റെയിൽ മാർഗമുള്ള ചരക്കുനീക്കം കുറയുന്നു
text_fieldsപാലക്കാട്: റെയിൽവേയുടെ പ്രധാന വരുമാന മാർഗമായ ചരക്കുനീക്കത്തിൽ ഇടിവ്. പാലക്കാട് റെയിൽവേ ഡിവിഷനിൽ കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷത്തിൽ ചരക്കുനീക്കത്തിൽ കുറവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ, നിരക്ക് വർധന കാരണം വരുമാനത്തിൽ ഇടിവ് വന്നിട്ടില്ല. 2017-18 സാമ്പത്തിക വർഷത്തിൽ 67.7 ലക്ഷം ടൺ ചരക്കുനീക്കാനാണ് പാലക്കാട് റെയിൽവേ ഡിവിഷന് നൽകിയ ടാർഗറ്റ്.
നവംബർ വരെയുള്ള കണക്ക് പ്രകാരം 34.8 ലക്ഷം ടൺ ചരക്കുനീക്കി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ പാലക്കാട് ഡിവിഷനിൽ ചരക്കുനീക്കത്തിലൂടെ മാത്രം ലഭിച്ചത് 208.2 കോടി രൂപയായിരുന്നെങ്കിൽ ഇത്തവണ 211.52 കോടി ലഭിച്ചു. 2014-15 സാമ്പത്തിക വർഷം 82.5 ലക്ഷം ടൺ ചരക്കാണ് പാലക്കാട് ഡിവിഷനിൽ കൈകാര്യം ചെയ്തത്. 2015-16 സാമ്പത്തിക വർഷത്തിൽ അത് 64.8 ലക്ഷം ടണ്ണായും 2016-17 സാമ്പത്തിക വർഷത്തിൽ 62.4 ലക്ഷം ടണ്ണായും കുറഞ്ഞു.
മഡ്ഗാവ് കേന്ദ്രീകരിച്ച് പുതിയ തുറമുഖം പ്രവർത്തനമാരംഭിച്ചതാണ് പാലക്കാട് ഡിവിഷനിൽ ചരക്കുനീക്കം കുറയാൻ കാരണം. നേരത്തേ മംഗലാപുരം പനമ്പൂർ തുറമുഖത്തേക്ക് എത്തിയ പല ചരക്കുകളും ഇപ്പോൾ മഡ്ഗാവ് തുറമുഖത്തേക്കാണ് പോകുന്നത്. പ്രശ്നം പരിഹരിക്കാനായി പനമ്പൂരിൽ കണ്ടെയ്നർ കൈകാര്യം ചെയ്യുന്ന ആധുനിക സംവിധാനം റെയിൽവേ പരിഗണിക്കുന്നുണ്ട്. അതിന് പുറമെ, ഡിവിഷന് കീഴിൽ കൂടുതൽ സംഭരണ ശാലകൾ നിർമിച്ച് ചരക്കുനീക്കം വർധിപ്പിക്കാനും പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. കൽക്കരി, ധാന്യങ്ങൾ, സിമൻറ്, വളം മുതലായവയാണ് പ്രധാനമായി റെയിൽവേ വഴി സംസ്ഥാനത്തെത്തിക്കുന്നത്. രാഷ്ട്രീയ നയം മുതൽ ജി.ഡി.പിവരെ ചരക്കുനീക്കത്തെ ബാധിക്കുന്ന ഘടകങ്ങളാണ്.
കൽക്കരി ഖനനത്തിൽ നിയന്ത്രണമേർപ്പെടുത്തിയത് ചരക്കുനീക്കത്തിൽ ഇടിവുണ്ടാകാൻ കാരണമായിട്ടുണ്ട്. സമീപ കാലങ്ങളിലെ സാമ്പത്തിക തളർച്ചയും ചരക്കുനീക്കത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് ഇപ്പോഴത്തെ കുറവ് താൽക്കാലികമാണെന്നും അധികൃതർ പറഞ്ഞു. റെയിൽവേയുടെ മൊത്ത വരുമാനത്തിൽ 28 ശതമാനമാണ് ചരക്കുനീക്കത്തിലൂടെ ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.