ആലപ്പുഴ വികസനം ചർച്ച ചെയ്യുന്നു
text_fieldsആലപ്പുഴ: ആലപ്പുഴ നിയമസഭ മണ്ഡലത്തിൽ വികസനമാണ് മുഖ്യ ചർച്ചാവിഷയം. തോമസ് ഐസക് എം.എൽ.എയായിരുന്ന കാലം മുതൽ മണ്ഡലത്തിനായി നിരവധി വികസന പദ്ധതികളാണ് വാഗ്ദാനം ചെയ്യപ്പെട്ടത്. എന്നാൽ, ഒന്നും യാഥാർഥ്യമായില്ലെന്നാണ് ജനം പറയുന്നത്. കനാലുകളുടെ നവീകരണം, ടൂറിസം വികസന പദ്ധതികൾ, മത്സ്യതൊഴിലാളി ക്ഷേമം, പാലങ്ങളുടെ നവീകരണം, ഗതാഗത പരിഷ്കാരങ്ങൾ, റോഡ്കളുടെ നവീകരണം, ചികിത്സാ സൗകര്യങ്ങളുടെ വർധന തുടങ്ങിയവയൊക്കെയാണ് ഇവിടുത്തെ ചർച്ചാവിഷയങ്ങൾ.
കര്‍ഷകർ, കര്‍ഷകത്തൊഴിലാളികൾ, കയര്‍തൊഴിലാളികൾ, മത്സ്യതൊഴിലാളികൾ എന്നിവരാണ് മണ്ഡലത്തിലെ പഴയ തലമുറ. പരമ്പരാഗത വ്യവസായങ്ങൾ ഇല്ലാതായതോടെ തൊഴിലാളികളുടെ ചിട്ടവട്ടങ്ങളും മാറി. മത്സ്യതൊഴിലാളികൾ മാത്രമാണ് ഇപ്പോഴും പരമ്പരാഗത തൊഴിലാളികളായുള്ളത്. മത്സ്യത്തൊഴിലാളിയും അവരുടെ രാഷ്ട്രീയവും ആലപ്പുഴയുടെ ജനവിധിയെ സ്വാധീനിക്കും. പഴയ കർഷക കുടുംബങ്ങൾ വസ്തുവകകൾ ഭാഗം വച്ചതോടെ കൃഷിഭൂമികൾ നാമമാത്രമായതിനാൽ കൃഷികൊണ്ട് ഉപജീവനം നടത്തുന്നവർ മണ്ഡലത്തിൽ ചുരുക്കമാണ്. വിവിധ മേഖലകളിൽ പണിയെടുക്കുന്ന കൂലിപ്പണിക്കാരും ഇടത്തരക്കാരുമാണ് വോട്ടർമാരിൽ കൂടുതലും.
പ്രതിവർഷം അഞ്ച് ലക്ഷത്തോളം വിനോദ സഞ്ചാരികൾ ആലപ്പുഴയിൽ എത്തുന്നുവെന്നാണ് കണക്ക്. ഇവരെ ആശ്രയിച്ച് നിൽക്കുന്ന ഹൗസ് ബോട്ട് ഉടമകളും തൊഴിലാളികളും ഹോട്ടൽ ഉടമകളും അവിടത്തെ തൊഴിലാളികളും ഏറെയാണ്. വിനോദ സഞ്ചാര മേഖലയിലെ വികസനത്തിന് മണ്ഡലത്തിൽ വലിയ പ്രധാന്യമുണ്ട്. പദ്ധതികൾ പലതും വരുമെങ്കിലും അടിസ്ഥാന പരമായി പഴയ അവസ്ഥ തന്നെയാണ് നഗരത്തിലുള്ളത്. മിക്കവാറും റോഡുകൾ മെച്ചപ്പെട്ട നിലയിലാണെന്നുള്ളതാണ് നേട്ടമായി പറയാനുള്ളത്. മാവേലി സ്റ്റോറുകൾ കാലിയായത് വോട്ടർമാരിൽ ഭൂരിഭാഗത്തെയും ബാധിച്ച വിഷയമാണ്. മണ്ഡലത്തിൽ കരിമണൽ ഖനനമില്ലെങ്കിലും സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ജനങ്ങൾക്കിടയിൽ ചർച്ചയായിട്ടുണ്ട്.
ഇതെല്ലാം വോട്ടിടലിനെ ബാധിക്കുന്ന വിഷയങ്ങളാണ്. എ.എം. ആരിഫിനോട് ആർക്കും എതിർപ്പില്ലാത്തത് എൽ.ഡി.എഫിന് പ്രതീക്ഷ നൽകുന്നു. 1996 മുതൽ 2006 വരെ തുടർച്ചയായി മൂന്നുതവണ കെ.സി. വേണുഗോപാൽ വിജയിച്ച മണ്ഡലമാണ്. അതിനാൽ മണ്ഡലത്തിലുള്ളവർക്ക് കെ.സി സുപരിചിതനാണ്. രണ്ട് സ്ഥാനാർഥികളും തുല്ല്യരായതിനാൽ രാഷ്ട്രീയവും വികസന പ്രവർത്തനങ്ങളുമൊക്കെയാണ് വോട്ടിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ. സംസ്ഥാന സർക്കാറിനെതിരായ വികാരം മുന്നിട്ടു നിന്നാൽ ആരിഫിനാകും അതിന്റെ ദോഷം.
ചരിത്രം ഇടത്തോട്ട് ചാഞ്ഞ്
1957 മുതൽ ഇതുവരെ നടന്ന 16 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഒമ്പതു തവണ ഇടതുപക്ഷത്തെ വിജയിപ്പിച്ചു. ആറുതവണ കോൺഗ്രസിനെയും ഒരുതവണ യു.ഡി.എഫിന്റെ ഭാഗമായ എൻ.ഡി.പിയെയും വിജയിപ്പിച്ചു. 2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനായിരുന്നു ഭൂരിപക്ഷം. 2011 മുതൽ തോമസ് ഐസക്കായിരുന്നു എം.എൽ.എ. 2011ൽ 16,342 വോട്ടിനാണ് കോൺഗ്രസിലെ പി.ജെ. മാത്യുവിനെ തോൽപ്പിച്ചത്. 2016ൽ കോൺഗ്രസിലെ ലാലി വിൻസെന്റിനെ തോൽപ്പിച്ചത് 31,032 വോട്ടിനും. 2021ൽ പി.പി. ചിത്തരജ്ഞനിലൂടെ എൽ.ഡി.എഫ് മണ്ഡലം നിലനിർത്തി.
2011ൽ മണ്ഡലം പുനർനിർണയത്തിനുശേഷംമാരാരിക്കുളം മണ്ഡലത്തിന്റെ ഭാഗങ്ങൾ ചേർന്നതോടെ ആലപ്പുഴ എൽ.ഡി.എഫിന് ശക്തിയുള്ള മണ്ഡലമായി മാറിയിരുന്നു. ആലപ്പുഴ നഗരസഭയിലെ വാർഡുകൾ ഒന്നു മുതൽ 19 വരെയും 45 മുതൽ 50 വരെയും ഉൾപെടുന്ന 25 വാർഡുകൾ, ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക്- വടക്ക് പഞ്ചായത്തുകൾ ഉൾപ്പെടുന്ന മണ്ഡലമാണ് ആലപ്പുഴ. ഇവിടെയെല്ലാം തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനായിരുന്നു ജയം.
എൻ.ഡി.എയുടെ ശക്തി വർധിക്കും
എൻ.ഡി.എയുടെ സ്ഥാനാർഥിയായി ശോഭ സുരേന്ദ്രൻ വന്നതോടെ ത്രികോണ മത്സര പ്രതീതി ആലപ്പുഴ മണ്ഡലത്തിൽ ശക്തമായുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ മത്സരിച്ച എൻ.ഡി.എ സ്ഥാനാർഥി സന്ദീപ് വാചസ്പതി 13.66 ശതമാനം വോട്ടാണ് നേടിയത്. ഇത്തവണ അത് 20ന് അടുത്തെത്തുമെന്നാണ് ബി.ജെ.പി പ്രതീക്ഷ. രാഷ്ട്രീയത്തിലുപരി മത -ജാതിപരമായ സ്വാധീനങ്ങൾക്ക് മുന്ന് മുന്നണികളും പരിശ്രമം ശക്തമായി നടത്തുന്നുണ്ട്. പരമ്പരാഗത നായർ വോട്ടുകൾക്ക് പുറമെ എസ്.എൻ.ഡി.പി വിഭാഗത്തിൽ നിന്ന് കൂടുതൽ വോട്ടുകൾ എൻ.ഡി.എ പ്രതീക്ഷിക്കുന്നുണ്ട്. അതിന്റെ ദോഷം ഇരു മുന്നണികൾക്കുമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.