Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വപ്നയുടെ വാദങ്ങൾ...

സ്വപ്നയുടെ വാദങ്ങൾ ഖണ്ഡിച്ച്, അന്വേഷണത്തിൽ ഇടപെടാതെ കോടതി

text_fields
bookmark_border
കൊച്ചി: തനിക്കെതിരായ കേസുകൾ റദ്ദാക്കണമെന്ന സ്വപ്ന സുരേഷിന്‍റെ ഹരജി തള്ളിയ ഹൈകോടതി, അവരുന്നയിച്ച ഓരോ വാദവും ഖണ്ഡിച്ചാണ് വിധി പ്രസ്താവിച്ചത്. വെറും വെളിപ്പെടുത്തലുകളുടെ പേരിൽ മാത്രമല്ല കേസെടുത്തതെന്നും പരാതിയിൻമേൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്‍റെ അടിസ്ഥാനത്തിൽ നടക്കുന്ന അന്വേഷണം തടയാനാവില്ലെന്നുമാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്‍റെ ഉത്തരവിൽ വ്യക്തമാക്കുന്നത്. രഹസ്യമൊഴിയിലെ വിവരങ്ങളാണ് മാധ്യമപ്രവർത്തകർക്ക് മുന്നിൽ വെളിപ്പെടുത്തിയതെന്നും കേസ് നിലനിൽക്കില്ലെന്നുമാണ് സ്വപ്ന വാദിച്ചത്. എന്നാൽ, വെളിപ്പെടുത്തലിന് പിന്നാലെ പല ദിവസങ്ങളിലും ചാനൽ പരിപാടികളിൽ പങ്കെടുത്ത് മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. വെളിപ്പെടുത്തലിൽ പരാതിക്കാരനായ കെ.ടി. ജലീലിന്റെ പേരും പരാമർശിക്കുന്നുണ്ട്. പരാതിയിൽ കഴമ്പുണ്ടോ ഇല്ലയോ എന്ന് നോക്കിയല്ല എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത്. സ്വപ്നയുടെ വെളിപ്പെടുത്തൽ പ്രഥമദൃഷ്ട്യ അപകീർത്തികരമാണ്. രഹസ്യമൊഴിയിൽ പറഞ്ഞ കാര്യങ്ങളാണോ വെളിപ്പെടുത്തിയതെന്ന് വ്യക്തമല്ല. അതിനാൽ, അന്വേഷണം നടക്കുന്നതിൽ തെറ്റില്ലെന്ന് കോടതി വിലയിരുത്തി. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടത്തുന്നതിന് സമാന്തരമാണ് ഈ അന്വേഷണം എന്ന് പറയാനാവില്ല. ഇ.ഡി അന്വേഷിക്കുന്നത് നയതന്ത്ര സ്വർണക്കടത്തിനെ കുറിച്ചാണ്. അപകീർത്തികരമായ വെളിപ്പെടുത്തലിന്റെ പിന്നിൽ ഗൂഢാലോചനയുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇരു ഏജൻസികൾക്കും സ്വന്തം നിലക്ക് അന്വേഷണം നടത്താനാവും. സ്വപ്നയുടെ വെളിപ്പെടുത്തലിനെ തുടർന്നുള്ള പ്രതിഷേധങ്ങളിൽ 745 കേസുകൾ വിവിധ ഭാഗങ്ങളിൽ രജിസ്റ്റർ ചെയ്തു. വെളിപ്പെടുത്തൽ ക്രമസമാധാന നിലയെ ബാധിച്ചു. ആരോപണവിധേയരുടെ പദവിയും ഉന്നയിച്ച അവയുടെ ഗൗരവവും കണക്കിലെടുക്കുമ്പോൾ പ്രകോപനമുണ്ടാകുമെന്ന് അറിഞ്ഞ് കൊണ്ടല്ല ആരോപണങ്ങൾ ഉന്നയിച്ചതെന്ന് കരുതാനാവില്ല. വിവേകമുള്ള ആരും അതിന്‍റെ വരുംവരായ്കകൾ ചിന്തിക്കാതിരിക്കില്ല. അതിനാൽ, കലാപമുണ്ടാക്കാൻ ശ്രമിച്ചെന്ന ആരോപണം അന്വേഷിക്കാൻ എഫ്.ഐ.ആർ പര്യാപ്തമാണ്. വ്യാജ രേഖകൾ ഉണ്ടാക്കിയെന്ന ആരോപണവും അന്വേഷിക്കേണ്ടതുണ്ട്. എന്നാൽ, ഉത്തരവിലെ നിരീക്ഷണങ്ങൾ കേസിലെ മറ്റ് നടപടികൾക്ക് ബാധകമാവില്ലെന്നും അന്തിമ റിപ്പോർട്ട് നൽകിയശേഷം ഹരജിക്കാരിക്ക് ആവശ്യമെങ്കിൽ കോടതിയെ സമീപിക്കുന്നതിന് തടസ്സമില്ലെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story