ലോക്സഭ തെരഞ്ഞെടുപ്പ്; ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം തുടങ്ങി
text_fieldsകൽപറ്റ: തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം ആരംഭിച്ചു. പ്രിസൈഡിങ് ഓഫിസര്‍, ഒന്ന് - രണ്ട്-മൂന്ന് പോളിങ് ഓഫിസര്‍മാര്‍ ഉൾപ്പെടെ 2,772 ഉദ്യോഗസ്ഥര്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ പരിശീലനം നല്‍കുക. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിച്ച 1040 ഉദ്യോഗസ്ഥര്‍ക്ക് അസംപ്ഷന്‍ ഹൈസ്കൂളില്‍ പരിശീലനം നല്കി.
പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിച്ച ഉദ്യോഗസ്ഥര്‍ക്ക് പരിശീലന കേന്ദ്രത്തില്‍ ഒരുക്കിയ വോട്ടേഴ്സ് ഫെസിലിറ്റേഷന്‍ സെന്ററില്‍ വോട്ട് ചെയ്യാനുള്ള സൗകര്യവും ഒരുക്കി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ കലക്ടര്‍ ഡോ. രേണുരാജ് വോട്ടേഴ്സ് ഫെസിലിറ്റേഷന്‍ സെന്ററിലെ ക്രമീകരണങ്ങള്‍ വിലയിരുത്തി. പോസ്റ്റല്‍ ബാലറ്റ് അസി. റിട്ടേണിങ് ഓഫിസര്‍ പി.ആര്. രത്നേഷ്, പോസ്റ്റല്‍ ബാലറ്റ് നോഡല്‍ ഒഫിസര്‍ സി.പി. സുധീഷ് എന്നിവര്‍ വോട്ടേഴ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
കല്പറ്റ നിയോജക മണ്ഡലത്തിലെ ഉദ്യോഗസ്ഥര്‍ക്ക് വെള്ളിയാഴ്ച സെന്റ് ജോസഫ് കോണ്‍വെന്റ് ഹൈസ്കൂളിലും മാനന്തവാടി നിയോജക മണ്ഡലത്തിലെ ഉദ്യോഗസ്ഥര്‍ക്ക് 20ന് സെന്റ് പാട്രിക് ഹൈസ്കൂളിലും പരിശീലനം നല്‍കും. പരിശീലനം നോഡല്‍ ഓഫിസര്‍ ബി.സി. ബിജേഷ്, സംസ്ഥാനതല മാസ്റ്റര്‍ ട്രെയിനര്‍ പി.യു. സിതാര, മാസ്റ്റര്‍ ട്രെയിനര്‍മാരായ ഉമറലി പാറച്ചോടന്‍, ജോയി തോമസ്, എം.പി. സുരേഷ് കുമാര്‍, രാജേഷ് കുമാര്‍ എസ്. തയ്യത്ത്, കെ. അശോകന് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്കി.
നിരീക്ഷകര്‍ എം.സി.എം.സി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി
കൽപറ്റ: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി സെല്‍ (എം.സി.എം.സി) തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ സന്ദര്‍ശിച്ചു. പത്ര-ദൃശ്യ-ശ്രവ്യ-ഇലക്ട്രോണിക്-ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന പരസ്യങ്ങളും വാര്‍ത്തകളും നിരീക്ഷിക്കുന്നതിന് എം.സി.എം.സി ഒരുക്കിയ ക്രമീകരണങ്ങള്‍ വിലയിരുത്തി.
സ്ഥാനാര്‍ഥികള്‍, ഏജന്റുമാര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ജനപ്രതിനിധികള്‍, എന്നിവര്‍ അഡ്മിന് ആയിട്ടുള്ള ഫേസ്ബുക്ക്, വാട്സ് ആപ്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍ എന്നിവയുടെ നിരീക്ഷണവും തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ വീക്ഷിച്ചു. പെയ്ഡ് ന്യൂസുകള്‍ മീഡിയ മോണിറ്ററിങ് കണ്ട്രോള് റൂമില്‍ നിരീക്ഷിക്കുന്നതെങ്ങനെയാണെന്ന് ചോദിച്ചറിഞ്ഞു.
മാധ്യമങ്ങളെ നിരീക്ഷിക്കുന്നതിനും പരസ്യങ്ങളുടെ സാക്ഷ്യപ്പെടുത്തലിനുമായി 15 അംഗ ടീമാണ് പ്രവര്‍ത്തിക്കുന്നതെന്ന് എം.സി.എം.സി നോഡല്‍ ഓഫിസര്‍ കൂടിയായ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പി. റഷീദ് ബാബു വിശദീകരിച്ചു.
തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനവും എം.സി.എം.സി പരിശോധിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ജനറല്‍ ഒബ്സര്‍വര്‍ നികുഞ്ച് കുമാര്‍ ശ്രീവാസ്തവ, പൊലീസ് ഒബ്സര്‍വര്‍ അശോക് കുമാര്‍ സിങ്, എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍ കൈലാസ് പി. ഗെയ്ക് വാദ്, മീഡിയ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന സി-വിജില്‍ കൺട്രോള് റൂം, വെബ്കാസ്റ്റിങ് കൺട്രോള് റൂം എന്നിവയും സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
പോസ്റ്റല്‍ വോട്ടിങ് നാളെ മുതല്‍
കൽപറ്റ: ലോക്സഭ തെരഞ്ഞെടുപ്പിന് ജില്ലയിലെ നിയോജക മണ്ഡലങ്ങളില്‍ പോസ്റ്റല്‍ വോട്ടിന് 12-ഡി ഫോറത്തിൽ അപേക്ഷ സമര്‍പ്പിച്ച അവശ്യസർവിസ് വിഭാഗത്തിലെ വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 20, 21, 22 തീയതികളില്‍ വോട്ട് ചെയ്യാം.
കല്പറ്റ നിയോജക മണ്ഡലത്തില്‍ എസ്.കെ.എം.ജെ ഹൈസ്കൂളിലാണ് വോട്ടിങ് സെന്റര്‍ ക്രമീകരിക്കുന്നത്. സുല്‍ത്താന്‍ ബത്തേരിയിൽ മിനി സിവില്‍ സ്റ്റേഷനിലും മാനന്തവാടി നിയോജക മണ്ഡലത്തില്‍ സബ് കലക്ടര്‍ ഓഫിസിലുമാണ് ക്രമീകരണങ്ങള്‍ ഒരുക്കിയത്. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെ വോട്ട് രേഖപ്പെടുത്താം.
ഹരിതചട്ടം പാലിക്കൽ: തദ്ദേശ സ്ഥാപനങ്ങളിൽ പരിശോധന
കൽപറ്റ: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഹരിതചട്ടപാലനവുമായി ബന്ധപ്പെട്ട് ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ ഓഫിസര്‍മാര്‍ പരിശോധന നടത്തി. പരിശോധിക്കുകയും ഹരിതചട്ടം നടപ്പാക്കുന്നതിനാവശ്യമായ നിർദേശങ്ങള്‍ നല്‍കുകയും ചെയ്തു.
രാഷ്ട്രീയ പാര്‍ട്ടികള്‍, ഉദ്യോഗസ്ഥര്‍, വ്യാപാരി, ഹോട്ടല്‍ അസോസിയേഷനുകള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് ബോധവൽകരണം നല്‍കുന്നതിനായി ശുചിത്വ മിഷന് തയാറാക്കിയ കൈപ്പുസ്തകം, ബ്രോഷറുകള്‍, നോട്ടീസുകള്‍ എന്നിവ വിതരണം ചെയ്തു.
തദ്ദേശ സ്ഥാപന പരിധിയില്‍ തെരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്ന പ്രചാരണ ബോര്‍ഡുകളും ബാനറുകളും പോസ്റ്ററുകളും പ്രകൃതി സൗഹൃദ വസ്തുക്കളാല്‍ നിർമിച്ചതാണെന്ന് ഉറപ്പുവരുത്തണം. കൊടി, തോരണങ്ങള്‍ എന്നിവ പൂര്‍ണമായും പ്ലാസ്റ്റിക് മുക്തമായിരിക്കണം.
ഔദ്യോഗിക പരസ്യങ്ങള്‍, സൂചകങ്ങള്‍, ബോര്‍ഡുകള്‍ തുടങ്ങിയവ കോട്ടണ്‍, പേപ്പര്‍, പോളിഎത്തിലിന് തുടങ്ങിയ പുനരുപയോഗ വസ്തുക്കള്‍കൊണ്ട് നിർമിക്കണം. ഹരിതചട്ട ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ 10000 രൂപ മുതല്‍ പിഴ ചുമത്തുമെന്നും ഇവ പരിശോധിക്കാനായി ജില്ലതലത്തിലും തദ്ദേശതലത്തിലും സ്ക്വാഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് ഗ്രീന്‍ പ്രോട്ടോകോള്‍ നോഡല്‍ ഓഫിസര്‍ എസ്. ഹര്ഷന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.