അക്ഷരവീടിന്റെ സ്നേഹപ്പടവുകളിൽ കളിക്കരുത്തിന്റെ കാൽപ്പെരുമാറ്റം
text_fieldsമലപ്പുറം: കേരള പൊലീസിന്റെ കളിക്കുപ്പായത്തിൽ ഇന്ത്യൻ ഫുട്ബാളിലെ പ്രതിഭാധനർക്കൊപ്പം മുന്നേറവെ നിർഭാഗ്യം സോക്കർ മൈതാനത്തിന്റെ പുറമ്പോക്കിലേക്ക് തട്ടിയ അരീക്കോട്ടുകാരൻ കോഴിശ്ശേരി മെഹബൂബിന് അക്ഷരവീടിന്റെ ആദരം. അതിരുകളില്ലാത്ത സ്നേഹത്തിന്റെ അടിത്തറയിൽ ‘മാധ്യമം’ ദിനപത്രവും അഭിനേതാക്കളുടെ സംഘടന ‘അമ്മ’യും പ്രമുഖ വ്യവസായ സംരംഭമായ യു.എ.ഇ എക്സ്ചേഞ്ച് എൻ.എം.സി ഗ്രൂപ്പും സംയുക്തമായി ആരംഭിച്ച പദ്ധതിയിലെ നാലാമത്തെ വീടാണ് തെരട്ടമ്മലിൽ നിർമിക്കുന്നത്.
കേരള പൊലീസ് താരമായി നിരവധി തവണ എതിരാളികളുടെ ഗോൾവലയിലേക്ക് നിറയൊഴിച്ച കെ. മെഹബൂബ് ഇപ്പോൾ കൂലിപ്പണിക്കാരനാണ്. മമ്പാട് എം.ഇ.എസ് കോളജിൽ പ്രീഡിഗ്രി വിദ്യാർഥിയായിരിക്കെ കാലിക്കറ്റ് സർവകലാശാലയെ അഖിലേന്ത്യ അന്തർ സർവകലാശാല ഫുട്ബാൾ ജേതാക്കളാക്കിയിട്ടുണ്ട് മെഹബൂബ്. 1994ൽ ബിഹാറിൽ നടന്ന കലാശക്കളിയിൽ ഗ്വാളിയോർ സർവകലാശാലക്കെതിരെ കാലിക്കറ്റ് നേടിയ ഏക ഗോളിനുടമ ഇദ്ദേഹമായിരുന്നു.
ടൂർണമെൻറിൽ ടോപ്സ്കോററുമായി. അന്തരിച്ച മുൻ ഇന്ത്യൻ താരവും അയൽക്കാരനുമായ സി. ജാബിറാണ് മെഹബൂബിനെ അതിഥി താരമായി പൊലീസ് ടീമിലെത്തിച്ചത്. അന്താരാഷ്ട്ര താരം സി.വി. പാപ്പച്ചനൊപ്പം മുന്നേറ്റനിരയിലായിരുന്നു. കൊൽക്കത്തയിൽ ഫെഡറേഷൻ കപ്പിലും കോഴിക്കോട്ട് നാഗ്ജി ടൂർണമെൻറിലും ബൂട്ടണിഞ്ഞു. നാഗ്ജിയിൽ മഹേന്ദ്രക്കെതിരെ ഹാട്രിക് നേടി കരുത്തിന് അടിവരയിട്ടു. പൊലീസിൽ സ്ഥിരനിയമനം ലഭിക്കാതിരുന്നതോടെ ഓട്ടോ ഡ്രൈവറുടെ കാക്കിക്കുപ്പായത്തിലേക്ക് മാറേണ്ടി വന്നു മെഹബൂബിന്.
രാജ്യാന്തരതലത്തിൽ ഇന്ത്യക്ക് വേണ്ടി പന്ത് തട്ടാൻ തക്ക മികവുണ്ടെന്ന് കളി കണ്ടവർ മാർക്കിട്ട താരത്തെ പതുക്കെ പതുക്കെ കായികകേരളം മറന്നു. ഫുട്ബാളിനോട് പക്ഷേ പൂർണമായും വിട പറഞ്ഞില്ല. ഡി ലൈസൻസ് പരീക്ഷ ജയിച്ച് സ്കൂൾ വിദ്യാർഥികൾക്ക് കളി പറഞ്ഞുകൊടുത്തു. അഞ്ച് വർഷം മുമ്പ് ഓട്ടോ ജോലി ഉപേക്ഷിച്ച ഇദ്ദേഹം നിർമാണത്തൊഴിലെടുത്താണ് ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന് ഉപജീവനം കണ്ടെത്തുന്നത്. ഇപ്പോഴും വെറ്ററൻസ് മത്സരങ്ങളിൽ സജീവമാണ് ഇൗ 46കാരൻ. പദ്ധതിയിലെ മറ്റ് മൂന്ന് വീടുകളുടെയും നിർമാണം പുരോഗമിക്കുകയാണ്.
ഏപ്രിൽ 15ന് തൃശൂർ തളിക്കുളത്ത് കായികപ്രതിഭ രഖിൽ ഘോഷിനായി ‘അ’ എന്ന ഭവനത്തിന് തറക്കല്ലിട്ടായിരുന്നു തുടക്കം. തിരുവനന്തപുരം പാലോട്ട് നടി ജമീല മാലിക്കിനും വാടകവീട്ടിൽ ആയിരക്കണക്കിന് പുസ്തകങ്ങളുള്ള ലെൻഡിങ് ലൈബ്രറി ഒരുക്കിയ വയനാട് കണിയാമ്പറ്റയിലെ അഭിനുവിനും കലാകാരനായ പിതാവ് അജികുമാർ പനമരത്തിനുമാണ് മറ്റ് രണ്ടെണ്ണം നിർമിച്ചുനൽകുന്നത്. പ്രമുഖ വാസ്തുശിൽപി പത്മശ്രീ ജി. ശങ്കറിന്റെതാണ് അക്ഷര വീടുകളുടെ രൂപകൽപന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.