഫെമ അനുസരിച്ചും റിസർവ് ബാങ്ക് വഴിയുമാണ് കിഫ്ബി മസാലാ ബോണ്ടു വഴി പണം കണ്ടെത്തിയത്. ഒരു ബോഡി കോർപ്പറേറ്റിന് മാസാല ബോണ്ടുവഴി പണം സമാഹരിക്കാൻ റിസർവ്വ് ബാങ്കിന്റെ എൻഒസി മതി. സംസ്ഥാന സർക്കാർ വായ്പയെടുക്കുമ്പോൾ ചെയ്യുന്നതുപോലെ കേന്ദ്രസർക്കാരിന്റെ മുൻകൂട്ടിയുള്ള അനുവാദം വേണ്ടെന്നും മന്ത്രി തോമസ് ഐസക് വിശദീകരിക്കുന്നു.

തോമസ് ഐസകിന്‍റെ കുറിപ്പ് പൂർണരൂപം വായിക്കാം...

തുടലഴിച്ചു വിട്ട കേന്ദ്ര ഏജൻസികളെ കണ്ട് ഭയന്നോടുന്നവരല്ല കേരളം ഭരിക്കുന്നത് എന്ന് പറഞ്ഞതിൽ ആകെ രോഷാകുലനാണ് കേന്ദ്രമന്ത്രി വി.മുരളീധരൻ. ആ സ്ഥിതിയ്ക്ക് ഇത്രയും കൂടി പറഞ്ഞേക്കാം. ആ തുടലു പിടിക്കുന്ന കരങ്ങളെയും ഞങ്ങൾക്കു ഭയമില്ല. കിഫ്ബിയെ തകർത്ത് കേരള വികസനം സ്തംഭിപ്പിക്കാനുള്ള ബിജെപി ശ്രമങ്ങൾക്ക് ശക്തമായ തിരിച്ചടി ലഭിക്കും. അക്കാര്യത്തിൽ അദ്ദേഹത്തിന് ഒരു സംശയവും വേണ്ട.

വിദേശത്തു നിന്നും മസാലബോണ്ടുവഴി പണം സമാഹരിച്ചതിനെ ഈ കേന്ദ്രമന്ത്രി വിശേഷിപ്പിക്കുന്നത് "വിദേശത്തു നിന്നും പണം കൈപ്പറ്റി" എന്നാണ്. ഇന്ത്യാ ചരിത്രത്തിൽ സമാനതകളില്ലാത്ത രീതിയിൽ കമ്മീഷനും അഴിമതിയുമായി പാർട്ടി ഫണ്ട് സമാഹരിച്ചിട്ടുള്ള ബിജെപിയുടെ മന്ത്രിക്ക് അങ്ങനെ തോന്നിയതിൽ എനിക്ക് അത്ഭുതമില്ല. തങ്ങളെപ്പോലെയാണ് ബാക്കിയുള്ളവരെല്ലാം എന്നു ധരിക്കരുത്.

ചട്ടങ്ങൾ ലംഘിച്ചാണ് കിഫ്ബി മസാല ബോണ്ടു വഴി പണം സമാഹരിച്ചത് എന്നാണ് വി.മുരളീധരന്റെ പ്രസ്താവനയിൽ കണ്ടത്. ഏതു ചട്ടമാണ് ലംഘിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കണം. മസാലാ ബോണ്ട് വഴി പണം സമാഹരിക്കാൻ രാജ്യത്ത് നിലവിലുള്ള എല്ലാ ചട്ടവും കിഫ്ബിയും പാലിച്ചിട്ടുണ്ട്. എൻടിപിസി മസാലാ ബോണ്ടു വഴി 2000 കോടി സമാഹരിച്ചത് എങ്ങനെയാണ്? മസാലാ ബോണ്ടു വഴി 5000 കോടി സമാഹരിക്കാൻ നാഷണൽ ഹൈവേ ഓഫ് ഇന്ത്യ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ പോയ വിവരവും അദ്ദേഹം അറിഞ്ഞിട്ടുണ്ടാവാൻ വഴിയില്ല. ഉണ്ടെങ്കിൽ ഇത്തരം മണ്ടത്തരങ്ങൾ പൊതുജനമധ്യത്തിൽ വിളിച്ചു പറയുമായിരുന്നില്ല.

മസാലാ ബോണ്ടു വഴി പണം സമാഹരിക്കാൻ എൻടിപിസിയും എൻഎച്ച്എഐയും പാലിച്ച ചട്ടങ്ങളെല്ലാം കിഫ്ബിയും പാലിച്ചിട്ടുണ്ട്. ഇവയൊക്കെപ്പോലെ നിയമപരമായി രൂപീകരിച്ച ബോഡി കോർപറേറ്റാണ് കിഫ്ബിയും. ഇപ്പറഞ്ഞവർക്ക് വികസനപ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ മസാലാ ബോണ്ടിനെ ഉപയോഗപ്പെടുത്താമെങ്കിൽ കിഫ്ബിയ്ക്കും ഉപയോഗപ്പെടുത്താം.

ഫെമ അനുസരിച്ചും റിസർവ് ബാങ്ക് വഴിയുമാണ് കിഫ്ബി മസാലാ ബോണ്ടു വഴി പണം കണ്ടെത്തിയത്. ഒരു ബോഡി കോർപ്പറേറ്റിന് മാസാല ബോണ്ടുവഴി പണം സമാഹരിക്കാൻ റിസർവ്വ് ബാങ്കിന്റെ എൻഒസി മതി. സംസ്ഥാന സർക്കാർ വായ്പയെടുക്കുമ്പോൾ ചെയ്യുന്നതുപോലെ കേന്ദ്രസർക്കാരിന്റെ മുൻകൂട്ടിയുള്ള അനുവാദം വേണ്ട.

ഫെമ നിയമം നടപ്പാക്കുന്ന റിസർവ്വ് ബാങ്കിന് കിഫ്ബി ചട്ടം ലംഘിച്ചുവെന്ന് ആക്ഷേപം ഇല്ല. അതു സംബന്ധിച്ച് ഒരു ചോദ്യംപോലും അവർ ഇതുവരെ ഉന്നയിച്ചിട്ടില്ല. എന്തിന് കേന്ദ്രധനകാര്യ വകുപ്പുപോലും ഇന്നേവരെ ഇതുസംബന്ധിച്ച് ഒരു വിശദീകരണവും ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെ തങ്ങൾ നേരിട്ട് ഇതുവരെ ആക്ഷേപിക്കാത്ത കാര്യത്തെക്കുറിച്ച് ഇഡിയെക്കൊണ്ട് തെരഞ്ഞെടുപ്പു കാലത്ത് നടപടിയെടുപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇത് തെരഞ്ഞടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്.

മുരളീധരനെയും കൂട്ടരെയും ഒരു കാര്യം ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കാം. സംസ്ഥാന സർക്കാരിന്റെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചും അവരുടെ മനോവീര്യം തകർത്തുകളയാമെന്ന പൂതിയുമായി ഇഡി കേരളത്തിൽ കറങ്ങി നടക്കേണ്ടതില്ല. വസ്തുതകളറിയാനും മനസിലാക്കാനുമാണ് അന്വേഷണമെങ്കിൽ അവരോട് പൂർണമായും സഹകരിക്കും. അതല്ലാതെ ബിജെപിക്കാർ പിന്നിലുണ്ട് എന്ന ഹുങ്കുമായി എന്തും ചെയ്തുകളയാമെന്ന് ഇഡിയുടെ കൊച്ചി യൂണിറ്റ് അധികാരികൾ കരുതുന്നുവെങ്കിൽ, അതിനൊത്ത രീതിയിലുള്ള പ്രതികരണവും ഉണ്ടാവും.

മറ്റു സംസ്ഥാനങ്ങളിൽ പയറ്റിത്തെളിഞ്ഞ ചട്ടമ്പിത്തരം ഇവിടെ കാണിക്കാനാണ് ഭാവമെങ്കിൽ ചുട്ടമറുപടി തന്നെ ഇഡിയ്ക്ക് കിട്ടും. ഒരു സംശയവും വേണ്ട.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thomas IssacV MuraleedharanKIIFB
News Summary - thomas issacs sharp criticism against v muraleedharan over kiifb
Next Story