രാജീവിൻെറ കൊലക്ക് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് തര്‍ക്കം; അന്വേഷണത്തിന് പ്രത്യേക സംഘം
text_fieldsതൃശ്ശൂര്‍: ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. കേസില്‍ അന്വേഷണം ഊര്‍ജിതമന്ന് തൃശ്ശൂര്‍ റൂറല്‍ എസ്.പി യതീഷ് ചന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു. രാജീവിനെ തട്ടിക്കൊണ്ടു പോയ ശേഷമാണ് കൊല നടത്തിയത്. തെളിവുകള്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. റിയല്‍ എസ്റ്റേറ്റ് ഇടപാടിലെ തര്‍ക്കങ്ങളാണ് കൊലക്ക് പിന്നിലെന്നും യതീഷ് ചന്ദ്ര പറഞ്ഞു.
തൃശുര് അഡ്മിനിസ്ട്രേഷന് ഡി.വൈ.എസ്.പി ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരിക്കും കൊലപാതകം അന്വേഷിക്കുക. ചാലക്കുടി ഡി.വൈ.എസ്.പി സാക്ഷിയാകാനുള്ള സാഹചര്യം പരിഗണിച്ചാണ് സി.ബി.ഐയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള ഷംസുദ്ദീനെ അന്വേഷണ ചുമതല ഏല്‍പ്പിച്ചത്. പുതുക്കാട് സി.ഐയും സംഘത്തിലുണ്ടാകും. ഡി.ജി.പിയുടെ നിർദേശ പ്രകാരമാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. കൊല നടത്തിയ നാലുപേരെയും മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടിയതായും രണ്ടുപേര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണെന്നും യതീഷ് ചന്ദ്ര പറഞ്ഞു. ജോണി, രഞ്ജിത്ത് എന്നീവര്ക്കു വേണ്ടിയാണ് തെരച്ചില്‍ നടക്കുന്നത്.
പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മുഖം മറച്ചാണ് ഇവരെ കൊണ്ടുവന്നത്. തിരിച്ചറിയല്‍ പരേഡിനു ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും യതീഷ്ചന്ദ്ര കൂട്ടിച്ചേര്‍ത്തു. രാജീവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹൈകോടതിയിലെ പ്രമുഖ അഭിഭാഷകന് സി.പി ഉദയഭാനുവിനെതിരെ ആരോപണം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് യതീഷ് ചന്ദ്ര പ്രതികരിക്കാൻ തയ്യാറായില്ല. ഗൂഢാലോചന സംബന്ധിച്ച് പ്രത്യേക അന്വേഷണം നടക്കുമെന്നും റൂറല്‍ എസ്.പി അറിയിച്ചു.
അങ്കമാലി നായത്തോട് വീരമ്പറമ്പില് വീട്ടില്‍ രാജീവിനെയാണ് (46) പരിയാരം തവളപ്പാറയിലെ പഴയ കന്യാസ്ത്രീ മഠത്തിെൻറ കെട്ടിടത്തില്‍ കൊലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ നാലുപേരെ ചാലക്കുടി പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച 11ഒാടെയാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. ചാലക്കുടി ഡിവൈ.എസ്.പി ഷാഹുല്‍ ഹമീദിന് ലഭിച്ച അജ്ഞാത ഫോണ്‍ സന്ദേശത്തെത്തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കന്യാസ്ത്രീ മഠത്തിനുള്ളിൽ പിന്നിലെ ഇടനാഴിയില്‍ കൈകള്‍ തുണി ഉപയോഗിച്ച് പിന്നിലേക്ക് കെട്ടിയിട്ട് കഴുത്ത് ഞെരിച്ച് കൊന്നനിലയില്‍ നഗ്നമായാണ് മൃതദേഹം കണ്ടത്. കെട്ടിടത്തിന് അര കിലോമീറ്റര്‍ അകലെ താമസിക്കുന്ന വീട്ടില്‍നിന്ന് ഇയാളെ ആക്രമികള്‍ തട്ടിക്കൊണ്ടുവന്നാണ് കൊല നടത്തിയത്.
ഇയാള്‍ താമസിക്കുന്ന വീട്ടില്‍നിന്ന് രാവിലെ ആറോടെയാണ് ആക്രമികള്‍ ഇയാളെ പിടികൂടിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ജാതിത്തോട്ടത്തിന് നടുവിലെ വീടായതിനാല്‍ സംഭവം പുറത്തറിഞ്ഞിരുന്നില്ല. ബലപ്രയോഗം നടന്നതിെൻറ സൂചനയെന്നോണം ബൈക്ക് തട്ടിമറിഞ്ഞ നിലയിലായിരുന്നു. ഇയാളുടെയും അക്രമികളുടെയും ചെരിപ്പുകളും ചിതറിക്കിടന്നു. ആലുവയിലെ എസ്.ഡി കന്യാസ്ത്രീ സംഘത്തിെൻറ വകയാണ് കെട്ടിടം. നാലുവര്‍ഷമായി ആരും താമസമില്ല. ബ്രോക്കറാണെങ്കിലും ജാതിത്തോട്ടങ്ങള്‍ ഉടമകളില്‍നിന്ന് കരാർ വിളിച്ചെടുത്ത് ജാതിക്കായകള്‍ ശേഖരിച്ച് വില്പന നടത്തുന്നതാണ് ഇയാളുടെ പ്രധാന ജോലി. പരിയാരത്ത് ഒരു അമേരിക്കന്‍ പ്രവാസിയുടെ ജാതിത്തോട്ടം ഇയാള്‍ കരാറെടുത്തിരുന്നു. അതിനായി ജാതിത്തോട്ടത്തിലെ വീടിനുള്ളില്‍ കുറച്ചുനാളുകളായി താമസിച്ചുവരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.