എം.ഡി.എം.എ: രണ്ട് മലപ്പുറം സ്വദേശികൾകൂടി പിടിയിൽ
text_fieldsമാനന്തവാടി: ജനുവരിയില്‍ അതിമാരക ലഹരിമരുന്നായ 51.64 ഗ്രാം എം.ഡി.എം.എയുമായി മാനന്തവാടിയില്‍ മലപ്പുറം സ്വദേശികള്‍ പിടിയിലായ സംഭവത്തില്‍ ഇവര്‍ക്ക് എം.ഡി.എം.എ നല്കിയ രണ്ടുപേരെ ബംഗളൂരുവില്‍ നിന്ന് മാനന്തവാടി പൊലീസ് പിടികൂടി.
മലപ്പുറം സ്വദേശികളായ അരിമ്പ്ര, ടി. ഫാസില്‍(28), പെരിമ്പലം കിഷോര്‍ (25) എന്നിവരെയാണ് മാനന്തവാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ എം.വി. ബിജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. സംഭവത്തെതുടര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ ഉള്ളഹള്ളിയില്നിന്നാണ് കസ്റ്റഡിയിലെടുത്തത്.
ഫാസിലിന് തിരുനെല്ലി സ്റ്റേഷനിലും കിഷോറിന് മലപ്പുറം സ്റ്റേഷനുകളിലും എന്‍.ഡി.പി.എസ് കേസുകളുണ്ട്. ബംഗളൂരുവില്‍നിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനിയായ കണ്ണൂര്‍ സ്വദേശി വാവു എന്ന തബ്ഷീറിനെ (28) ജില്ല ലഹരി വിരുദ്ധ സ്ക്വാഡും മീനങ്ങാടി പൊലീസും ചേര്‍ന്ന് ഈ മാസം ആറിന് പിടികൂടിയിരുന്നു.
2023ല്‍ മീനങ്ങാടി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടരന്വേഷണത്തിലാണ് തബ്ഷീര്‍ പൊലീസിന്റെ വലയിലാകുന്നത്.
മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡ് ജങ്ഷനില്‍ വെച്ചാണ് മലപ്പുറം സ്വദേശികളായ മഞ്ചേരി, മേലങ്ങാടി, കുറ്റിയംപോക്കില്‍ വീട്ടില്‍ കെ.പി. മുഹമ്മദ് ജിഹാദ് (28), തിരൂര്‍, പൊന്മുണ്ടം, നീലിയാട്ടില്‍ വീട്ടില്‍ അബ്ദുല്‍സലാം (29) എന്നിവരെ അറസ്റ്റ് ചെയ്യുന്നത്. വില്പനക്കായി കൈവശം വെച്ച 51.64 ഗ്രാം എം.ഡി.എം.എയാണ് ഇവരില്‍നിന്ന് കണ്ടെടുത്തത്.
ഇവര്‍ക്ക് നാട്ടില്‍ വില്പന നടത്തുന്നതിനായാണ് ബാംഗ്ലൂരില്‍ ആഫ്രിക്കന്‍ സ്വദേശിയില്‍ നിന്ന് ഫാസിലും കിഷോറും എം.ഡി.എം.എ വാങ്ങി കൊടുത്തു വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.