കേസ് തീർന്നു: മീഞ്ചന്തയിൽ ഇനി ബസ്സ്റ്റാൻഡ് വരും
text_fieldsകോഴിക്കോട്: വർഷങ്ങളായി പറഞ്ഞു കേൾക്കുന്ന മീഞ്ചന്തയിലെ കോർപറേഷൻ ബസ് സ്റ്റാൻഡ് യാഥാർഥ്യമാവുമെന്ന് പ്രതീക്ഷയുയർന്നു. ബസ് ടെർമിനൽ നിർമാണവുമായി ബന്ധപ്പെട്ട് വിജിലൻസ് കേസ് വന്നതിനാൽ തുടർ നടപടികളില്ലാതെ പോയ പദ്ധതിയാണ് വീണ്ടും സജീവമാകുന്നത്. വിജിലൻസ് കേസിലെ എല്ലാ തുടർനടപടികളും അവസാനിപ്പിച്ചുകൊണ്ട് വിജിലൻസ് കോടതി ഉത്തരവ് വന്നതിന്‍റെ പശ്ചാത്തലത്തിൽ മീഞ്ചന്തയിൽ അത്യാധുനിക ബസ്സ്റ്റാൻഡ് പണിയാനുള്ള വിശദ പദ്ധതിരേഖ (ഡി.പി.ആർ) തയാറാക്കാൻ നഗരസഭ തീരുമാനിച്ചു. ഡി.പി.ആർ തയാറാക്കാനുള്ള താൽപര്യ പത്രം ക്ഷണിക്കാനും തീരുമാനമായി.
ബസ്സ്റ്റാൻഡിനായി ഏറ്റെടുത്ത, തലങ്ങും വിലങ്ങും പഴയ വാഹനങ്ങളും മാലിന്യങ്ങളും നിറഞ്ഞു കിടക്കുന്ന 2.1 ഏക്കർ സ്ഥലം ഇപ്പോൾ പരിസരവാസികൾക്ക് തലവേദനയായി തുടരുകയാണ്.
നേരത്തേ നല്ലളം സ്റ്റേഷനുമുന്നിൽ വിവിധ കേസുകളിൽ പെട്ട് കൂട്ടിയിട്ടിരുന്ന വാഹനങ്ങൾ മന്ത്രി മുഹമ്മദ് റിയാസിന്‍റെ നിർദേശ പ്രകാരമാണ് സ്റ്റാൻഡിന്‍റെ സ്ഥലത്തേക്ക് മാറ്റിയത്. നഗരത്തിലേക്ക് ഏറ്റവുമധികം സിറ്റി ബസുകൾ സർവീസ് നടത്തുന്നത് ബേപ്പൂർ, എലത്തൂർ, മെഡിക്കൽ കോളജ്, മീഞ്ചന്ത റൂട്ടുകളിലാണ്. ഇതിൽ ബേപ്പൂരിലും എലത്തൂരിലും കോർപറേഷൻ ബസ്സ്റ്റാൻഡുകളുണ്ട്. നേരത്തേ പഞ്ചായത്തുകളുടെ കീഴിലുണ്ടായിരുന്ന സ്റ്റാൻഡുകൾ പഞ്ചായത്ത് കോർപറേഷനിൽ ലയിപ്പിച്ചപ്പോൾ നഗരസഭയുടെ ഭാഗമാവുകയായിരുന്നു. മീഞ്ചന്തയിൽ സ്റ്റാൻഡ് വരുന്നതോടെ മിനി ബൈപാസ് വഴി സിറ്റിബസ് സർവിസ് തുടങ്ങാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.