എറണാകുളം നഗരം മുഖം മിനുക്കുന്നു
text_fieldsകൊച്ചി: നഗരത്തിന്റെ മുഖം മിനുക്കാനുള്ള പദ്ധതിയുമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ). കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ നോൺ മോട്ടോറൈസ്ഡ് ട്രാൻസ്പോർട്ട് പദ്ധതിയുടെ ഭാഗമായി 116.73 കോടി രൂപയുടെ നിർമാണ നവീകരണ പ്രവർത്തനങ്ങളാണ് നഗരത്തിന്റെ വിവിധ മേഖലകളിൽ പുരോഗമിക്കുന്നത്. ആലുവ മുതൽ തൃപ്പൂണിത്തുറ വരെ കൊച്ചി മെട്രോയുടെ അലെയ്ൻമെന്റിലാണ് പദ്ധതി നടക്കുക. ഇതിന്റെ ഭാഗമായുള്ള ഭൂപ്രദേശ സർവേ, ഡിസൈൻ എന്നിവ പൂർത്തിയായി.
കൊച്ചി മെട്രോയിലേക്ക് എത്തുന്നവരുടെ യാത്ര അനുഭവം മികച്ചതാക്കാൻ ഫസ്റ്റ് ആൻഡ് ലാസ്റ്റ് മൈൽ കണക്ടിവിറ്റിയുടെ ഭാഗമായി മെട്രോ സ്റ്റേഷനുകളിലേക്ക് നയിക്കുന്ന പ്രധാന റോഡുകളിലെ നടപ്പാതകൾ, മീഡിയനുകൾ എന്നിവ മികച്ച നിലവാരത്തിലാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കാൽനടക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ അന്താരാഷ്ട്ര നിലവാരത്തിലുള്ള നടപ്പാതകൾ യാഥാർഥ്യമാകും. ഭിന്നശേഷിയുള്ളവർക്കും കാഴ്ചപരിമിതിയുള്ളവർക്കും വയോധികർക്കുമുൾപ്പെടെ സുരക്ഷിതമായി അനായാസം സഞ്ചരിക്കാവുന്ന തരത്തിലാണ് നടപ്പാത ഒരുക്കുന്നതെന്ന് കെ.എം.ആർ.എൽ അറിയിച്ചു. നിലവിലെ ഓടകൾ പുനർനിർമിക്കാനും ആവശ്യമുള്ള സ്ഥലങ്ങളിൽ പുതിയ കാനകൾ പണിയാനും പദ്ധതിയുണ്ട്. മാൻഹോളുകളുൾപ്പെടെ നിർമിച്ച് മഴക്കാലത്ത് വെള്ളക്കെട്ട് തടയാനുള്ള നടപടികൾ സ്വീകരിച്ചാകും നടപ്പാതകളുടെ നിർമാണം. ബസ് ബേകളും ആവശ്യമായ വഴിവിളക്കുകളും ഇരിപ്പിടങ്ങളും സ്ഥാപിക്കും. ആലുവ മുതൽ ഇടപ്പള്ളി മെട്രോ സ്റ്റേഷൻ വരെയും കലൂർ-കടവന്ത്ര റോഡ്, മനോരമ ജങ്ഷൻ മുതൽ തൃപ്പൂണിത്തുറ എസ്.എ റോഡ് വരെയാണ് നോൺ മോട്ടോറൈസ്ഡ് ട്രാൻസ്പോർട്ട് പദ്ധതിയുടെ ഭാഗമായുള്ള നിർമാണ, നവീകരണ പ്രവർത്തനങ്ങൾ നടക്കുക.
116.73 കോടിയുടെ പദ്ധതി
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ നോൺ മോട്ടോറൈസ്ഡ് ട്രാൻസ്പോർട്ട് പദ്ധതിയുടെ ഭാഗമായി 116.73 കോടിയുടെ പദ്ധതികളാണ് പുരോഗമിക്കുന്നത്. ആലുവ-ഇടപ്പള്ളി സിവിൽ ജോലികൾക്കായി 29.74 കോടി, ഇലക്ട്രിക്കൽ ജോലികൾക്കായി 20.36 കോടി, പനമ്പിള്ളി നഗർ ജങ്ഷൻ-എസ്.എൻ ജങ്ഷൻ സിവിൽ പ്രവൃത്തികൾക്ക് 29.21 കോടി, ഇവിടത്തെ ഇലക്ട്രിക്കൽ ജോലികൾക്ക് 19.88 കോടി എന്നിങ്ങനെ തുകയുടെ പദ്ധതിയാണ് നടക്കുന്നത്. കലൂർ-കടവന്ത്ര റോഡിന്റെ സിവിൽ പ്രവൃത്തികൾക്ക് 11.56 കോടി, ഇവിടത്തെ ഇലക്ട്രിക്കൽ ജോലികൾക്ക് 5.98 കോടി എന്നിങ്ങനെയുമാണ് തുക വകയിരുത്തുന്നത്.
കലൂർ-കടവന്ത്ര മേഖലയിൽ ജനുവരിയിൽ പൂർത്തിയാക്കും
കൊച്ചി നഗരത്തിലെ പ്രധാന റോഡുകളിലൊന്നായ കലൂർ-കടവന്ത്ര റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 2024 ജനുവരിയിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം.
കലൂർ, കടവന്ത്ര സ്റ്റേഷനുകളെ തമ്മിലും ഈ റോഡ് ബന്ധിപ്പിക്കുമെന്നതിനാൽ മെട്രോ യാത്രക്കാർക്കും റോഡ് നവീകരണം ഗുണപ്രദമാകും.
സ്ത്രീ സൗഹൃദ മേഖലയാക്കുന്നതിന്റെ ഭാഗമായി ആവശ്യത്തിന് വഴിവിളക്കുകൾ, നിരീക്ഷണ കാമറകൾ എന്നിവ സ്ഥാപിക്കും. സ്ത്രീകൾക്ക് അടിയന്തര ഘട്ടങ്ങളിൽ സഹായം അഭ്യർഥിക്കാൻ പൊലീസുമായി സഹകരിച്ച് മേഖലയിൽ പാനിക് ബട്ടണുകൾ സ്ഥാപിക്കുന്നതും ആലോചനയിലുണ്ടെന്ന് അധികൃതർ പറഞ്ഞു.
പനമ്പിള്ളി നഗർ- എസ്.എൻ ജങ്ഷൻ മേഖലയിലെ നവീകരണം
പനമ്പിള്ളി നഗർ മുതൽ എസ്.എൻ ജങ്ഷൻ വരെ നവീകരണത്തിന് തെരഞ്ഞെടുത്തിരിക്കുന്നത് എസ്.എ റോഡ് (മൂന്ന് കിലോമീറ്റർ), കടവന്ത്രയിൽനിന്നുള്ള വഴിയോര പാത (500 മീറ്റർ), ചിറ്റൂർ ജങ്ഷൻ മുതൽ സൗത്ത് മെട്രോ സ്റ്റേഷൻ വരെ (150 മീറ്റർ), വൈറ്റില ജങ്ഷൻ മുതൽ മെട്രോ സ്റ്റേഷൻ വരെ, വാട്ടർ മെട്രോ ടെർമിനൽ മുതൽ വൈറ്റില മൊബിലിറ്റി ഹബ് വരെ (രണ്ട് കിലോമീറ്റർ), പൂണിത്തുറ ക്ഷേത്രം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ റോഡ് (ഒരുകിലോമീറ്റർ), എരൂർ റോഡ് (390 മീറ്റർ), തേവരക്കാവ് റോഡ് (440 മീറ്റർ), സംസ്കൃത കോളജ് റോഡ് (500 മീറ്റർ), ചമ്പക്കര പാലം മുതൽ പേട്ട വരെ (800 മീറ്റർ), പേട്ട ജങ്ഷനിലെ വികസനം (500 മീറ്റർ) എന്നിങ്ങനെ നടപ്പാതകളാണ്. ഡിസംബറിൽ ഈ മേഖലയിലെ നിർമാണ, നവീകരണ ജോലികൾ പൂർത്തായാക്കാനാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് കെ.എം.ആർ.എൽ അധികൃതർ വ്യക്തമാക്കി.
ആലുവ-ഇടപ്പള്ളി മേഖലയിലെ റോഡ് നവീകരണം
ആലുവ മുതൽ ഇടപ്പള്ളി വരെ നവീകരണത്തിന് തെരഞ്ഞെടുത്തിരിക്കുന്നത് എസ്.എച്ച് റോഡ് (1000 മീറ്റർ), മാർക്കറ്റ് റോഡ് (400 മീറ്റർ), ബാങ്ക് റോഡ് (310 മീറ്റർ), സിവിൽ സ്റ്റേഷൻ റോഡ് (500 മീറ്റർ), മെട്രോ യാർഡ് റോഡ് (200 മീറ്റർ), എച്ച്.എം.ടി മെയിൻ റോഡ് (1600 മീറ്റർ), കുസാറ്റ് റോഡ് (600 മീറ്റർ), ടി.വി.എസ് റോഡ് (1000 മീറ്റർ) എന്നിവിടങ്ങളിലെ നടപ്പാതയാണ്.
കൂടാതെ ആലുവ മുതൽ ഇടപ്പള്ളി വരെ 12.5 കിലോമീറ്റർ റോഡിലെ നടപ്പാതകളുടെ പുനരുദ്ധാരണ പ്രവർത്തനവും നടക്കും. ഇതിൽ ബാങ്ക് റോഡ്, സിവിൽ സ്റ്റേഷൻ റോഡ്, മുട്ടം യാർഡ് റോഡ്, കുസാറ്റ് റോഡ്, ടി.വി.എസ് റോഡ് എന്നിവിടങ്ങളിലെ നടപ്പാതകളുടെ നിർമാണം പുരോഗമിക്കുകയാണ്.
ഈ മേഖലയിലെ സിവിൽ ജോലികൾ ഡിസംബറിലും ഇലക്ട്രിക്കൽ ജോലികൾ 2024 മാർച്ചിലും പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കെ.എം.ആർ.എൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.