കെ-റെയിൽ വേണ്ട, കേരളം വേണം; വരുന്നൂ സമരജാഥ
text_fieldsകണ്ണൂർ: വിനാശകരമായ കെ-റെയിൽ വേണ്ട, കേരളം വേണം എന്ന മുദ്രാവാക്യമുയർത്തി കെ-റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയസമിതി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സമരജാഥ മാർച്ച് ഒന്നിന് കാസർകോട്ടുനിന്ന് ആരംഭിക്കും. വൈകീട്ട് നാലിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ജാഥ ഉദ്ഘാടനം ചെയ്യുമെന്ന് സമിതി സംസ്ഥാന വൈസ് ചെയർമാൻ ടി.ടി. ഇസ്മായിൽ, സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 24ന് സെക്രട്ടേറിയറ്റിന് മുന്നിൽ മഹാസംഗമത്തോടെ ജാഥ സമാപിക്കും.
ജനകീയ പ്രതിഷേധങ്ങളെ പൊലീസിനെ ഉപയോഗിച്ച് നേരിട്ട് കെ-റെയിൽ പദ്ധതിക്ക് വേണ്ടി നിയമവിരുദ്ധമായി കല്ലിടൽ നടത്തി സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. സാമൂഹികാഘാത പഠനം എന്ന പേരിൽ ജനങ്ങളുടെ ഭൂമി തട്ടിയെടുത്ത് റിയൽ എസ്റ്റേറ്റ് മാഫിയക്ക് കൈമാറാനാണ് സർക്കാർ കരുക്കൾ നീക്കുന്നത്. ആശങ്കകൾ പരിഹരിക്കുമെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ചിരുന്ന മുഖ്യമന്ത്രിയും ഭരണപക്ഷവും ഇന്ന് ജനങ്ങളെ അഭിമുഖീകരിക്കാൻപോലും തയാറാകുന്നില്ല. ഈ സാഹചര്യത്തിൽ ജനങ്ങളുടെ വമ്പിച്ച പ്രതിഷേധം ഉയർത്തി സിൽവർലൈൻ പദ്ധതിയെ ചെറുത്തുതോൽപിക്കുമെന്ന് ഇരുവരും പറഞ്ഞു.
പദ്ധതിയുടെ അലൈൻമെന്റ് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിലൂടെ കടന്നുപോകുന്ന ജാഥക്ക് നൂറിലേറെ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. സമിതി സംസ്ഥാന ചെയർമാൻ എം.പി. ബാബുരാജാണ് ജാഥാ ക്യാപ്റ്റൻ. ജനറൽ കൺവീനർ എസ്. രാജീവൻ വൈസ് ക്യാപ്റ്റനും വൈസ് ചെയർമാൻ ടി.ടി. ഇസ്മായിൽ ജാഥാ മാനേജറുമായിരിക്കും. മാർച്ച് ഒന്നിന് കാസർകോട്ട് ഉദ്ഘാടനം ചെയ്യപ്പെടുന്ന ജാഥ രണ്ടിന് രാവിലെ ഒമ്പത് മണിക്ക് ഉദുമയിൽനിന്ന് പ്രയാണമാരംഭിക്കും. യുവജന നാടകസംഘവും കലാസംഘവും ജാഥാ സ്വീകരണകേന്ദ്രങ്ങളിൽ പരിപാടികൾ അവതരിപ്പിക്കും. സംസ്ഥാന കെ-റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി ബുള്ളറ്റിൻ സംസ്ഥാന വൈസ് വൈസ് ചെയർമാൻ ടി.ടി. ഇസ്മായിൽ, മാടായിപ്പാറ സംരക്ഷണസമിതി ചെയർമാൻ പി.പി. കൃഷ്ണന് നൽകി പ്രകാശനം ചെയ്തു. ജനകീയ സമിതി സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ, ജില്ല ചെയർമാൻ എ.പി. ബദറുദ്ദീൻ, ജില്ല കൺവീനർ അഡ്വ. പി.സി. വിവേക് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.