മാവേലിക്കരയിൽ ആവേശത്തിന്റെ നീണ്ടനിര
text_fieldsആലപ്പുഴ: കനത്തചൂടിനെ മറികടന്ന് വോട്ടർമാർ ഒഴുകിയെത്തിയ മാവേലിക്കര മണ്ഡലത്തിൽ ബൂത്തുകളിൽ നിറഞ്ഞത് ആവേശത്തിന്റെ നീണ്ട നിര. വെള്ളിയാഴ്ച രാവിലെ 6.45 മുതല്‍ വോട്ടര്‍മാര്‍ വരിയിൽ സ്ഥാനംപിടിച്ചു. ആദ്യ രണ്ടു മണിക്കൂര്‍ പിന്നിട്ടപ്പോൾ 12.71 ശതമാനം വോട്ടുകൾ പെട്ടിയിൽ വീണു. ഈ സമയം കുട്ടനാടും കുന്നത്തൂരുമായിരുന്നു കനത്ത പോളിങ്. രാവിലെ 11ന് അത് 26.86 ശതമാനമായി ഉയർന്നു. കൂട്ടത്തോടെ പുരുഷ-സ്ത്രീ വോട്ടര്‍മാര്‍ വോട്ടുകുത്തിയതോടെ 34.35 ശതമാനമായി കുതിച്ചു. ഈസമയം 32.58 ശതമാനം സ്ത്രീകളുടെയും 36.32 ശതമാനം പുരുഷന്മാരുടെയും വോട്ടുകൾ യന്ത്രത്തിലായിക്കഴിഞ്ഞിരുന്നു.എടത്വ സെന്റ് അലോഷ്യസിലെ 146, 147, 148 ബൂത്തുകളിൽ നീണ്ട നിരക്ക് ശമനമില്ലായിരുന്നു. പുരുഷന്മാരും സ്ത്രീകളും വരിയിൽ നിലയുറപ്പിച്ചിരുന്നു. കന്യാസ്ത്രീകളടക്കം വാഹനത്തിലെത്തി വോട്ട് ചെയ്തുമടങ്ങുന്ന കാഴ്ചയായിരുന്നു. മാതൃക പോളിങ് സ്റ്റേഷനായി പ്രവർത്തിച്ച മാന്നാർ നായർസമാജം സ്കൂളിലെ അഞ്ച്, എട്ട്, ഒമ്പത് ബൂത്തുകളിലും രാവിലെ മുതൽ തിരക്ക് പ്രകടമായിരുന്നു.
ജുമുഅ നമസ്കാരമുള്ളതിനാൽ മുസ്ലിംവോട്ടർമാർ അതിരാവിലെയും ഉച്ചക്കുശേഷവും കൂട്ടത്തോടെ എത്തിയതോടെയാണ് തിരക്ക് കൂടിയത്. തുടക്കത്തിൽ മണ്ഡലങ്ങളിലെ ചിലയിടങ്ങളിൽ വോട്ടുയന്ത്രം പണിമുടക്കിയെങ്കിലും അതൊന്നും വോട്ടെടുപ്പിനെ ബാധിച്ചില്ല. കുട്ടനാട്ടിലെ ഉൾപ്രദേശങ്ങളിലടക്കം ഏറെനേരം വരി നിന്നാണ് പലരും വോട്ടുചെയ്തത്. ബോട്ടും വള്ളവും ആശ്രയിച്ചെത്തുന്ന കുപ്പപ്പുറം സ്കൂൾ ബൂത്തിലേക്ക് പ്രായവും രോഗവും വകവെക്കാതെയായിരുന്നു ആവേശം. വള്ളത്തിൽ എത്തിയവരെ കൈപിടിച്ചാണ് കരക്ക് കയറ്റിയത്. ഉച്ചക്ക് രണ്ടുമണിക്കൂർ മന്ദഗതിയിലായ വോട്ടെടുപ്പ് ഉണർന്നത് വൈകീട്ട് മൂന്നിനാണ്. 50.37 ശതമാനം പിന്നിട്ടത് ഈസമയത്താണ്. വൈകീട്ട് നാലിന് 52.58 ശതമാനവും അഞ്ചിന് 62.14 ശതമാനവും ആറിന് 65.45 ശതമാനവും പിന്നിട്ടായിരുന്നു മുന്നേറ്റം. വരി നീണ്ടതോടെ ചിലബൂത്തുകളിൽ ടോക്കൺ നൽകിയായിരുന്നു വോട്ടെടുപ്പ്. സര്‍വസന്നാഹവുമായി കേന്ദ്രസേനയും പൊലീസും നിലയുറപ്പിച്ചിരുന്നു.
പോളിങ് ശതമാനം; മാവേലിക്കര
നിയമസഭ തിരിച്ചുള്ള പോളിങ് ശതമാനം (ബ്രാക്കറ്റിൽ 2019ലെ ശതമാനം)
- കുട്ടനാട് 66.29 (76.28)
- മാവേലിക്കര 65.42 (74.53)
- ചെങ്ങന്നൂർ 62.06 (70.19)
- കുന്നത്തൂർ 70.70 (77.78)
- കൊട്ടാരക്കര 67.40 (73.81)
- പത്തനാപുരം 65.13 (73.69)
- ചങ്ങനാശ്ശേരി 63.87 (72.62)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.