പട്ടിണിക്കാരുണ്ട് സാർ... പൊലീസിന്റെ 'അക്ഷയപാത്രം' തുറക്കണം
text_fieldsകോഴിക്കോട്: ഒരു നേരത്തെ ആഹാരം... അതിനപ്പുറം ആഗ്രഹമൊന്നുമില്ല സാർ... തിരൂർ സ്വദേശിയായ മധ്യവയസ്കൻ മുരുകന്റെ വാക്കുകളാണിത്. തമിഴ്നാട്ടുകാരനാണെങ്കിലും ഓർമവെച്ച നാൾ മുതൽ തിരൂരിലായിരുന്നു. പിന്നീടെപ്പഴോ കോഴിക്കോട് നഗരത്തിലെത്തി. വർഷങ്ങളായി ഹോട്ടലുകളിൽ പാത്രം കഴുകിയും റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, പാളയം എന്നിവിടങ്ങളിലെല്ലാം അന്തിയുറങ്ങിയും ജീവിതം കഴിച്ചുകൂട്ടി.
കോവിഡ് തുടക്കം മുതൽ പണിയില്ലാതായി. ഇപ്പോൾ ജോലിയൊന്നും ചെയ്യാനാവാത്ത വിധം അവശനാണ്. തന്നെപ്പോലുള്ളവർക്ക് വലിയൊരാശ്വാസമായിരുന്നു പാവമണി റോഡിലെ സൗജന്യ ഭക്ഷണ വിതരണകേന്ദ്രം. ഉച്ചക്ക് പോയാൽ നല്ല ചോറും കറിയും കിട്ടും. ആരുടെ മുന്നിലും കൈനീട്ടാതെ ആഹാരം കഴിക്കാനുള്ള വഴിയാണിപ്പോൾ കുറെ കാലമായി ഇല്ലാതായത്...
മുരുകന്റെ മാത്രം അവസ്ഥയല്ലിത്. നിരാലംബരായി നഗരത്തിലലയുന്ന നിരവധി പേരുടെ വിധിയാണിത്. ഇവരിൽ മിക്കവർക്കും സൗജന്യമായി ഭക്ഷണം നൽകിയത് പൊലീസിന്റെ 'അക്ഷയപാത്ര'മാണ്. രണ്ടാം കോവിഡ് തരംഗ കാലത്ത് പൂട്ടിയതാണ് പാവമണി റോഡിലെ ഈ കേന്ദ്രം. ഇത് പഴയപോലെ തുറന്ന് പ്രവർത്തിക്കണമെന്നാണ് ഇവരുടെ ആവശ്യം. മഴ ശക്തമായതോടെ തെരുവോരങ്ങളിൽ കഴിയുന്ന പലർക്കും ജോലിയില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
നിരാലംബരായി നഗരത്തിൽ വിശന്ന് കഴിയുന്നവർക്ക് ഭക്ഷണം വിളമ്പാൻ 'വിശപ്പുരഹിത നഗരം' പദ്ധതിയുടെ ഭാഗമായി തെരുവിലെ മക്കൾ ചാരിറ്റിയുമായി ചേർന്നാണ് സിറ്റി പൊലീസ് 2020 ജനുവരി ഒന്നിന് 'അക്ഷയപാത്രം' തുറന്നത്. ദിവസവും ഉച്ചക്ക് 12 മുതൽ മൂന്നുവരെയായിരുന്നു ഭക്ഷണ വിതരണം. ഒരു ദിവസം 160 പേർ വരെ ഇവിടെ നിന്ന് പൊതിച്ചോർ വാങ്ങി കഴിച്ചിരുന്നു.
കോവിഡ് രൂക്ഷമായ കാലങ്ങളിൽ തെരുവിന്റെ മക്കളുടെ വിശപ്പകറ്റിയതിൽ മുഖ്യപങ്കുവഹിച്ചത് ഈ കേന്ദ്രമാണ്. ആദ്യം പൊലീസ് കാൻറീനിൽ നിന്നും പിന്നീട് കുടുംബശ്രീ മുഖേനയുമാണ് പൊതിച്ചോർ എത്തിച്ചിരുന്നത്. ഇരുന്നുകഴിക്കാൻ 20 സീറ്റുള്ള ഹാളും കൗണ്ടറിനുപിറകിൽ ഒരുക്കിയിരുന്നു.
രണ്ടാം കോവിഡ് തരംഗ കാലത്താണ് കൗണ്ടർ അടച്ചത്. കോവിഡ് കാലത്തെ സാഹചര്യം ഇപ്പോൾ നിലവിലില്ലെന്നും സൗജന്യ ഭക്ഷണ വിതരണകേന്ദ്രം വീണ്ടും തുറക്കുന്നത് പരിഗണിക്കുമെന്നും ഡെപ്യൂട്ടി പൊലീസ് കമീഷണർ ആമോസ് മാമ്മൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.