കുടുംബം കണ്ണീരോടെ കാത്തിരിക്കുന്നു, സിസിലിയെ അവസാനനോക്കു കാണാൻ
text_fieldsകൽപറ്റ: ‘എന്നെ ഇനിയെങ്കിലും ഒന്ന് തിരിച്ചുകൊണ്ടുവരൂ. എനിക്ക് തീരെ വയ്യ. അല്ലെങ്കിൽ എെൻറ ശവമായിരിക്കും കൊണ്ടുവരേണ്ടി വരുക’ -ഇടറിയ വാക്കുകളിൽ സിസിലി അവസാനം പറഞ്ഞത് ഇതാണ്. വാക്കുകൾ അറംപറ്റിയപ്പോൾ ആ മൃതദേഹം നാട്ടിലെത്തിക്കാൻ നെേട്ടാട്ടമോടുകയാണിന്ന് സഹോദരങ്ങൾ.
10 വർഷം കണിയാമ്പറ്റ പഞ്ചായത്ത് അംഗമായിരുന്നു പള്ളിക്കുന്ന് ചുണ്ടക്കര മാവുങ്കൽ സിസിലി മൈക്കിൾ (48). ഏവർക്കും നല്ലതേ പറയാനുണ്ടായിരുന്നുള്ളൂ. സൗമ്യമായ സംസാരം. നേരായ പൊതുജീവിതം, എതിർകക്ഷിക്കാരുപോലും അംഗീകരിക്കുന്ന വ്യക്തിത്വം. പക്ഷേ, സമ്പാദിക്കാൻ മറന്നുപോയി. നാടും നാട്ടുകാരുമായി ഇഴുകിജീവിച്ച സിസിലി കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ 12 വോട്ടിനാണ് തോറ്റത്. പ്ലസ് വണിന് പഠിക്കുന്ന മകളുണ്ട്. ഭർത്താവ് ഉപേക്ഷിച്ചുപോയിട്ട് കാലങ്ങളായി. സ്വന്തം കുഞ്ഞിെൻറ ഭാവി ഭദ്രമാക്കുകയെന്ന ഏക ലക്ഷ്യം മുൻനിർത്തിയാണ് മനസ്സില്ലാമനസ്സോടെ സൗദി അറേബ്യയിൽ ജോലിക്കുപോവാൻ തീരുമാനിച്ചത്.
റോളക്സ് ഏജൻസിയുടെ സലീമും റഫീഖും സഫിയയും നിരത്തിയ വാഗ്ദാനങ്ങളിൽ വിശ്വസിച്ചാണ് കടൽകടന്നത്. മകളെ ഇവിടെ തനിച്ചാക്കി ഇക്കഴിഞ്ഞ ജനുവരി ആറിനാണ് സൗദിയിലേക്ക് പറന്നത്. എന്നാൽ, ഗൾഫിൽ വിമാനമിറങ്ങിയത് ദുരിതങ്ങളിലേക്കായിരുന്നു. കുട്ടികളെ നോക്കാനെന്നു പറഞ്ഞ് കൊണ്ടുപോയത് മനോരോഗം പിടിപെട്ട സ്ത്രീയെ നോക്കാനായിരുന്നു. പിന്നീടങ്ങോട്ട് പീഡനങ്ങളുടെ പരമ്പര. സഹോദരങ്ങളെ വിളിച്ച് എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണമെന്ന് സിസിലി ആവശ്യപ്പെട്ടിരുന്നു. സഹോദരങ്ങൾ ഇക്കാര്യമുന്നയിച്ച് കമ്പളക്കാട് പൊലീസിൽ പരാതിയും നൽകിയിരുന്നു.
രക്തസമ്മർദവും രക്തത്തിലെ പഞ്ചസാരയുടെ അളവുമെല്ലാം വർധിച്ച് ഗുരുതര നിലയിലായതോടെ റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. ഇതുകണ്ട സൗദി പൊലീസാണ് കിങ് ഖാലിദ് ഹോസ്പിറ്റലിൽ എത്തിച്ചത്. അവിടത്തെ മാനന്തവാടിക്കാരിയായ നഴ്സിലൂടെയാണ് മരണവിവരം സഹോദരങ്ങൾ അറിയുന്നത്. ജനുവരി 15 മുതൽ സഹോദരങ്ങൾ ഉന്നതരെ ബന്ധപ്പെടാൻ തുടങ്ങിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് ചെന്നിത്തല, മന്ത്രിമാരായ കെ.ടി. ജലീൽ, എ.കെ. ബാലൻ, എം.െഎ. ഷാനവാസ് എം.പി, സി.കെ. ശശീന്ദ്രൻ എം.എൽ.എ എന്നിവരോടെല്ലാം സഹായാഭ്യർഥന നടത്തി. ഒടുവിൽ മരണശേഷം മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ടാണ് കുടുംബം വീണ്ടും അധികൃതരുടെ കനിവു തേടുന്നത്.
വെള്ളിയാഴ്ച രാഷ്ട്രപതിക്കടക്കം 15 പേർക്ക് നിവേദനം നൽകി. മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽതന്നെയാണ് സഹോദരങ്ങൾ. പ്രവാസി കാര്യാലയം, വിദേശകാര്യ മന്ത്രി, എ.കെ. ആൻറണി, നോർക്ക സെൽ, മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, സൗദിയിലെ ഇന്ത്യൻ എംബസി, ഇന്ത്യയിലെ സൗദി എംബസി തുടങ്ങി 15ഒാളം നിവേദനങ്ങൾ നൽകിയിട്ടുണ്ട്. അമ്മ മരിച്ച വിവരം മകൾ ഇതുവരെ അറിഞ്ഞിട്ടില്ല. ഗൾഫിൽ വീട്ടുതടങ്കലിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് അവൾ ഇപ്പോഴും കരുതുന്നത്. വീട്ടിലെത്തുന്നവരെല്ലാം അമ്മയെ തിരികെ എത്തിക്കാൻ തങ്ങളെ സഹായിക്കാൻ വരുന്നവരാണെന്ന ചിന്തയിൽ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇൗ മകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.