നവവരന്റെ മരണത്തിൽ വിറങ്ങലിച്ച് നാട്; രക്ഷകരായത് മലപ്പുറം സ്വദേശികൾ
text_fieldsപാലേരി : ഒരു ഗ്രാമത്തെ മുഴുവൻ കണ്ണീർ കയത്തിൽ നിർത്തിയാണ് കടിയങ്ങാട് കുളക്കണ്ടത്തിൽ പഴുപ്പട്ട രജി ലാൽ യാത്രയായത്. പത്തു വർഷത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ മാസം 14നാന്ന് പാലേരിയിലെ വി.പി.സുരേഷിന്റെ മകളും നൃത്താധ്യാപികയുമായ കനിഹയെ രജി ലാൽ ജീവിത സഹിയാക്കിയത്. സ്കൂൾ കാലത്ത് തുടങ്ങിയ പരിചയം വേർപിരിയാൻ കഴിയാത്ത പ്രണയമായി വളർന്നപ്പോൾ ഇരു വീട്ടുകാരും അവരുടെ ആഗ്രഹത്തിന് എതിരു നിന്നില്ല.
ഇരുവരുടേയും വീടിനു സമീപമുള്ള ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് യാത്ര പോയപ്പോഴാണ് മരണം വില്ലനായെത്തി രജി ലാലിനെ തട്ടിയെടുത്തത്. ജാനകി കാടിനു സമീപം കുറ്റ്യാടി പുഴയിൽ ചവറം മൂഴിയിൽ ഇറങ്ങിയപ്പോളാണ് കാൽ വഴുതി പുഴയിൽ പതിച്ചത്. കനിഹയും പുഴയിൽ വീണെങ്കിലും അവരെ രക്ഷപ്പെടുത്താൻ കഴിഞ്ഞു. പുഴയുടെ അപകട മേഖലയാണ് ഈ പ്രദേശമെന്ന് നാട്ടുകാർ പറയുന്നു.
ഇതിന് മുമ്പും ഈ മേഖലയിൽ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ചെമ്പനോടയിൽ നിന്ന് ഒഴുകിയെത്തുന്ന മൂത്താട്ട് പുഴയുടെ സംഗമ സ്ഥലമായ ഇവിടെ ഒരു ചുഴിയും അടിയൊഴുക്കുമുണ്ട്. ഇത് പുറമെ നിന്നെത്തുന്ന ആളുകളുടെ ശ്രദ്ധയിൽപ്പെടാറില്ല. ബംഗളൂരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ രജി ലാൽ നാട്ടിൽ ഉണ്ടാവുന്ന സമയത്ത് സാംസ്ക്കാരിക പ്രവർത്തനങ്ങളിലെല്ലാം സജീവമായിരുന്നു. ഒരു പാട് ആശിച്ച ദാമ്പത്യ ജീവിതം തുടങ്ങും മുമ്പെ തന്നെ വരനെ തട്ടിയെടുത്ത വിധിയുടെ ക്രൂരതയോർത്ത് കണ്ണീർ പൊഴിക്കുകയാണ് ഒരു നാട്.
രക്ഷകരായത് മലപ്പുറം സ്വദേശികൾ
പാലേരി : മലപ്പുറം സ്വദേശികളായ റിയാസും ഖാദറും അഷ്റഫും അവസരോചിതമായി ഇടപെട്ടില്ലായിരുന്നെങ്കിൽ ചവറം മൂഴി പുഴ തീരത്ത് രണ്ട് പേരുടെ മൃതദ്ദേഹം ഉണ്ടാകുമായിരുന്നു. ദമ്പതികളായ രജി ലാലും കനിഹയും പുഴയിൽ മുങ്ങിതാഴുമ്പോൾ കുറുങ്ങാട്ടിൽ റിയാസ് (22) ടിപ്പർ ലോറി ഓടിച്ചു വരുകയായിരുന്നു. പുഴയോരത്തു നിന്നുള്ള നിലവിളി കേട്ട റിയാസ് ലോറി നിർത്തി ഓടി പുഴയിൽ ചാടി കനിഹയെ രക്ഷപ്പെടുത്തി. അപ്പോളേക്കും ഖാദറും അഷ്റഫും സഹായത്തിനെത്തി. കൂവപ്പൊയിൽ - ചവറം മൂഴി റോഡ് റോഡ് പ്രവൃത്തി നടത്തുന്ന തൊഴിലാളികളാണിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.