വോട്ടോട്ടം @ ടോപ് ഗിയർ
text_fieldsമലപ്പുറം: കത്തുന്ന ചൂടിലും തളരാതെ തെരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്നു. ജില്ലയിലെ 16 മണ്ഡലങ്ങളിലും പോരാട്ടത്തിന് ആവേശം കൂടുകയാണ്. നിയമസഭ തെരഞ്ഞെടുപ്പിന് പുറമെ മലപ്പുറം പാർലമെൻറ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് കൂടി വന്നതോടെ പ്രചാരണം ഇരട്ടിയായി. മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡൻറ് എം.പി. അബ്ദുസമദ് സമദാനി, എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് വി.പി. സാനു, ബി.ജെ.പി ദേശീയ വൈസ് പ്രസിഡൻറ് എ.പി. അബ്ദുല്ലക്കുട്ടി, എസ്.ഡി.പി.ഐ നേതാവ് തസ്ലിം റഹ്മാനി എന്നിവരാണ് മത്സര രംഗത്തുള്ളത്. എല്ലാ സ്ഥാനാർഥികളും പ്രചാരണ രംഗത്ത് സജീവമാണ്.
നിയമസഭ മണ്ഡലങ്ങളിലേക്ക് വന്നാൽ എല്ലാ അടവുകളും പുറത്തെടുത്ത് സ്ഥാനാർഥികളും മുന്നണികളും കളത്തിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. താനൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, പൊന്നാനി, തവനൂർ, തിരൂരങ്ങാടി തുടങ്ങിയ മണ്ഡലങ്ങളിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. തിരൂരങ്ങാടിയിൽ നേരത്തേ പ്രഖ്യാപിച്ച സ്ഥാനാർഥി അജിത് കൊളാടിയെ മാറ്റി സിഡ്കോ ചെയർമാൻ നിയാസ് പുളിക്കലകത്തിനെയാണ് ഇടതുപക്ഷം ഒടുവിൽ കളത്തിലിറക്കിയത്.
മത്സരത്തിനില്ലെന്ന് പറഞ്ഞ് മാറി നിന്ന നിയാസ് സമ്മർദങ്ങൾക്കൊടുവിൽ തയാറാവുകയായിരുന്നു. ഇതോടെ തിരൂരങ്ങാടിയിൽ പ്രചാരണം ചൂടുപിടിച്ചു. തവനൂരിൽ ശക്തനായ കെ.ടി ജലീലിനെ നേരിടാൻ ജീവകാരുണ്യ രംഗത്ത് അറിയപ്പെടുന്ന ഫിറോസ് കുന്നംപറമ്പിലിനെയാണ് കോൺഗ്രസ് രംഗത്തിറക്കിയത്. നിലമ്പൂരിൽ അനിശ്ചിതത്വങ്ങൾക്കൊടുവിൽ സിറ്റിങ് എം.എൽ.എ പി.വി. അൻവറിനെ നേരിടാൻ ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ് വന്നതോടെ പോരാട്ടത്തിന് ആവേശം കൂടി. ശക്തമായ മത്സരം നടക്കുന്ന മറ്റൊരു മണ്ഡലമായ താനൂരിൽ വി. അബ്ദുറഹ്മാനെ നേരിടുന്നത് യൂത്ത്ലീഗിെൻറ അമരക്കാരൻ പി.കെ. ഫിറോസാണ്. പെരിന്തൽമണ്ണയിൽ ലീഗ് രംഗത്തിറക്കിയിരിക്കുന്നതും യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരത്തെയാണ്.
ഇടതു സ്ഥാനാർഥിക്കെതിരെ പാർട്ടിയെ ഞെട്ടിച്ച് വൻ പ്രകടനം നടന്ന പൊന്നാനിയിൽ സി.പി.എമ്മിലെ നന്ദകുമാറും കോൺഗ്രസിലെ രോഹിതും തമ്മിലാണ് അങ്കം. പ്രവചനാതീതമായ മത്സരമാണവിടെയെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. കൊണ്ടോട്ടി മണ്ഡലത്തിലെ ഇടതു സ്ഥാനാർഥി സുലൈമാൻ ഹാജിയുടെ പത്രിക സൂക്ഷ്മ പരിശോധനക്കിടെ മാറ്റി വെച്ചതൊഴിച്ചാൽ പ്രധാന സ്ഥാനാർഥികളുടെയെല്ലാം പത്രിക സ്വീകരിച്ചതോടെ എല്ലാവരും പ്രചാരണ രംഗത്ത് സജീവമാണ്.
റോഡ് ഷോകളും വീട് കയറിയിറങ്ങിയുള്ള വോട്ടു ചോദ്യവും പ്രചാരണയാത്രകളും കൺവെൻഷനുകളുമെല്ലാം അരങ്ങു തകർക്കുന്നു. പാർട്ടികളും മുന്നണികളും അണിയറയിൽ അടവുകളും തന്ത്രങ്ങളും അപ്ഡേറ്റ് ചെയ്യുന്ന തിരക്കിലാണ്. എല്ലാവരുടെയും മുഖങ്ങൾ കത്തുന്ന വെയിലേറ്റ് കരുവാളിച്ച് തുടങ്ങിയിരിക്കുന്നു. എന്നാൽ ചൂടിന് തളർത്താനാവാത്ത വീറും വാശിയുമോടെ പ്രചാരണം കൊഴുക്കുക തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.