കൃഷിനാശം; നഷ്ടപരിഹാരം മുടങ്ങിയിട്ട് വർഷങ്ങൾ
text_fieldsകൊട്ടിയൂർ: വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൃഷിനശിച്ചിട്ടും വർഷങ്ങളായി കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കുന്നില്ല. ഇതോടെ വനപാലകർക്കെതിരെ കർഷക രോഷം ഉയരുകയാണ്. ധനസഹായം നിലച്ചതോടെ മനംമടുത്ത കർഷകർ പുതിയ നാശനഷ്ടങ്ങൾ സംഭവിക്കുമ്പോൾ അപേക്ഷ നൽകുന്നതുപോലും നിർത്തിയിരിക്കുകയാണ്. നഷ്ടപരിഹാരം വൈകുന്നതിന്റെ കാരണം അന്വേഷിച്ച് വിവിധ ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസുകളിലേക്ക് കർഷകർ എത്താറുണ്ടെങ്കിലും മറുപടി ഒന്ന് മാത്രം, ഫണ്ടില്ല.
മലയോര പ്രദേശങ്ങളായ നെല്ലിയോടി, രാമച്ചി, ഓടംതോട്, മടപ്പുരച്ചാൽ, പാൽച്ചുരം, ചപ്പമല, പന്നിയാംമല, ആറളം ഫാം തുടങ്ങിയ മേഖലയിലുള്ള നൂറുകണക്കിന് കർഷകർക്കാണ് നഷ്ടപരിഹാരം വർഷങ്ങളായി വൈകുന്നത്. കാട്ടാന, കുരങ്ങ്, മുള്ളൻപന്നി, കാട്ടുപന്നി തുടങ്ങിയവയാണ് ഇവിടങ്ങളിൽ പ്രധാനമായും കൃഷിനാശം വരുത്തുന്നത്.
ആന ഇറങ്ങി നാശംവരുത്തിയ പ്രദേശങ്ങളിൽ ദിവസങ്ങൾക്കകം ഓൺലൈനായി നഷ്ടപരിഹാരത്തിനുള്ള അപേക്ഷകൾ കർഷകർ നൽകുന്നുണ്ട്.
നശിച്ച വാഴകളുടെയും തെങ്ങുകളുടെയും എണ്ണം രേഖപ്പെടുത്തി അക്ഷയ സെന്ററുകൾ വഴിയാണ് അപേക്ഷ നൽകുന്നത്. അപേക്ഷ പരിഗണിച്ച് വനംവകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ച് വിവരശേഖരണം നടത്തിയാണ് നഷ്ടപരിഹാരം നൽകുന്നത്. നൽകുന്ന തുക തുച്ഛമാണെന്ന പരാതിയുള്ളപ്പോഴാണ് അനുവദിക്കുന്ന ധനസഹായവും അനിശ്ചിതമായി മുടങ്ങുന്നത്. ആറളം ഫാമിൽ മാത്രം കാട്ടാനക്കൂട്ടം കഴിഞ്ഞ ആറ് വർഷത്തിനിടെ വരുത്തിയത് 45 കോടിയുടെ വിളനാശമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.