സർക്കാറിന്‍റെ സ്വാശ്രയ കൊള്ളക്ക് കൂട്ടുനിൽക്കാനാവില്ല -ചെന്നിത്തല
text_fieldsതിരുവനന്തപുരം: സർക്കാറിന്‍റെ സ്വാശ്രയ കൊള്ളക്ക് കൂട്ടുനിൽക്കാൻ പ്രതിപക്ഷത്തെ കിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം സ്വാശ്രയ ഫീസ് ഇനത്തിൽ നാമമാത്രമായ വർധനവാണ് യു.ഡി.എഫ് സർക്കാർ നടത്തിയത്. അതിനെതിരെ പൊതുമുതൽ നശിപ്പിച്ചാണ് അന്നത്തെ പ്രതിപക്ഷം പ്രതിഷേധിച്ചത്. ഇപ്പോൾ അവർ തീവെട്ടിക്കൊള്ളയാണു നടത്തുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
ഫീസ് കുറക്കാതെ സമരം പിൻവലിക്കില്ല. സർക്കാരിനു ദുരഭിമാനം പാടില്ല. പരിയാരം മെഡിക്കൽ കോളജിൽ ഫീസ് കുറച്ചാൽ പ്രതിപക്ഷം സമരം അവസാനിപ്പിക്കുമെന്ന മാധ്യമവാർത്തകൾ വസ്തുതാവിരുദ്ധമാണ്. ചർച്ചയുടെ വാതിലുകൾ പ്രതിപക്ഷം അടക്കില്ലെന്നും ചർച്ചക്ക് മുൻകൈയെടുക്കേണ്ടത് സർക്കാരാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, പ്രതിപക്ഷവുമായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നടത്തിയ സമവായശ്രമങ്ങൾ ഫലംകണ്ടില്ല. സഭാ നടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
ഉന്നയിച്ച കാര്യങ്ങൾക്കുള്ള മറുപടിയല്ല ലഭിച്ചതെന്ന് മുസ്‌ലിം ലീഗ് നേതാവ് എം.കെ.മുനീർ പറഞ്ഞു. ഇന്നത്തെ ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തില്ല. പരിയാരത്തെ ഫീസ് മാത്രം കുറച്ചാൽ പോര. മറ്റുള്ള കോളജുകളിൽ 65,000 രൂപ വർധിപ്പിച്ചപ്പോൾ മെറിറ്റിൽ ഒരു ലക്ഷം രൂപയാണ് പരിയാരത്തു കൂട്ടിയത്. സർക്കാറിനു നേരിട്ടു തീരുമാനമെടുക്കാവുന്ന കാര്യമാണ് പരിയാരത്തേത്. അതുകൊണ്ടാണ് പരിയാരം ചർച്ചയിൽ ഉന്നയിച്ചത്. ഇതിൽപ്പോലും തീരുമാനമെടുക്കാൻ സർക്കാർ തയാറായില്ലെന്നും മുനീർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.