ബലാത്സംഗത്തിനിരയായ സ്ത്രീകൾക്ക് ജനിച്ച കുട്ടികൾ ദത്തെടുക്കപ്പെട്ടാൽ ഡി.എൻ.എ ഫലത്തിന് നിർബന്ധിക്കരുത് -ഹൈകോടതി
text_fieldsകൊച്ചി: ബലാത്സംഗത്തിനിരയായ സ്ത്രീകൾക്ക് ജനിച്ച കുട്ടികൾ ദത്തെടുക്കപ്പെട്ടാൽ ഇവരുടെ ഡി.എൻ.എ പരിശോധന സംബന്ധിച്ച അപേക്ഷകൾ കോടതികൾ പ്രോത്സാഹിപ്പിക്കരുതെന്ന് ഹൈകോടതി. കുട്ടികളുടെ സ്വകാര്യതയും തെളിവ് നിയമമടക്കം കോടതി നടപടികളുടെ സ്വീകാര്യതയും തമ്മിലെ സന്തുലിതാവസ്ഥ നഷ്ടപ്പെടാത്ത വിധത്തിലുള്ള തീരുമാനമാണ് ഇക്കാര്യത്തിൽ കോടതികളിൽ നിന്നുണ്ടാകേണ്ടതെന്ന് ജസ്റ്റിസ് കെ. ബാബു വ്യക്തമാക്കി.
ബലാത്സംഗവും പിതൃത്വവുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസുകളിൽ ദത്തെടുത്ത നാല് കുട്ടികളുടെ രക്തസാമ്പിളുകൾ ശേഖരിക്കാൻ നിർദേശിച്ച് മഞ്ചേരി, കട്ടപ്പന, കൊല്ലം, പാലക്കാട് കോടതികൾ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയാണ് കോടതിയുടെ നിരീക്ഷണം. മാനഭംഗക്കേസുകളിൽ വാദത്തിന് പിൻബലം നൽകാനാണ് ഇരകളുടെ കുഞ്ഞുങ്ങളുടെ ഡി.എൻ.എ പരിശോധന വേണമെന്ന് അഭിഭാഷകർ ആവശ്യപ്പെടുന്നത്.
കോടതികൾ ഇതിന് നിർദേശിക്കുമ്പോൾ ജനനം സംബന്ധിച്ച രഹസ്യം ചിലപ്പോൾ കുട്ടികളും അവരുടെ പുതിയ രക്ഷിതാക്കളും അറിയാനിടയാകും. ഡി.എൻ.എ പരിശോധനയിലൂടെ താൻ ദത്ത് കുട്ടിയാണെന്നും ബലാത്സംഗത്തിനിരയായ മാതാവിന്റെ കുട്ടിയാണെന്നും നിശ്ചിത പ്രായത്തിനുശേഷം തിരിച്ചറിയുന്നത് കുട്ടികളുടെ മാനസിക സന്തുലിതാവസ്ഥയെ ബാധിക്കാനിടയുണ്ട്. ഇത് സ്വഭാവ വൈകൃതത്തിലേക്കും മറ്റും കുട്ടികളെ നയിക്കാനുമിടയുണ്ട്. ഇത് ദത്തെടുക്കൽ നിയന്ത്രണ മാർഗരേഖയുടെ 48ാം വകുപ്പിനും ദത്തെടുക്കലിന്റെ ലക്ഷ്യത്തിനും വിരുദ്ധമാണ്. സ്വകാര്യതക്കുള്ള അവകാശം ഭരണഘടനാപരമായതാണ്. അതിനാൽ, ദത്തെടുത്ത കുട്ടികളുടെ കാര്യത്തിൽ ഡി.എൻ.എ ഫലം നിർബന്ധിക്കപ്പെടുന്നില്ല.
കുറ്റം തെളിയിക്കാൻ പിതൃത്വം സ്ഥാപിക്കപ്പെടണമെന്ന വ്യവസ്ഥ ഐ.പി.സി, പോക്സോ ആക്ടുകളിൽ ഇല്ല. എന്നാൽ, കേസ് തെളിയിക്കാൻ ഡി.എൻ.എ പരിശോധനഫലം ആവശ്യമായി വരുമ്പോൾ സ്വകാര്യതയുടെ ലംഘനവും ഉണ്ടാകുന്നതുകൊണ്ട് കോടതികൾ വിവേചനാധികാരം ഉപയോഗിക്കണം. ഡി.എൻ.എ പരിശോധനയുടെ പേരിൽ ദത്തെടുത്ത കുടുംബം പീഡനമനുഭവിക്കേണ്ടി വരരുത് -കോടതി വ്യക്തമാക്കി.
കേരള ലീഗൽ സർവിസസ് സൊസൈറ്റി പ്രോജക്ട് കോഓഡിനേറ്ററുടെ (വിക്ടിം റൈറ്റ്സ് സെന്റർ) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ സ്വീകരിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. ഹരജി വീണ്ടും മേയ് 27ന് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.