നിർമൽ കൃഷ്ണ ഫിനാൻസ് തട്ടിപ്പ്:കേരള പൊലീസിന് കേസെടുക്കാൻ സാധിക്കില്ലെന്ന് ക്രൈംബ്രാഞ്ച്
text_fieldsതിരുവനന്തപുരം: നിർമൽ കൃഷ്ണ ഫിനാൻസ് തട്ടിപ്പ് സംഭവത്തിൽ കേരള പൊലീസിന് കേസെടുക്കാൻ സാധിക്കില്ലെന്ന നിലപാടിൽ ക്രൈംബ്രാഞ്ച്. തമിഴ്നാട്ടിൽ നടന്ന സംഭവത്തിൽ കേരള പൊലീസ് കേസെടുക്കുന്നത് നിയമ വിരുദ്ധമാണ്. പ്രതികൾക്ക് രക്ഷപ്പെടാൻ മാത്രമേ അത് അവസരമൊരുക്കൂ. അതിനാൽ തമിഴ്നാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിനൊപ്പം കേരളത്തിലെ പരാതികളും അന്വേഷിക്കുന്നതാകും ഉചിതം. അതിനായി തമിഴ്നാട് പൊലീസുമായി ചേർന്ന് സംയുക്ത സംഘത്തെ അന്വേഷണം ഏൽപിക്കാനുള്ള നടപടി സ്വീകരിക്കണമെന്നുകാട്ടി ക്രൈംബ്രാഞ്ച് ഐ.ജി എസ്.ശ്രീജിത്ത് ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് റിപ്പോർട്ട് നൽകി.
ചിട്ടിക്കമ്പനിയിൽ 13,000 ത്തോളം നിക്ഷേപകർ ഉണ്ടെന്നാണ് പ്രാഥമിക കണക്ക്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പാറശ്ശാലയിൽ നടത്തിയ സിറ്റിങ്ങിൽ മൂവായിരത്തോളം പേർ പരാതിയുമായി വന്നു. എന്നാൽ കുറച്ചുപേർ മാത്രമാണ് ഇതുവരെ രേഖാമൂലം പരാതി നൽകിയിട്ടുള്ളത്. എന്നാൽ, തമിഴ്നാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 81 പരാതിക്കാരുണ്ട്. അതിനാൽ കേരളത്തിലെ പരാതിക്കാരെയും ആ കേസിൽ ഉൾപ്പെടുത്തി സംയുക്തമായി അന്വേഷണം നടത്തിയാൽ മതിയെന്നുള്ള നിലപാടിലാണ് ക്രൈംബ്രാഞ്ച്. ഒരു വിഷയത്തിൽ രണ്ട് എഫ്.ഐ.ആർ പാടില്ലെന്ന സുപ്രീംകോടതി ഉത്തരവുണ്ട്. മാത്രമല്ല, ബാങ്കിെൻറ ആസ്ഥാനം തമിഴ്നാടാണ്. ചിട്ടിക്കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നതും പണം സ്വീകരിച്ചതും സൂക്ഷിച്ചതും പണം നൽകിയതുമെല്ലാം തമിഴ്നാട്ടിലാണ്. അതിനാൽ അധികാരപരിധിയില്ലാത്ത കേരളത്തിൽ കേസ് എടുത്താൽ അത് തട്ടിപ്പുകാരന് തുണയാകുമെന്നാണ് ക്രൈംബ്രാഞ്ചിെൻറ വിലയിരുത്തൽ.
അതു മനസ്സിലാക്കി തന്നെയാണ് ഉടമ തിരുവനന്തപുരത്തെ കോടതിയിൽ പാപ്പർ ഹരജി നൽകിയത്. അതിൽ ഭാര്യക്കുപോലും താൻ പണം തിരിച്ചുകൊടുക്കാനുള്ളതായി കാണിച്ചിട്ടുണ്ട്. താൻ ആരെയും കബളിപ്പിച്ചിട്ടില്ല, സ്ഥാപനമാണ് എല്ലാവർക്കും പണം മടക്കി നൽകാനുള്ളതെന്ന് ബോധ്യപ്പെടുത്തുകയാണ് ഇതിലൂടെ ഇയാൾ ലക്ഷ്യമിടുന്നതെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ സ്ഥാപനം എത്ര രൂപ കബളിപ്പിച്ചെന്ന് ഇതുവരെ ക്രൈംബ്രാഞ്ചിനും വ്യക്തതയില്ല. 170 കോടി രൂപ, 350 കോടി, 600 കോടി എന്നിങ്ങനെ പല കണക്കും പലരും പറയുന്നുണ്ട്.
ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെങ്കിൽ രേഖകൾ പരിശോധിക്കണം. നിലവിൽ കേരള പൊലീസിന് കേസ് ഇല്ലാത്തതിനാൽ അതിന് സാധിച്ചിട്ടില്ല. അതുപോലെ യഥാർഥ നിക്ഷേപകർ, ബിനാമികൾ എന്നിവരുടെ കൃത്യമായ വിവരവും പൊലീസിനില്ല. സംയുക്ത പൊലീസ് സംഘത്തിന് രൂപം നൽകിയാൽ രജിസ്ട്രേഷൻ ഐജിക്ക് കത്ത് നൽകി ഇയാളുടെ സ്വത്തു വിവരം കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയാണ് ക്രൈംബ്രാഞ്ചിനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.