അങ്കത്തട്ടിൽ പത്തുപേർ
text_fieldsകൽപറ്റ: വയനാട് ലോക്സഭ മണ്ഡലത്തിൽ പോരിടത്തിൽ അവർ പത്തുപേർ. സ്ഥാനാഥികളുടെ നാമനിർദേശ പത്രികകളിൽ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോഴാണ് ആകെ ചിത്രം തെളിഞ്ഞത്. രാഹുല്‍ ഗാന്ധി ( യു.ഡി.എഫ്), ആനി രാജ (എൽ.ഡി.എഫ്), കെ. സുരേന്ദ്രന് (എൻ.ഡി.എ), കെ.പി. സത്യന് (സി.പി.ഐ എം.എല്‍), അജീബ് (സി.എം.പി-എം അജീബ് ഫാക്ഷന്‍), പി.ആര്. കൃഷ്ണന് കുട്ടി (ബഹുജന്‍ സമാജ് പാര്‍ട്ടി), കെ. പ്രസീത, പി. രാധാകൃഷ്ണന്, അകീല്‍ അഹമദ്, എ.സി. സിനോജ് (സ്വതന്ത്രർ) എന്നിവരുടെ പത്രികയാണ് സ്വീകരിച്ചത്.
ഡമ്മി സ്ഥാനാർഥികളായ ഇ.ജെ. ബാബു (കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ), സദാനന്ദന്( ഭാരതീയ ജനതാ പാര്‍ട്ടി) എന്നിവരുടെ പത്രികകള്‍ യഥാർഥ സ്ഥാനാർഥികളുടെ പത്രിക സാധുവായതിനാൽ സ്വീകരിച്ചില്ല. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ടുവരെയാണ്. ഇതിന് ശേഷമായിരിക്കും അങ്കത്തട്ടിലെ അവസാന പേരുകാരെ അറിയുക.
സിംകാര്‍ഡുകള്‍ പിടിച്ചെടുത്തു
മതിയായ രേഖകളില്ലാതെ കാറില്‍ കൊണ്ടുപോവുകയായിരുന്ന 98 സിം കാര്‍ഡുകള്‍ ഇലക്ഷന് കമീഷന് ഫ്ലയിങ് സ്ക്വാഡ് പിടിച്ചെടുത്തു. തൊണ്ടര്‍നാട്ടിലെ വാളാംതോട്ടില്‍ വാഹന പരിശോധന നടത്തവെയാണ് രേഖകളില്ലാത്ത സിംകാര്‍ഡുകള്‍ കണ്ടെത്തിയത്. പിടിച്ചെടുത്ത സിംകാര്‍ഡുകള്‍ പൊലീസിന് കൈമാറി.
മുത്തങ്ങ ചെക്ക് പോസ്റ്റില്‍ സ്റ്റാറ്റിക് സര്‍വലൈന്‍സ് ടീം നടത്തിയ പരിശോധനയില്‍ കെ.എസ്.ആര്.ടി സി ബസ് യാത്രക്കാരനില്‍ നിന്നും രേഖകളില്ലാതെ കൊണ്ടുവരികയായിരുന്ന ഒരു ലക്ഷം രൂപയും കല്ലോടിയില്നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കാറില്‍ നിന്ന് പരിശോധന സ്ക്വാഡ് 2,21,710 രൂപയും പിടികൂടി.
ലോക്സഭ തെരഞ്ഞെടുപ്പ്: പരിശീലനത്തില്‍ പങ്കെടുക്കണം
ലോക്സഭ തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കുള്ള ഒന്നാംഘട്ട പരിശീലനം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി പൂര്‍ത്തീകരിച്ചു. മൂന്നു ദിവസങ്ങളിലായി നടന്ന പരിശീലന പരിപാടികളില്‍ പങ്കെടുക്കാത്ത പ്രിസൈഡിങ് ഓഫിസര്‍, ഒന്നാം പോളിങ് ഓഫിസര്‍മാര്‍ക്ക് ശനിയാഴ്ച രാവിലെ 10ന് കല്‍പ്പറ്റ സെന്റ് ജോസഫ് കോണ്‍വെന്റ് ഹൈസ്കൂളില്‍ പരിശീലനം നടക്കും. ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പരിശീലനത്തില്‍ പങ്കെടുക്കണമെന്ന് ട്രെയിനിങ് മാനേജ്മെന്റ് നോഡല്‍ ഓഫിസര്‍ ബി.സി. ബിജേഷ് അറിയിച്ചു.
സ്ഥാനാർഥിയെ അറിയാന്‍ കെ.വൈ.സി ആപ്
ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാർഥികളുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ നോ യുവര്‍ കാന്‍ഡിഡേറ്റ് (കെ.വൈ.സി )ആപ്ലിക്കേഷന്‍. അതത് മണ്ഡലങ്ങളിലെ സ്ഥാനാർഥികള്‍, സത്യവാങ്മൂലം, സ്ഥാനാർഥിക്കെതിരെ ഫയല്‍ ചെയ്ത ഏതെങ്കിലും കേസുകള്‍ ഉണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍, ആ കേസുകളുടെ നില, കുറ്റകൃത്യങ്ങളുടെ സ്വഭാവം എന്നിങ്ങനെയുള്ള വിവരങ്ങള്‍ ആപ്ലിക്കേഷനില്‍ ലഭ്യമാകും.
തെരഞ്ഞെടുപ്പ് കമീഷന് വികസിപ്പിച്ചെടുത്ത കെ.വൈ.സി മൊബൈല്‍ ആപ്ലിക്കേഷന്‍ ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളില്‍ ഡൗണ്‍ലോഡ് ചെയ്യാം.
വയനാട്ടില്‍ ആകെ പത്ത് സ്ഥാനാർഥികള്‍
കൽപറ്റ: വയനാട് ലോക്സഭ മണ്ഡലത്തിലെ സ്ഥാനാർഥികളുടെ നാമനിർദേശ പത്രികകളിൽ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോൾ ആകെ പത്തു സ്ഥാനാർഥികൾ. രാഹുല്‍ ഗാന്ധി ( യു.ഡി.എഫ്), ആനി രാജ (എൽ.ഡി.എഫ്), കെ സുരേന്ദ്രന് (എൻ.ഡി.എ) എന്നിവരടക്കമാണിത്.
മാലിന്യ സംസ്കരണത്തില്‍ ശ്രദ്ധവേണം
കൽപറ്റ: മാലിന്യ സംസ്കരണത്തില്‍ ശ്രദ്ധ നല്കി ഹരിത തെരഞ്ഞെടുപ്പിന് ഒരുങ്ങി ജില്ല. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉൽപാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങളുടെ അളവ് കുറച്ച് പ്രകൃതി സൗഹൃദ സാമഗ്രികള്‍ ഉപയോഗിച്ച് ഹരിത തെരഞ്ഞെടുപ്പ് നടപ്പാക്കുകയാണ് ലക്ഷ്യം. തെരഞ്ഞെടുപ്പ് കാലയളവിലെ മാലിന്യ നിർമാര്‍ജനത്തിന് ശ്രദ്ധ നല്‍കണമെന്ന് ഗ്രീന്‍ പ്രോട്ടോകോള്‍ നോഡല്‍ ഓഫിസര്‍ എസ്.ഹര്ഷന് അറിയിച്ചു. പ്രചാരണ സാമഗ്രികള്‍, ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ 500 ടണ്ണില്‍ കൂടുതല്‍ മാലിന്യങ്ങളാണ് സംസ്ഥാനത്താകെ പ്രതീക്ഷിക്കുന്നത്. ഇങ്ങനെയുണ്ടാകുന്ന മാലിന്യങ്ങളുടെ അളവ് കാര്യക്ഷമമായ ഇടപെടലിലൂടെ കുറക്കുകയും അവശേഷിക്കുന്ന മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്കരണം ഉറപ്പാക്കുകയും വേണം.
പ്രചാരണത്തിന് പ്രകൃതി സൗഹൃദ വസ്തുക്കള്‍
പരസ്യ പ്രചാരണ ബാനറുകള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിങ്സുകള്‍ നിർമിക്കുന്നതിന് പുന:ചംക്രമണ സാധ്യമല്ലാത്ത പി.വി.സി ഫ്ലക്സ്, പോളിസ്റ്റര്‍, നൈലോണ്‍, പ്ലാസ്റ്റിക് കോട്ടിങ് തുണി എന്നിവ ഉപയോഗിക്കാന്‍ പാടില്ല. പകരം നൂറുശതമാനം കോട്ടണ്‍ തുണിയില്‍ എഴുതി തയാറാക്കുന്നവയും കോട്ടണ്‍ തുണി, പേപ്പര്‍ എന്നിവ ചേര്‍ന്ന് നിര്‍മിക്കുന്ന വസ്തുവില്‍ പ്രിന്റ് ചെയ്യപ്പെടുന്ന ബോര്‍ഡുകളും ബാനറുകളും ഉപയോഗിക്കാം. പനമ്പായ, പുല്‍പ്പായ, ഓല, ഈറ, മുള, പാള തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചും പ്രചാരണ സാമഗ്രികള്‍ നിർമിക്കാം. പ്രചാരണത്തിന് കൂടുതലും ഡിജിറ്റല്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തണം. കൊടികള്‍, തോരണങ്ങള്‍ തുണിയിലോ പേപ്പറിലോ നിർമിക്കണം.
പോളി പ്രൊപ്പലീന്‍ കൊണ്ടുള്ള കൊടിതോരണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. പ്രചാരണ വാഹനങ്ങള്‍ അലങ്കരിക്കുന്നതിന് പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണം. ഫ്ലക്സ്, പ്ലാസ്റ്റിക്, തെര്‍മോക്കോള്‍ എന്നിവ പൂര്‍ണമായി ഒഴിവാക്കി കോട്ടണ്‍ തുണി, പേപ്പര്‍ എന്നിവ കൊണ്ട് വാഹനങ്ങള്‍ അലങ്കരിക്കണം. പ്രചാരണ സമയത്ത് പ്ലാസ്റ്റിക് കുടിവെള്ളത്തിന് പകരം സ്റ്റീൽ ബോട്ടിലുകള്‍ കരുതിയാല്‍ പ്ലാസ്റ്റിക് കുപ്പികള്‍ ഒഴിവാക്കാം. പേപ്പര്‍, പ്ലാസ്റ്റിക്, തെര്‍മോക്കോള്‍ എന്നിവ കൊണ്ട് നിര്‍മിച്ച ഡിസ്പോസിബള്‍ കപ്പ്, പ്ലേറ്റ് ഒഴിവാക്കി സ്റ്റീല്‍ പ്ലേറ്റുകള്‍, ചില്ല് ഗ്ലാസ് എന്നിവ ഉപയോഗിക്കണം. തെരഞ്ഞെടുപ്പ് ഓഫിസുകളില്‍ ഇതിനാവശ്യമായ പ്ലേറ്റ്, ഗ്ലാസ് എന്നിവ കരുതിവെക്കാം.
പോളിങ് ബൂത്തുകള്‍ ഒരുക്കുമ്പോള്‍
പോളിങ് ബൂത്തുകള്‍ ഒരുക്കുമ്പോള്‍ ഹരിത പെരുമാറ്റച്ചട്ടം പാലിക്കണം. കുടിവെള്ള ഡിസ്പെന്‍സറുകള്‍, സ്റ്റീല്‍/കുപ്പി ഗ്ലാസുകള്‍ എന്നിവ ഒരുക്കണം. മാലിന്യം തരം തിരിച്ചു നിക്ഷേപിക്കാന്‍ ബിന്നുകള്‍ സ്ഥാപിക്കണം. മാലിന്യം നീക്കം ചെയ്യാന്‍ ഹരിത കര്‍മ സേനയുമായി കരാറില്‍ ഏർപെടണം. പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണം പ്ലാസ്റ്റിക് കണ്ടയിനറുകളിലോ സഞ്ചികളിലോ വിതരണം ചെയ്യരുത്. ബൂത്തുകളില്‍ ഭക്ഷണം കഴിക്കാന്‍ ഡിസ്പോസിബള്‍ ഗ്ലാസ്, പ്ലേറ്റ് എന്നിവ ഉപയോഗിക്കരുത്. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസുകള്‍, ബൂത്തുകള്‍ക്ക് മുന്നിലെ കൗണ്ടറുകള്‍ ഒരുക്കുമ്പോള്‍ ഹരിതചട്ടം പാലിക്കണം. തെരഞ്ഞെടുപ്പില്‍ ഹരിത പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളും ശുചിത്വമിഷന് ജില്ല ഓഫിസുമായും ബന്ധപ്പെടാം. ഫോണ്‍: 04936 203223, 9495568408
ഹരിതചട്ടം ലംഘിച്ചാല്‍ പിഴ
തെരഞ്ഞെടുപ്പില്‍ ഹരിതചട്ടം ലംഘിക്കുന്നത് ശ്രദ്ധയിൽപെട്ടാല്‍ 10,000 രൂപ മുതല്‍ പിഴ ചുമത്തുമെന്ന് ശുചിത്വ മിഷന് ജില്ല കോഓഡിനേറ്റര്‍ കൂടിയായ ഗ്രീന്‍ പ്രോട്ടോകോള്‍ നോഡല്‍ ഓഫിസര്‍ എസ്. ഹര്ഷന് പറഞ്ഞു. ഹരിതചട്ട ലംഘനം നിരീക്ഷിക്കാന്‍ ജില്ലതലത്തില്‍ മൂന്നു പേര് അടങ്ങുന്ന ഒരു ടീമിനെയും തദ്ദേശ സ്ഥാപന പരിധിയില്‍ പരിശോധന നടത്തുന്നതിന് നാലു പേര് അടങ്ങുന്ന 26 ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്. ഗ്രീന്‍ പ്രോട്ടോകോള്‍ പരിപാലനത്തിന് ത്രിതല പഞ്ചായത്ത് തലത്തില്‍ പ്രോട്ടോകോള്‍ ഓഫിസര്‍മാരെയും നിയമിച്ചിട്ടുണ്ട്.
മധുരമായി, സ്വീറ്റി
ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആവേശങ്ങള്‍ക്കൊപ്പം സ്വീപ്പ് വയനാടിന്റെ സ്വീറ്റിയും ഇനി അരങ്ങിലെത്തും. കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ പങ്കാളിത്തമെന്ന സന്ദേശവുമായി പൊതുജനങ്ങളില്‍ വോട്ടവകാശ വിനിയോഗത്തിന്റെ അവബോധവുമായാണ് സ്വീറ്റി എന്ന വയനാടന്‍ തുമ്പിയെ ഇലക്ഷന് മസ്ക്കോട്ടായി തെരഞ്ഞെടുത്തത്. വയനാടന്‍ ജൈവ മണ്ഡലത്തില്‍ അടുത്തിടെ കണ്ടെത്തിയ എപ്പിതെമിസ് വയനാടന്‍സിസ് എന്ന തുമ്പിയെയാണ് ഇലക്ഷന് പ്രചാരണത്തിന്റെ മാസ്ക്കോട്ടായി തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. പൊതുനിരീക്ഷകനായ നികുഞ്ച്കുമാര്‍ ശ്രീവാസ്തവയുടെ അംഗീകാരത്തിന് ശേഷമാണ് ജില്ല കലക്ടര്‍ ഡോ.രേണുരാജ് പ്രകാശനം ചെയ്തത്.
സി-വിജില്‍ 1575 പരാതികള്‍
സി-വിജില്‍ ആപ്ലിക്കേഷന്‍ മുഖേന ജില്ലയില്‍ ഇതുവരെ ലഭിച്ചത് 1575 പരാതികൾ. 1532 പരാതികള്‍ പരിഹരിച്ചു. 43 പരാതികളില്‍ തുടര്‍ നടപടി സ്വീകരിച്ച് വരികയാണ്. സി-വിജില്‍ ആപ്പുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ക്ക് 1950 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിക്കാം. ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ അതിവേഗം അധികൃതരുടെ ശ്രദ്ധയിൽപെടുത്താന്‍ സി-വിജില്‍ ആപ്പിലൂടെ ഫോട്ടോ, വിഡിയോ നല്കി പരാതി നല്‍കാം.
https://play.google.com/store/apps/details?id=in.nic.eci.cvigil മുഖേനയോ പ്ലേ സ്റ്റോര്‍/ ആപ് സ്റ്റോറുകളില്‍ സി-വിജിൽ എന്ന് സെര്‍ച്ച് ചെയ്തോ ആപ്പ് ഉപയോഗിക്കാം. പൊരുമാറ്റച്ചട്ട ലംഘന പരിധിയില്‍ വരുന്ന ഏത് പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാം. അനുമതിയില്ലാതെ പോസ്റ്റര്‍ പതിക്കല്‍, പണം, മദ്യം, ലഹരി, പാരിതോഷിക വിതരണം, ഭീഷണിപ്പെടുത്തല്‍, മതസ്പര്‍ധയുണ്ടാക്കുന്ന പ്രസംഗങ്ങള്‍, പെയ്ഡ് ന്യൂസ്, വോട്ടര്‍മാര്‍ക്ക് സൗജന്യ യാത്രയൊരുക്കല്‍, വ്യാജ വാര്‍ത്തകള്‍, അനധികൃത പ്രചാരണ സാമഗ്രികള്‍ പതിക്കല്‍ എന്നിവ പൊരുമാറ്റച്ചട്ട ലംഘന പരിധിയില്‍ വരും.
ആപ്ലിക്കേഷനില്‍ തത്സമയ ചിത്രങ്ങള്‍, രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ, ശബ്ദരേഖ എന്നിവയും നല്‍കാം. ഫ്ലയിങ് സ്ക്വാഡ്, ആന്റി ഡിഫേയ്സ്മെന്റ് സ്ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം അംഗങ്ങള്‍ പരാതിയില്‍ അന്വേഷണം നടത്തി വരണാധികാരിക്ക് റിപ്പോര്‍ട്ട് നല്‍കും. പരാതിയുടെ തുടര്‍ നടപടി സംബന്ധിച്ച വിവരം 100 മിനിറ്റിനകം പരാതിക്കാരനെ അറിയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.