ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് ഫീസ് സ്വകാര്യ കമ്പനിക്ക്; സർക്കാർ ആപ്പിനെതിരെ ഹരജി
text_fieldsകൊച്ചി: ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കേരള ഇ-മൊബിലിറ്റി ആപ്പിലൂടെ അടക്കുന്ന പണം സ്വകാര്യ കമ്പനി അക്കൗണ്ടിലേക്ക് പോകുന്നതിനെതിരായ ഹരജിയിൽ ഹൈകോടതി വിശദീകരണം തേടി. വൈദ്യുതി ബോർഡ് സജ്ജമാക്കിയ ആപ്പിന്റെ പ്രവർത്തനം സ്വകാര്യ മേഖലക്ക് പൊതുപണം ദുരുപയോഗം ചെയ്യാനുള്ള സംവിധാനമാകുന്നത് തടയണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ എം.കെ. മൊയ്തീൻകുട്ടി നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് ജസ്റ്റിസ് കെ. ബാബു, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഇടപെടൽ.
സംസ്ഥാന സർക്കാർ, കെ.എസ്.ഇ.ബി, വിജിലൻസ്, സ്റ്റാർട്ടപ് കമ്പനിയായ കോഴിക്കോട്ടെ ബി.പി.എം പവർ ലിമിറ്റഡ് എന്നീ എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു.
സർക്കാർ, സ്വകാര്യ ചാർജിങ് സ്റ്റേഷനുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാനാണ് കെ.എസ്.ഇ.ബി കേരള ഇ-മൊബിലിറ്റി ആപ്പ് ഏർപ്പെടുത്തിയത്. ചാർജിങ് സ്റ്റേഷനുകളുടെ ലൊക്കേഷൻ കണ്ടെത്താനും പണമടക്കാനും സാധിക്കുമെന്നായിരുന്നു വാഗ്ദാനം. ബി.പി.എം പവർ ലിമിറ്റഡിന്റെ സോഫ്റ്റ്വെയർ സഹായം ഇതിനുണ്ടായിരുന്നു. എന്നാൽ, കെ.എസ്.ഇ.ബി ആപ്പിന്റെ പ്രവർത്തനത്തിൽ തുടക്കം മുതലേ തകരാറുകളുണ്ടെന്ന് ഹരജിയിൽ പറയുന്നു.
ആപ്പ് തുറക്കുമ്പോൾ, ‘ചാർജ്മോഡ്’എന്ന മറ്റൊരു ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള നിർദേശമാണ് ലഭിക്കുന്നത്. ഇതിലടക്കുന്ന പണം സ്വകാര്യ സ്ഥാപനമായ ബി.പി.എം ലിമിറ്റഡിന്‍റെ അക്കൗണ്ടിലേക്കാണ് പോകുന്നത്. പണം 24 മണിക്കൂറിനകം കെ.എസ്.ഇ.ബിയുടെ അക്കൗണ്ടിലെത്തുമെന്നാണ് വിവരാവകാശരേഖ പ്രകാരം ലഭിച്ച മറുപടി. ബി.പി.എമ്മിൽ ഓഹരി പങ്കാളിത്തമുള്ള ഇന്ദിരബാബു എനർജി വെഞ്ച്വേഴ്സ് എന്ന സ്ഥാപനത്തിനായി കെ.എസ്.ഇ.ബി എൻജിനീയർമാർ കൺസൾട്ടന്റുമാരായി പ്രവർത്തിച്ചിട്ടുണ്ട്. നിയമവിരുദ്ധ നടപടിയാണ് ആപ്പിന്‍റെ പേരിൽ നടക്കുന്നത്. ബി.പി.എമ്മിന് കരാർ നൽകിയത് ടെൻഡർ വിളിക്കാതെയാണ്. സ്വകാര്യ കമ്പനികളുമായി ചേർന്ന് ആപ്പ് വികസിപ്പിച്ചത് നികുതിപ്പണത്തിന്‍റെ ദുർവ്യയമാണെന്നും ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.