മുസ്‌ലിം നേതാക്കൾക്ക് മുഖ്യമന്ത്രി നൽകിയ ഉറപ്പ് പ്രാവർത്തികമാക്കണം -മെക്ക
text_fieldsഇക്കഴിഞ്ഞ ഏപ്രിൽ 20ന് മുഖ്യമന്ത്രി വിളിച്ച് ചേർത്ത യോഗത്തിൽ മുസ്‌ലിം നേതാക്കൾക്ക് നൽകിയ വാഗ്ദാനവും ഉറപ്പും നടപ്പ് നിയമസഭാ സമ്മേളത്തിൽ പ്രാവർത്തികമാക്കണമെന്ന് മെക്ക സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. വഖഫ് ബോർഡ് ജീവനക്കാരുടെ നിയമന പ്രശ്നം കൂടിയാലോചനയിലൂടെ പരിഹരിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് മൂന്നു മാസം കഴിഞ്ഞിട്ടും നടപ്പിൽ വരുത്താത്തതിൽ മെക്ക ശക്തമായി പ്രതിഷേധിച്ചു. പ്രശ്നപരിഹാരമാകാത്ത പക്ഷം ആഗസ്റ്റ് 20ന് ശേഷം വഖഫ് ബോർഡ് നിയമന വിഷയത്തിൽ സമാനമനസ്കരുമായി സഹകരിച്ചും ഒറ്റക്കും കൂട്ടായും സമര പരിപാടികളുമായി മുന്നോട്ടു പോകുവാനും യോഗം തീരുമാനിച്ചു.
മെക്കയുടെ 34ാം സ്ഥാപക ദിനമായ ആഗസ്റ്റ് 20ന് ശനിയാഴ്ച എറണാകുളത്ത് വിപുലമായ സ്ഥാപകദിന സമ്മേളനം നടത്തും.
സർക്കാർ ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകുന്ന എയ്ഡഡ്‌സ്ഥാപനങ്ങളക്കമുള്ള മുഴുവൻ നിയമനങ്ങൾക്കും ഭരണഘടനയുടെ 16 (4) അനുഛേദപ്രകാരമുളള സംവരണം ഉറപ്പു വരുത്തുവാൻ സർക്കാർ സത്വര നടപടി സ്വീകരിക്കുക, അടിയന്തിരമായി ജാതി സെൻസസ് നടത്തുക, സച്ചാർ - പാലൊളി ശിപാർശപ്രകാരമുള്ള സ്കോളർഷിപ്പടക്കമുള്ള പദ്ധതികളും പരിപാടികളും നൂറു ശതമാനവും മുസ്‌ലിംകൾക്ക് ഉറപ്പു വരുത്തുക, പിന്നാക്കവിഭാഗങ്ങളുടെ സർക്കാർ സർവിസിലെ പ്രാതിനിധ്യക്കുറവു പരിഹരിച്ച് സംവരണ വിഹിതം ഉറപ്പു വരുത്തുക, വിദ്യാഭ്യാസ പ്രവേശനത്തിനുള്ള സംവരണം 40 ശതമാനവും എസ്.ഇ.ബി.സി വിഭാഗങ്ങൾക്ക് ഉറപ്പു വരുത്തുവാൻ നടപടി സ്വീകരിക്കുക, മുന്നാക്ക സാമ്പത്തിക സംവരണ നടപടികളിലെ വിവേചനപരമായ മാനദണ്ഡങ്ങളും അനാവശ്യ അവകാശ വാദങ്ങളും അവസാനിപ്പിക്കുക തുടങ്ങിയ വിഷയങ്ങളിൽ പരിഹാര നടപടികളാവശ്യപ്പെട്ട് സർക്കാറിനും ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്കും ആവർത്തിച്ച് നിവേദനം നൽകാനും നിയമനടപടികളടക്കം സ്വീകരിക്കുവാനും എക്സിക്യുട്ടീവ് തീരുമാനിച്ചു.
ഡോ. പി. നസീർ അധ്യക്ഷത വഹിച്ചു. എൻ.കെ. അലി പ്രമേയങ്ങളവതരിപ്പിച്ചു. ദേശീയ ജനറൽ സെക്രട്ടറി പ്രഫ. ഇ അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.