Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 7:44 PM GMT Updated On
date_range 19 Aug 2022 7:44 PM GMTകേസുകൾ റദ്ദാക്കണമെന്ന സ്വപ്നയുടെ ഹരജി ഹൈകോടതി തള്ളി
text_fieldsbookmark_border
കൊച്ചി: തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസും പാലക്കാട് കസബ പൊലീസും രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്ന സ്വർണടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ ഹരജി ഹൈകോടതി തള്ളി. മുഖ്യമന്ത്രിക്കും കുടുംബത്തിനുമടക്കമുള്ളവർക്കെതിരെ സ്വപ്ന നടത്തിയ വെളിപ്പെടുത്തലിൽ തനിക്കെതിരെ ഗൂഢാലോചനയും അപകീർത്തികരമായ പരാമർശങ്ങളും വ്യാജ പ്രചാരണവുമുണ്ടെന്ന് കാട്ടി മുൻ മന്ത്രി കെ.ടി. ജലീൽ നൽകിയ പരാതിയിൽ കന്‍റോൺമെന്‍റ് പൊലീസും അഡ്വ. സി.പി. പ്രമോദിന്‍റെ പരാതിയിൽ കസബ പൊലീസും രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന ഹരജിയാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ പരിഗണിച്ചത്. ഗൂഢാലോചന, വ്യാജരേഖ ചമക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരുന്നത്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുന്ന ഘട്ടത്തിൽ ഇടപെടേണ്ട കാര്യമില്ലെന്നും വ്യക്തമാക്കിയാണ് ഹരജി തള്ളിയത്. ജലീൽ ചെയ്ത കുറ്റത്തെക്കുറിച്ച വസ്തുതകൾ വെളിപ്പെടുത്തുന്നത് തടയാനാണ് പരാതി നൽകുകയും അതിന് പിന്നാലെ കേസെടുക്കുകയും ചെയ്തതെന്നാണ് സ്വപ്നയുടെ വാദം. മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലിനെ തുടർന്ന് തന്നെ സമ്മർദത്തിലാക്കാൻ പൊലീസിനെ സർക്കാർ ദുരുപയോഗം ചെയ്യുകയാണ്. സമാന്തര അന്വേഷണമാണ് പൊലീസ് നടത്തുന്നത്. എന്നാൽ, മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വ്യാജ ആരോപണങ്ങളുന്നയിച്ച് പൊതുജനങ്ങളെ പ്രകോപിതരാക്കി സ്വപ്ന കലാപത്തിന് ശ്രമിച്ചെന്നാണ് സർക്കാർ വാദം. പ്രതിയായ സ്വപ്ന നൽകുന്ന രഹസ്യമൊഴി കുറ്റസമ്മതമൊഴിയായി മാത്രമേ കരുതാനാകൂ. ഇതുവരെ നടത്തിയ അന്വേഷണത്തിൽ ഗൂഢാലോചനക്ക് തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഗൂഢാലോചനയിലെ പങ്കാളിയുടെ മൊഴിതന്നെ ഇവർക്കെതിരെ തെളിവായുണ്ട്. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് 11 മണിക്കൂർ സ്വപ്നയെ ചോദ്യം ചെയ്തപ്പോഴൊന്നും കണ്ടെത്താനാകാത്ത കാര്യങ്ങൾ ഇപ്പോൾ തെളിവില്ലാതെ ആരോപിക്കുന്നത് സ്ഥാപിത താൽപര്യത്തോടെയാണെന്നും സർക്കാർ വാദിച്ചു. മുഖ്യമന്ത്രിയടക്കമുള്ളവർ നടത്തിയ കുറ്റകൃത്യങ്ങളെക്കുറിച്ച വിവരങ്ങൾ കൈവശമുള്ളയാളെന്ന നിലയിൽ തനിക്ക് സാക്ഷിയെന്ന പരിഗണന ലഭിക്കണമെന്ന സ്വപ്നയുടെ ആവശ്യവും കോടതി തള്ളി. സ്വർണക്കടത്ത് കേസിൽ ഇവർ പ്രതിയാണെന്നും മാപ്പുസാക്ഷിയാക്കാതെ സാക്ഷിയുടെ ആനുകൂല്യം ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story