അതിർത്തി കടന്ന് പടക്കം ഒഴുകുന്നു; പരിശോധനയില്ല
text_fieldsഗോവിന്ദാപുരം: വിഷു വിപണിക്കായി അതിർത്തി കടന്ന് പടക്കങ്ങൾ എത്തുന്നത് വ്യാപകം. മധുര, ശിവകാശി എന്നിവിടങ്ങളിൽനിന്നാണ് കൊറിയർ വഴിയും ലോറി, വാൻ എന്നിവയിലും പടക്കം എത്തുന്നത്. ഓൺലൈൻ വിൽപനയും നടക്കുന്നതിനാൽ അതിർത്തിയിൽ പടക്കത്തിന്റെ ഒഴുക്ക് വർധിച്ചു. പടക്കം നിർമിക്കുന്ന ഫാക്ടറിയുടെ ലൈസൻസ് പകർപ്പ്, പടക്കം എത്തിക്കുന്ന ഉടമയുടെ പേരിലുള്ള ലൈസൻസ്, വിപണന കേന്ദ്രത്തിന്റെ വിലാസം, അളവ് എന്നിവ ഉണ്ടാവണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും ഇവയൊന്നും പാലിക്കാതെയാണ് ചെക്ക് പോസ്റ്റ് അധികൃതരെ സ്വാധീനിച്ച് ലോഡ് എത്തിക്കുന്നത്.
ചെമ്മണാമ്പതി, ഗോവിന്ദാപുരം, മീനാക്ഷിപുരം അതിർത്തി വഴി ദിവസവും ടണ്ണിലധികം പടക്കങ്ങൾ കൊണ്ടുവരുമ്പോൾ ഇവ പരിശോധിക്കാൻ സംവിധാനമില്ല. വാഹനങ്ങൾ പരിശോധിക്കുമ്പോഴാണ് കൊല്ലങ്കോട് ടൗണിൽ പടക്കങ്ങൾ കടത്തിയത് പൊലീസിന് പിടികൂടാനായത്. അതിർത്തി വഴി 12 കിലോ മീറ്റർ കേരളത്തിനകത്ത് കടന്ന ശേഷമാണ് പിടിയിലായത്. അതിർത്തിയിൽ വാഹനങ്ങൾ പരിശോധിക്കാതെ കടത്തിവിടുന്ന ചെക് പോസ്റ്റ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
രേഖകളില്ലാതെ കൊണ്ടുവന്ന പടക്കം പിടികൂടി
കൊല്ലങ്കോട്: രേഖകളില്ലാതെ തമിഴ്നാട്ടിൽനിന്ന് കൊണ്ടുവന്ന പടക്കങ്ങൾ കൊല്ലങ്കോട് പൊലീസ് പിടികൂടി. പൊള്ളാച്ചി റോഡിലെ പടക്ക കടക്ക് മുന്നിൽ ഇറക്കിവെച്ച 153.8 കിലോയുള്ള ആറ് പെട്ടി പടക്കമാണ് ശനിയാഴ്ച രാത്രി 8.30ന് പിടികൂടിയത്. പനങ്ങാട്ടിരി ശ്രീകുറുംബക്കാവ് എം. മുജീബുറഹ്മാന് (46) തമിഴ്നാട്ടിലെ പടക്കനിർമാണശാലയിൽനിന്ന് വന്ന പൂത്തിരി, ഗുണ്ട്, മത്താപ്പ് എന്നിവയാണ് പിടികൂടിയത്. മുജീബ് റഹ്മാനെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പടക്കങ്ങൾ കണ്ടുകെട്ടി. സർക്കിൾ ഇൻസ്പെക്ടർ എ. വിപിൻദാസും സംഘവുമാണ് പരിശോധന നടത്തിയത്.
പൊലീസ് എയ്ഡ് പോസ്റ്റ് തുറക്കണമെന്ന് ആവശ്യം
ചെമ്മണാമ്പതി: ഗോവിന്ദാപുരത്തും ചെമ്മണാമ്പതിയിലും പൊലീസ് എയ്ഡ് പോസ്റ്റ് തുറക്കണമെന്ന ആവശ്യം ശക്തം.
ജി.എസ്.ടി ചെക് പോസ്റ്റ് സ്ഥാപിക്കുന്നതിനു മുമ്പ് വരെ ഗോവിന്ദാപുരത്ത് പ്രവർത്തിച്ച പൊലീസ് എയ്ഡ് പോസ്റ്റും ചെമ്മണാമ്പതിയിലെ വാണിജ്യ നികുതി ചെക് പോസ്റ്റും പ്രവർത്തനം നിലച്ചു. ഇതോടെ കെട്ടിടങ്ങൾ ഉപയോഗ ശൂന്യമായി. പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തിച്ചിരുന്ന സമയങ്ങളിൽ ലഹരി വസ്തുക്കൾ ഉൾപ്പെടെ അനധികൃത കടത്ത് നിയന്ത്രിതമായിരുന്നു.
ചെമ്മണാമ്പതിയിലെ വാണിജ്യനികുതി ചെക് പോസ്റ്റ് പ്രവർത്തിച്ചിരുന്ന കണ്ടെയ്നറും നോക്കുകുത്തിയാണ്. രണ്ട് പ്രധാന അതിർത്തികളിലൂടെ ലഹരികടത്തും മോഷ്ടിച്ച വാഹനങ്ങളുടെ കടത്തും വ്യാപകമായതിനാൽ ഗോവിന്ദാപുരത്ത് പൊലീസ് എയ്ഡ് പോസ്റ്റ് പുനഃസ്ഥാപിക്കുകയും ചെമ്മണാമ്പതിയിൽ പുതുതായി പൊലീസ് എയ്ഡ് പോസ്റ്റ് ആരംഭിക്കുകയും വേണമെന്നാണ് നട്ടുകാരുടെ
ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.