ഏനാത്ത് പാലം 31ന് ഗതാഗതത്തിന് തുറന്നുകൊടുക്കും
text_fieldsകൊട്ടാരക്കര: ബലക്ഷയം സംഭവിച്ചതിനെ തുടര്‍ന്ന് ഗതാഗതം നിർത്തിെവച്ചിരുന്ന ഏനാത്ത് പാലം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് 31-ന് തുറന്നുകൊടുക്കും.
എം.സി റോഡിലെ പ്രധാനപാലമായ ഏനാത്ത് പാലത്തിന് ബലക്ഷയം സംഭവിച്ചത് വെളിവായത് 2017 ജനുവരി 10നാണ്. പാലത്തിെൻറ ഉപരിതലത്തില്‍ വിള്ളലുണ്ടാവുകയും തൂണുകളിലൊന്ന് ഇളകിമാറുകയും മറ്റൊന്നിന് ബലക്ഷയം സംഭവിക്കുകയുംചെയ്തു. ബലക്ഷയം ബോധ്യപ്പെട്ടതോടെ ഇതുവഴിയുള്ള ഗതാഗതം ജനുവരി 12 മുതൽ സര്‍ക്കാര്‍ പൂര്‍ണമായും നിരോധിച്ചു.
യാത്രാക്ലേശം വർധിച്ചതോടെ ചെറിയ വാഹനങ്ങള്‍ കടത്തിവിടാന്‍ സൈന്യത്തിെൻറ സഹായത്തോടെ കല്ലടയാറിന് കുറുകെ ബെയ്ലി പാലം താൽക്കാലികമായി നിർമിച്ച് ഏപ്രിൽ 10ന് തുറന്നുകൊടുത്തെങ്കിലും യാത്രക്ലേശത്തിന് പൂർണപരിഹാരമായില്ല. മണിക്കൂറുകൾ ക്യൂവിൽകിടന്ന് മാത്രമേ ബെയ്ലി പാലം വഴി വാഹനങ്ങൾക്ക് പോകാൻ സാധിച്ചിരുന്നുള്ളൂ. കെ.എസ്.ടി.പിയിലെയും പൊതുമരാമത്ത് വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്താണ് നിർമാണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനൽകുന്നത്. രണ്ട് തൂണുകളും പുനര്‍നിർമിച്ചിട്ടുണ്ട്. ബലക്ഷയം സംഭവിക്കാത്ത രണ്ട് തൂണുകള്ക്കുകൂടി ജാക്കറ്റിങ് നടത്തണമെന്നാണ് വിദഗ്ധാഭിപ്രായം. പാലം ഗതാഗതത്തിന് തുറന്നുകൊടുത്ത ശേഷമായിരിക്കും ആ ജോലികള്‍ നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.