ഉരുള്‍പൊട്ടുന്ന ആശങ്ക; രാജ്യത്തെ ഉരുള്‍പൊട്ടല്‍ സാധ്യത കൂടിയ പത്തിടങ്ങളില്‍ തൃശൂരും
text_fieldsതൃശൂർ: രാജ്യത്തെ ഉരുള്‍പൊട്ടല്‍ സാധ്യത കൂടിയ പത്തിടങ്ങളില്‍ തൃശൂരും ഉൾപ്പെട്ടുവെന്ന പഠന റിപ്പോർട്ട് ആശങ്കയുണ്ടാക്കുന്നത്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രം തയാറാക്കിയ റിപ്പോര്‍ട്ടിലാണ് തൃശൂർ ജില്ലയടക്കം കേരളത്തിലെ നാല് ജില്ലകളെ പരാമർശിക്കുന്നത്. 19 പേരുടെ ജീവനെടുത്ത കുറാഞ്ചേരി മണ്ണിടിച്ചിൽ ദുരന്തത്തിന് പിന്നാലെ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ വിദഗ്ധ സംഘം നടത്തിയ പരിശോധനയിലും ഇത് വ്യക്തമായിരുന്നു.
2000 മുതല്‍ 2017 വരെ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. അതിനുശേഷമാണ് നൂറ്റാണ്ട് കണ്ട പ്രളയകാലം അനുഭവിച്ചത്. രാജ്യത്ത് ഉരുൾപൊട്ടൽ സാധ്യത കൂടിയ പ്രദേശങ്ങളിൽ മൂന്നാം സ്ഥാനമാണ് തൃശൂരിന്. ഏതുനിമിഷവും സംഭവിച്ചേക്കാവുന്ന ദുരന്തത്തിന്റെ മുന്നറിയിപ്പാണിത്. ജില്ലയുടെ ഒരുമേഖല മുഴുവൻ മലയോരമാണ്. കുറാഞ്ചേരി, പള്ളം, കൊറ്റമ്പത്തൂർ, ദേശമംഗലം, കൊടകര വെള്ളിക്കുളങ്ങര, അതിരപ്പിള്ളി എന്നിവിടങ്ങളിലെല്ലാം മുമ്പ് ഉരുൾപൊട്ടൽ സംഭവിച്ചതാണ്.
2018ൽ കുറാഞ്ചേരി ദുരന്തത്തിന്റെ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദേശപ്രകാരം ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഗവേഷക വിഭാഗത്തിലെ കപിൽദേവ്, ഹേനകുമാരി എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. അതി ദുർബലാവസ്ഥയിലാണ് ഈ മേഖലകളെന്നും ഉരുൾപൊട്ടലിന് കൂടുതൽ സാധ്യതയുണ്ടെന്നും 10 വർഷത്തിനുള്ളിൽ മല പിറകോട്ട് ഇടിഞ്ഞുതാഴുമെന്നുമാണ് കണ്ടെത്തിയത്. പ്രളയസാധ്യത മുന്നറിയിപ്പാണ് നേരത്തേ നൽകിയ വിദഗ്ദ സംഘവും ഇപ്പോൾ പുറത്തുവന്ന ബഹിരാകാശ ഗവേഷണകേന്ദ്രത്തിന്റെ റിപ്പോർട്ടും നൽകുന്നത്. ചാലക്കുടി കോടശ്ശേരി പഞ്ചായത്തിൽ മലയിടിച്ചിൽ സാധ്യത നേരത്തേ വിദഗ്ദസംഘം മുന്നറിയിപ്പ് നൽകിയിരുന്നു. ജില്ലയിൽ 20ഓളം കേന്ദ്രങ്ങളാണ് ദുരന്ത സാധ്യത മേഖലകളായി കണ്ടെത്തിയത്.
പ്രളയകാലത്ത് മണ്ണിടിച്ചിലുണ്ടായ ഒല്ലൂർ പുത്തൂരിൽ പുത്തൻകാട് ചിറ്റക്കുന്നിൽ വനംവകുപ്പ് അക്കേഷ്യ മരങ്ങൾ മുറിച്ചുനീക്കുന്നതിനെതിരെ പ്രദേശവാസികൾ ഉയർത്തിയ ആശങ്കക്ക് ഇപ്പോഴത്തെ മുന്നറിയിപ്പ് റിപ്പോർട്ടുമായി ചേർത്തുവെക്കുമ്പോൾ അടിസ്ഥാനമുണ്ട്.
വനം വികസന കോർപറേഷന് കീഴിലുള്ള ചിറ്റക്കുന്നിലെ ഏക്കർ കണക്കിന് അക്കേഷ്യ മരങ്ങളാണ് മുറിക്കാൻ നടപടിയായത്.
മുന്നറിയിപ്പ് നൽകിയ പ്രദേശങ്ങളിലും അനുബന്ധ ഇടങ്ങളിലും നിർമാണപ്രവൃത്തികൾക്കും മണ്ണെടുപ്പിനും നിയന്ത്രണവും ജാഗ്രതയുമുണ്ടായില്ലെങ്കിൽ ആശങ്കപ്പെട്ടത് സംഭവിക്കാൻ അധികകാലം വേണ്ടിവരില്ല. 2015ൽ കൊടകരയുടെ പടിഞ്ഞാറ് വെള്ളിക്കുളങ്ങരയിൽ ഒമ്പതുവയസ്സുകാരിയടക്കം ഒലിച്ചുപോയ ഉരുള്‍പൊട്ടലുണ്ടായിരുന്നു.
2018ൽ കുറാഞ്ചേരിയിലും മുള്ളൂർക്കര പഞ്ചായത്തിലെ കാഞ്ഞിരശേരിയിലും ദേശമംഗലം കൊറ്റമ്പത്തൂരിലുമുണ്ടായ ഉരുൾ പൊട്ടലിൽ 24 പേരാണ് മരിച്ചത്.
ഹൈദരാബാദിലെ നാഷനല്‍ റിമോര്‍ട്ട് സെന്‍സിങ് സെന്ററാണ് ഉപഗ്രഹങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്ത് ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശങ്ങള്‍ കണ്ടെത്തയത്.
17 സംസ്ഥാനങ്ങളിലേയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലേയും 147 പ്രദേശങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടത്. ഈ പട്ടികയിലെ ആദ്യ പത്തിലാണ് ജില്ലയുൾപ്പെടെ കേരളത്തില്‍നിന്നുള്ള നാല് ജില്ലകള്‍ ഉള്‍പ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.