ഇന്ന് വോട്ടലു; മലപ്പുറത്തെ 33,93,884 വോട്ടർമാർ ബൂത്തിലേക്ക്
text_fieldsമലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പിൽ വിധിയെഴുതാൻ വോട്ടർമാർ വെള്ളിയാഴ്ച ബൂത്തിലേക്ക്. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 16 നിയമസഭ മണ്ഡലങ്ങളിലായി 33,93,884 വോട്ടർമാരാണ് ജില്ലയിൽ ഇത്തവണ വോട്ട് രേഖപ്പെടുത്തുന്നത്. ഇതിൽ 16,96,709 പേർ പുരുഷന്മാരും16,97,132 പേർ സ്ത്രീകളും 43 പേർ ട്രാൻസ്ജെൻഡേഴുമാണ്. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലായി എട്ട് സ്ഥാനാർഥികൾ വീതമാണ് മത്സര രംഗത്തുള്ളത്. 23 ഓക്സിലറി ബൂത്തുകളടക്കം ജില്ലയിൽ ആകെ 2798 പോളിങ് ബൂത്തുകളാണ് ക്രമീകരിച്ചിട്ടുള്ളത്. ആകെ 13,430 ഉദ്യോഗസ്ഥരെയാണ് ജില്ലയിലെ ബൂത്തുകളിൽ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. 3324 ഇലക്ട്രോണിക് മെഷീനുകളാണ് ജില്ലയിൽ വോട്ടിങ്ങിനായി സജ്ജീകരിച്ചിട്ടുള്ളത്.
വോട്ടുയന്ത്രങ്ങളുടെയും മറ്റ് പോളിങ് സാമഗ്രികളുടെയും വിതരണം വ്യാഴാഴ്ച പൂർത്തിയായി. ഉദ്യോഗസ്ഥർ വോട്ടിങ് യന്ത്രങ്ങളടക്കം ഏറ്റുവാങ്ങി വൈകീട്ടോടെ ബൂത്തുകളിലേക്കെത്തി. വോട്ടെടുപ്പിനുശേഷം ഇതേ കേന്ദ്രങ്ങളിൽ തന്നെയാണ് സാമഗ്രികൾ തിരിച്ചേൽപ്പിക്കേണ്ടത്. ഇവിടെനിന്നും വോട്ടിങ് യന്ത്രങ്ങൾ അന്നുതന്നെ സ്ട്രോങ് റൂമുകളിലേക്ക് മാറ്റും.
വോട്ടിങ് യന്ത്രങ്ങൾ സായുധ കാവലിൽ വോട്ടെണ്ണൽ ദിവസംവരെ ഇവിടെ സൂക്ഷിക്കും. ജൂൺ നാലിനാണ് വോട്ടെണ്ണൽ. ജില്ലയിൽ മൂന്ന് വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. മലപ്പുറം മണ്ഡലത്തിൽ മലപ്പുറം ഗവ. കോളജും പൊന്നാനി മണ്ഡലത്തിൽ തിരൂർ എസ്.എസ്.എം പോളിടെക്നിക് കോളജും വയനാട് മണ്ഡലത്തിൽ (നിലമ്പൂർ, വണ്ടൂർ, ഏറനാട് നിയമസഭ മണ്ഡലങ്ങൾക്ക്) ചുങ്കത്തറ മാർത്തോമ കോളജുമാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ. എല്ലാ മണ്ഡലങ്ങളിലും ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പു വേളയിൽ വോട്ടിങ് യന്ത്രങ്ങൾക്ക് തകരാറുണ്ടായാൽ ഇവ ഉടനടി മാറ്റി പുതിയ മെഷീനുകൾ എത്തിക്കും.
ബൂത്തുകളിലെ മുഴുവൻ ദൃശ്യങ്ങളും വെബ്കാസ്റ്റിങ് സംവിധാനത്തിലൂടെ തത്സമയം രേഖപ്പെടുത്തും. സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലകളിൽ ശനിയാഴ്ച വൈകീട്ട് ആറുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
അവസാന മണിക്കൂറിലും കരുനീക്കി മുന്നണികൾ
മലപ്പുറം: 40 ദിവസം നീണ്ട പരസ്യ പ്രചാരണത്തിനുശേഷം നിശബ്ദ പ്രചാരണദിനമായ വ്യാഴാഴ്ചയും അവസാനവട്ടം വോട്ടുറപ്പിക്കാനുള്ള തിരക്കിലായിരുന്നു സ്ഥാനാർഥികൾ. അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളിലായിരുന്നു മുന്നണികൾ. വിട്ടുപോയവരെ ഒരിക്കൽ കൂടി കണ്ടും മണ്ഡലത്തിലെ പ്രമുഖരെ സന്ദർശിച്ചും വോട്ടുറപ്പാക്കുകയായിരുന്നു സ്ഥാനാർഥികൾ. ഇതിനിടെ, സമൂഹ മാധ്യമങ്ങളിൽ വാക് പോരും ആരോപണങ്ങളും അവകാശവാദങ്ങളും തുടർന്നു. വമ്പൻ പ്രചാരണത്തിന്റെ ആവേശം പോളിങ്ങിലുമുണ്ടാകുമെന്നാണ് വിവിധ പാർട്ടികളുടെ പ്രതീക്ഷ. മലപ്പുറം മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഇ.ടി. മുഹമ്മദ് ബഷീർ നിശബ്ദ പ്രചാരണ ദിവസവും സ്ഥാപനങ്ങളെയും വ്യക്തികളെയും സന്ദർശിക്കുന്ന തിരക്കിലായിരുന്നു. കാണാൻ കഴിയാത്തവരെ ഫോൺ വഴി വിളിച്ച് ബന്ധപ്പെട്ട് വോട്ടഭ്യർഥിച്ചു. ഒപ്പം പാർട്ടി നേതാക്കളെയും പ്രവർത്തകരെയും കണ്ടും സംസാരിച്ചും അവസാനഘട്ട പ്രവർത്തനങ്ങൾ വിലയിരുത്തി.
മലപ്പുറം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി വി. വസീഫ് വ്യാഴാഴ്ച രാവിലെ മലപ്പുറം മേൽമുറിയിൽ വോട്ടർമാരെ കണ്ടു. മലപ്പുറം, മഞ്ചേരി, വള്ളിക്കുന്ന്, കൊണ്ടോട്ടി, മങ്കട നിയോജക മണ്ഡലങ്ങളിലെ വിവിധ മേഖലകളിൽ വ്യക്തികളെയും സ്ഥാപനങ്ങളും സന്ദർശിച്ചു. പൊന്നാനിയിലെ യു.ഡി.എഫ് സ്ഥാനാർഥി അബ്ദുൽ സമദ് സമദാനി വ്യാഴാഴ്ച രാവിലെ പൊന്നാനി ഹാർബർ സന്ദർശിച്ചു.
മത്സ്യത്തൊഴിലാളികളോട് വോട്ടഭ്യർഥിച്ചു. തുടർന്ന് പൊന്നാനി വിജയമാത കോൺവെന്റ് സന്ദർശിച്ച്, കന്യസ്ത്രീകളുമായി ആശയവിനിമയം നടത്തി. കോട്ടക്കൽ ആര്യവൈദ്യശാലയും സമദാനി സന്ദർശിച്ചു. നിശബ്ദ പ്രചാരണ ദിനത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി കെ.എസ്. ഹംസ പ്രമുഖ വ്യക്തികളുമായി ആശയവിനിമയം നടത്തി. സ്വാതന്ത്ര്യസമര സേനാനി ഇ. മൊയ്തു മൗലവിയുടെ ജ്യേഷ്ഠൻ ഇളയേടത്ത് മമ്മു മുസ്ലിയാരുടെ വീട്ടിലെത്തി.
സാദിഖലി ശിഹാബ് തങ്ങൾക്ക് വോട്ട് പാണക്കാട്ട്, മന്ത്രി അബ്ദുറഹിമാന് തിരൂരിൽ
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പാണക്കാട് സി.കെ.എം.എം.എ.എൽ.പി സ്കൂളിൽ വോട്ട് ചെയ്യും. രാവിലെ ഏഴിന് അദ്ദേഹം സ്കൂളിലെ 98ാം നമ്പർ ബൂത്തിൽ ആദ്യത്തെ വോട്ട് രേഖപ്പെടുത്തും. മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങൾക്കും ഇതേ ബൂത്തിലാണ് വോട്ട്. മുസ്ലിം ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഇതേ സ്കൂളിലെ 100ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തും. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾക്കും ഇതേ ബൂത്തിലാണ് വോട്ട്. മന്ത്രി വി. അബ്ദുറഹിമാൻ രാവിലെ 7.30ന് തിരൂർ പൊറൂർ എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്കൂളിൽ വോട്ട് ചെയ്യും. മുൻ മന്ത്രി എ.പി. അനിൽകുമാറിന് മലപ്പുറം എം.എസ്.പി എൽ.പി സ്കൂളിലെ 114ാം നമ്പർ ബൂത്തിലാണ് വോട്ട്. മുൻമന്ത്രി ടി.കെ. ഹംസ മഞ്ചേരി മുള്ളമ്പാറ എ.എം.എൽ.പി സ്കൂളിലെ 96ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യും. സാഹിത്യകാരൻ സി. രാധാകൃഷ്ണനും കുടുംബത്തിനും വോട്ട് എറണാകുളം കല്ലൂർ കത്രിക്കടവ് സെന്റ് ജോക്കിൻസ് സ്കൂളിലാണ്. നാടക നടി നിലമ്പൂർ ആയിഷ മുക്കട്ട ഗവ. എൽ.പി സ്കൂൾ ബൂത്ത് നമ്പർ 51ാം ബൂത്തിലും മെേട്രാമാൻ ഇ. ശ്രീധരന്റെ പൊന്നാനി വെള്ളീരി ഗവ. എൽ.പി സ്കൂളിലുമാണ് വോട്ട്.
ഇ.ടിക്കും സമദാനിക്കും വോട്ട് സ്വന്തം മണ്ഡലത്തിൽ; വസീഫ് കൊടിയത്തൂരിലും കെ.എസ്. ഹംസ തൃശൂരിലും
മലപ്പുറം: മലപ്പുറത്തെ യു.ഡി.എഫ് സ്ഥാനാർഥി ഇ.ടി. മുഹമ്മദ് ബഷീർ വാഴക്കാട് മപ്രം ജി.എൽ.പി സ്കൂളിലെ 42ാം നമ്പർ ബൂത്തിൽ വോട്ടു രേഖപ്പെടുത്തും. രാവിലെ 8.30ന് കുടുംബത്തോടൊപ്പമാണ് വോട്ടു ചെയ്യാനെത്തുക. മലപ്പുറത്തെ ഇടത് സ്ഥാനാർഥി വി. വസീഫിന് വോട്ട് കോഴിക്കോട് ജില്ലയിൽ സ്വദേശമായ കൊടിയത്തൂരിലെ ജി.എം.യു.പി സ്കൂളിലാണ്. മലപ്പുറത്തെ എൻ.ഡി.എ സ്ഥാനാർഥി എം. അബ്ദുൽ സലാം ആലപ്പുഴ പാച്ചല്ലൂർ ലോവർ പ്രൈമറി സ്കൂളിലെ 172ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യും.
പൊന്നാനിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.എസ്. ഹംസ തൃശൂർ പാഞ്ഞാൾ പഞ്ചായത്തിലെ തൊഴുപ്പാടം സെന്റർ അംഗൻവാടിയിലെ 53-ാം നമ്പർ ബൂത്തിലും യു.ഡി.എഫ് സ്ഥാനാർഥി ഡോ. എം.പി. അബ്ദുസമദ് സമദാനി കോട്ടക്കൽ ആമപ്പാറ യു.പി സ്കൂളിലെ 31ാംനമ്പർ ബൂത്തിലും വോട്ട് ചെയ്യും. എൻ.ഡി.എ സ്ഥാനാർഥി നിവേദിത സുബ്രഹ്മണ്യന്റെ വോട്ട് ഗുരുവായൂർ കിഴക്കേനട ജി.യു.പി സ്കൂളിലെ 109ാം ബൂത്തിലാണ്.
വോട്ട് രേഖപ്പെടുത്താൻ പ്രവാസികളും
കൊണ്ടോട്ടി: ലോക്സഭ തെരഞ്ഞെടുപ്പിന് വോട്ട് രേഖപ്പെടുത്താൻ പ്രവാസികളും. വോട്ട് രേഖപ്പെടുത്താനായി കരിപ്പൂർ വഴി 20,000ത്തോളം പ്രവാസികളാണ് 10 ദിവസത്തിനിടെ എത്തിയത്. കെ.എം.സി.സിയാണ് പ്രവാസികൾക്ക് നാട്ടിലെത്താൻ അവസരമൊരുക്കിയത്. വ്യാഴാഴ്ച ഷാർജയിൽനിന്നും ദമാമിൽ നിന്നുമ്മാണ് പ്രവാസികൾ സമ്മതിദാന അവകാശം വിനിയോഗിക്കാനെത്തിയത്. ദമ്മാമില്‍നിന്നും വ്യാഴാഴ്ച പുലര്‍ച്ചെയാണ് എയര്‍ഇന്ത്യ എക്സ് പ്രസ്, ചാര്‍ട്ടര്‍ഡ് വിമാനത്തില്‍ പ്രവര്‍ത്തകര്‍ പുറപ്പെട്ടത്.
ഇവരെ ടി.വി. ഇബ്രാഹീം എം.എല്‍.എയുടെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് നേതാക്കള്‍ സ്വീകരിച്ചു. നാട്ടിലെത്താൻ ആഗ്രഹിക്കുന്നവർക്ക് നേരത്തെ തന്നെ കെ.എം.സി.സി ഒന്നിച്ച് ടിക്കറ്റുകൾ ബുക്ക് ചെയ്ത് നൽകുകയായിരുന്നു. ഇത് യാത്രക്കാർക്ക് കുറഞ്ഞനിരക്കിൽ ടിക്കറ്റ് ലഭിക്കുന്നതിന് സഹായിച്ചു. മൊത്തം യാത്രക്കാരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട നിര്‍ധനരായ വോട്ട് ചെയ്യാന്‍ താൽപര്യമുള്ള പ്രവാസികളെ തീര്‍ത്തും സൗജന്യമായാണ് വോട്ട് വിമാനത്തില്‍ ഉള്‍പ്പെടുത്തിയത്. തെരഞ്ഞെടുപ്പ് സമയങ്ങളിൽ വോട്ട് രേഖപ്പെടുത്താനായി പ്രവാസികൾ നാട്ടിലെത്തുന്നത് പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.