‘നീ കാടെടുത്തിട്ടല്ലേ അവൻ കട്ടെടുത്തത്’; കൂരെമ്പയ്ത് സമൂഹമാധ്യമങ്ങൾ
text_fieldsകോഴിക്കോട്: എരിയുന്ന വയറിന് അന്നംതേടി കാടിറങ്ങിയവനുള്ള ശിക്ഷയായി മരണം വിധിച്ച ആൾക്കൂട്ടബോധത്തെ കീറിമുറിച്ച് സമൂഹമാധ്യമങ്ങൾ. കെട്ടിയിട്ട കൈകളും ദയനീയ കണ്ണുകളുമായി നിൽക്കുന്ന മധുവെന്ന ആദിവാസി യുവാവിെൻറ ചിത്രങ്ങളാൽ നിറയുകയാണ് ഫേസ്ബുക്ക് ടൈംലൈനുകൾ. സമീപകാലത്തൊന്നും കേരളംസാക്ഷ്യം വഹിക്കാത്ത രോഷപ്രകടനങ്ങളും ആദിവാസികൾക്കുവേണ്ടിയുള്ള ശബ്ദങ്ങളുമാണിവിടെ. ഫേസ്ബുക്കിൽ ‘ഹാഷ് ടാഗ് മധു’ എന്ന കാമ്പയിൻ പലരും ഏറ്റെടുത്തതോടെ പ്രതിഷേധം ആളിപ്പടർന്നു. തുടർന്ന് സാമൂഹിക-സാംസ്കാരിക രംഗത്തുള്ളവരും പ്രതിഷേധവുമായെത്തി.
മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി തോമസ് ഐസക്, നടന്മാരായ മമ്മൂട്ടി, ടൊവിനോ തുടങ്ങിയവരൊക്കെയും പ്രതിഷേധമറിയിച്ചത് ഫേസ്ബുക്ക് പേജിൽ. അട്ടപ്പാടിയിൽ ആദിവാസി യുവാവ് മർദനമേറ്റ് മരിച്ച സംഭവം അത്യന്തം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മധുവിനെ തല്ലിച്ചതച്ചതിനും കൊലക്ക് കൊടുത്തതിനും ഒപ്പം കേരളം അഴിച്ചുവെക്കുന്നത് നമ്പർ വൺ എന്ന പട്ടം കൂടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രബുദ്ധതയുടെ കൊട്ടിഗ്േഘാഷിക്കലുകൾ നമുക്ക് അവസാനിപ്പിക്കാമെന്ന കടുത്ത ഭാഷയിലാണ് ധനമന്ത്രി തോമസ് െഎസക് പ്രതികരിച്ചത്.
‘ആൾക്കൂട്ടം കൊന്നത് എെൻറ അനുജനെയാണെന്നും അവനെ ആദിവാസി എന്നു വിളിക്കരുതെന്നുമായിരുന്നു’ മമ്മൂട്ടിയുടെ വേറിട്ട പ്രതികരണം.
മനുഷ്യനായി ചിന്തിച്ചാൽ മധു നിങ്ങളുടെ മകനോ അനുജനോ ജ്യേഷ്ഠനോ ഒക്കെയാണ്. വിശപ്പടക്കാൻ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത്. പട്ടിണി സമൂഹത്തിെൻറ സൃഷ്ടിയാണ്. മധുവിനോട് മാപ്പു ചോദിക്കുന്നു -അദ്ദേഹം തുടർന്നു. എന്നാൽ, മമ്മൂട്ടിയുടെ പ്രതികരണത്തിലെ ചില പ്രയോഗങ്ങൾ രൂക്ഷമായ വിമർശനങ്ങൾക്ക് ഇടയായി. ആദിവാസി എന്നത് അയാളുടെ സ്വത്വമാണ്. അതൊരു ബഹുമതിയാണ്. പരിഹാസ പദമല്ലെന്ന് കെ.എ. ഷാജി എന്ന മാധ്യമപ്രവർത്തകൻ പറഞ്ഞു.
കോടികൾ മോഷ്ടിച്ചവരൊക്കെ സുഖമായി ജീവിക്കുന്നു. പണവും അധികാരവും ആരോഗ്യവുമില്ലാത്ത പാവങ്ങളെ തല്ലിക്കൊല്ലാനും നീതിനടപ്പാക്കാനും ഇവിടെ ഒരുപാടാളുകൾ ഉണ്ട്. ഒാരോരുത്തർക്കും ഒാരോ നീതി എന്നായിരുന്നു നടൻ ടൊവിനോയുടെ പ്രതികരണം.
അട്ടപ്പാടിയിൽ നിന്നുള്ള കാളിയുടെ വാക്കുകൾ ആണ് ഫേസ്ബുക്കിൽ പ്രചരിക്കുന്ന ശ്രദ്ധേയമായ പോസ്റ്റുകളിൽ ഒന്ന്. വനപാലകരുടെ അനുമതിയില്ലാതെ കാട്ടിൽ കയറി ആക്രമിച്ച സംഭവത്തിൽ ആദിവാസി പീഡന അതിക്രമ നിയമം അനുസരിച്ച് കേസ് എടുക്കണമെന്ന് എസ്.ടി. പ്രമോട്ടർമാർ ആവശ്യപ്പെടുന്നതായി കാളി പറയുന്നു.
മുഖ്യമന്ത്രിയും ഡി.ജി.പിയും അട്ടപ്പാടിയിലേക്ക് വരണമെന്നും ൈകയേറ്റക്കാരനും പൊലീസും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കണമെന്നും ആദിവാസി ക്ഷേമ-അവകാശ പ്രവർത്തകയായ ധന്യ രാമൻ ആവശ്യപ്പെട്ടു.
ഫേസ്ബുക്കിൽ കവിതാശകലം എഴുതിയാണ് എഴുത്തുകാരി കെ.ആർ. മീര പ്രതികരിച്ചത്. അടുത്തതവണ പുറപ്പെടുമ്പോള്‍ കൂടുതല്‍ പേരെ കൂട്ടണം/ചെണ്ട കൊട്ടിയും പടക്കം പൊട്ടിച്ചും ഗുഹ വളഞ്ഞ് വിരട്ടണം/വാതില്ക്കല് കരിയില കൂട്ടിയിട്ട് പുകക്കണം/പേടിച്ചരണ്ട് പുറത്തുചാടുമ്പോള്‍ കെണിെവച്ച് പിടിക്കണം എന്നിങ്ങനെ തുടരുന്നു അവരുടെ പ്രതിഷേധം. ‘നീ കാടെടുത്തിട്ടല്ലേ അവൻ കട്ടെടുത്തത്’ എന്ന ഒറ്റവരി പോസ്റ്റിലൂടെ അരികുവത്കരിച്ച ജീവിതത്തിലേക്ക് ചാട്ടുളി പായിക്കുന്നു ഷംന െകാളക്കാടൻ എന്ന പെൺകുട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.