പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കാന്‍ നിർദേശം
text_fieldsകൽപറ്റ: ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ച നടത്തി. മാതൃക പെരുമാറ്റച്ചട്ടം പാലിക്കാന്‍ എല്ലാ പാര്‍ട്ടികളുടെയും സഹകരണം ഉണ്ടാകണമെന്ന് തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ നികുഞ്ച് കുമാര്‍ ശ്രീവാസ്തവ, പൊലീസ് നിരീക്ഷകന് അശോക് കുമാര്‍ സിങ് എന്നിവര്‍ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ജാഗ്രത പുലര്‍ത്തണം. ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ സമാധാനപരമാണെന്ന് നിരീക്ഷകര്‍ വിലയിരുത്തി.
സ്റ്റാര്‍ കാമ്പയിനറുകള് ഉള്‍പ്പെടെ വയനാട് ലോക്സഭ മണ്ഡലത്തിനു പുറത്തുനിന്നുള്ള വോട്ടര്‍മാര്‍ വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് പ്രചാരണ രംഗത്തുനിന്ന് പിന്മാറണം. കോളനികളിലും മറ്റും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം, വസ്ത്രം, മറ്റു സമ്മാനങ്ങള്‍ എന്നിവ വിതരണം ചെയ്യാന്‍ പാടില്ല. ഇക്കാര്യങ്ങള്‍ ശ്രദ്ധയിൽപെട്ടാല്‍ നടപടി സ്വീകരിക്കും.
വോട്ടിങ്ങുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ മറുപടി നല്കി. കൊട്ടിക്കലാശത്തിന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രത്യേക സ്ഥലം അനുവദിക്കുന്ന കാര്യത്തിൽ ആവശ്യമായ നടപടി പൊലീസ് സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ ഡോ. രേണു രാജ് പറഞ്ഞു. ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ എന്‍.എം. മെഹ്റലി പങ്കെടുത്തു.
പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി
ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഏപ്രില്‍ 25നും വോട്ടെടുപ്പ് ദിവസമായ 26നും അച്ചടി മാധ്യമങ്ങളില്‍ പരസ്യം ചെയ്യാന്‍ മീഡിയ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ (എം.സി.എം.സി) മുന്‍കൂര്‍ അനുമതി നിര്‍ബന്ധം.
ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ ഡോ. രേണു രാജ് ചെയര്‍പേഴ്സനും ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പി. റഷീദ് ബാബു മെംബര്‍ സെക്രട്ടറിയുമായ എം.സി.എം.സി ജില്ലതല കമ്മിറ്റിയാണ് അപേക്ഷ പരിശോധിച്ച് അനുമതി നല്‍കുന്നത്.
കലക്ടറേറ്റിലെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസിലാണ് അപേക്ഷ നല്‍കേണ്ടത്. പ്രസിദ്ധീകരിക്കുന്ന പരസ്യത്തിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ട് പകര്‍പ്പ് ഉള്‍പ്പെടെ നിര്‍ദിഷ്ട മാതൃകയിലാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷഫോറം ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ ലഭിക്കും. സംസ്ഥാന-ജില്ലതല എം.സി.എം.സിയുടെ പ്രീ സര്‍ട്ടിഫിക്കേഷനില്ലാതെ വോട്ടെടുപ്പ് ദിവസമോ തലേന്നോ രാഷ്ട്രീയപാര്‍ട്ടികള്‍, സ്ഥാനാര്‍ഥികള്‍, വ്യക്തികള്‍ പരസ്യങ്ങള്‍ നല്കാന് പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷന്റെ കര്‍ശന നിര്‍ദേശമുണ്ട്.
പോളിങ് ശതമാനം അറിയാന്‍ വോട്ടര്‍ ടേണ്‍ഔട്ട് ആപ്
തെരഞ്ഞെടുപ്പ് ദിനത്തില്‍ പൊതുജനങ്ങള്‍ക്ക് പോളിങ് ശതമാനം അറിയിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്റെ വോട്ടര്‍ ടേണ്‍ഔട്ട് ആപ്. നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള പോളിങ് ശതമാനം രണ്ടു മണിക്കൂര്‍ ഇടവിട്ട് വോട്ടര്‍ ടേണ്‍ഔട്ട് ആപ്പില്‍ ലഭിക്കും. പോളിങ് ദിവസത്തിന്റെ തൊട്ടടുത്ത ദിവസം ബൂത്ത് തിരിച്ചുള്ള വിവരങ്ങളും പൊതുജനങ്ങള്‍ക്ക് ലഭ്യമാകും.
നടപടിക്രമങ്ങള്‍ നിരീക്ഷിക്കാന്‍ പോള്‍ മാനേജര്‍
പോളിങ് സ്റ്റേഷനുകളിലെ നടപടിക്രമങ്ങള്‍ നിരീക്ഷിക്കാനും ഓരോ മണിക്കൂറിലെ പോളിങ് ശതമാനം നല്‍കുന്നതിനും പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോള്‍ മാനേജര്‍ ആപ്ലിക്കേഷന്‍ സജ്ജമാക്കി. പ്രിസൈഡിങ് ഓഫിസര്‍, ഒന്നാം പോളിങ് ഓഫിസര്‍, സെക്ടറല്‍ ഓഫിസര്‍, റിട്ടേണിങ് ഓഫിസര്‍, അസി. റിട്ടേണിങ് ഓഫിസര്‍മാര്‍ എന്നിവര്‍ക്ക് ആപ് നിരീക്ഷിക്കാം.
വോട്ടെടുപ്പ് ദിവസം പോളിങ് സംഘം വിതരണ കേന്ദ്രങ്ങളില്‍നിന്ന് അതത് പോളിങ് കേന്ദ്രങ്ങളിലേക്ക് പുറപ്പെടുന്നത് മുതല്‍ വോട്ടെടുപ്പ് പൂര്‍ത്തീകരിക്കുന്നത് വരെയുള്ള 20 ചോദ്യങ്ങളുടെ ഉത്തരങ്ങളായാണ് പ്രിസൈഡിങ് ഓഫിസറോ ഒന്നാം പോളിങ് ഓഫിസറോ ആപ് മുഖേന വിവരങ്ങള്‍ സമയബന്ധിതമായി രേഖപ്പെടുത്തുന്നത്.
പ്രവാസി കോൺഗ്രസ് ഭവന സന്ദർശനം
കൽപറ്റ: പ്രവാസി കുടുംബങ്ങൾ രാഹുൽ ഗാന്ധിയെ വിജയിപ്പിക്കണമെന്നഭ്യർഥിച്ച് പ്രവാസി കോൺഗ്രസ് ജില്ല കമ്മറ്റിയുടെ ഭവന സന്ദർശന കാമ്പയിൻ മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ആയിഷ പള്ളിയാൽ ഉദ്ഘാടനം ചെയ്തു. മേപ്പാടി മണ്ഡലംതല ഉദ്ഘാടനം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. റഷീദ് നിർവഹിച്ചു. പി.ഇ. ഷംസുദ്ദീൻ, പി.വി. ആന്റണി, പി.എ. അബ്ബാസ്, ഗിരിജ സതീശ്, അഷ്റഫ് ചെമ്പോത്തറ, വാസിൽ, ഇ. ഷെബീർ, രാജേഷ് എന്നിവർ നേതൃത്വം നൽകി.
ഫോണ്‍ വിളിച്ചും എസ്.എം.എസ് അയച്ചും പട്ടികയില്‍ പേരുണ്ടോ എന്നറിയാം
വോട്ടര്‍ ഹെല്പ് ലൈന്‍ നമ്പറായ 1950 ലേക്ക് ഫോണ്‍ വിളിച്ചും എസ്.എം.എസ് അയച്ചും വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാം. ഹെല്പ് ലൈന്‍ നമ്പറിലേക്ക് വിളിച്ച് വോട്ടര്‍ ഐഡി കാര്‍ഡ് നമ്പര്‍ നല്കിയാല് വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ ലഭിക്കും. എസ്.ടി.ഡി കോഡ് ചേര്‍ത്ത് വേണം വിളിക്കാന്‍.
ഇ.സി.ഐ എന്ന് ടൈപ് ചെയ്ത് സ്പേസ് ഇട്ടശേഷം ഇലക്ഷന് ഐ.ഡി കാര്‍ഡിലെ അക്കങ്ങള്‍ ടൈപ് ചെയ്ത് 1950 ലേക്ക് അയച്ചാല്‍ വോട്ടർ പട്ടികയിലെ വിവരങ്ങള്‍ മറുപടി എസ്.എം.എസായി ലഭിക്കും. കൂടാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റായ eci.gov.in ല്‍ ഇലക്ടറല്‍ സെര്‍ച് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇലക്ഷന് ഐഡി കാര്‍ഡ് നമ്പര്‍ (എപിക് നമ്പര്‍) നല്കി സംസ്ഥാനം നല്കിയാല് വോട്ടര്‍ പട്ടികയിലെ വിവരങ്ങളെല്ലാം ലഭിക്കും. വോട്ടര്‍ ഹെല്പ് ലൈന്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്ത് വോട്ടര്‍ ഐ.ഡി കാര്‍ഡ് നമ്പര്‍ നല്‍കിയും വിവരങ്ങള്‍ ലഭ്യമാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.