അർത്തുങ്കൽ പള്ളിക്കെതിരായ പരാമർശം; ടി.ജി മോഹൻദാസിനെതിരേ അന്വേഷണം തുടരാം -ഹൈകോടതി
text_fieldsകൊച്ചി: അർത്തുങ്കൽ പള്ളി ഹിന്ദു ക്ഷേത്രമായിരുന്നുവെന്ന ടി.ജി മോഹൻ ദാസിന്‍റെ വിവാദ പരാമർശത്തിൽ കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈകോടതി സിംഗിൾ ബെഞ്ച് തള്ളി. കേസിൽ ശരിയായി അന്വേഷണം നടക്കണമെന്നും ഇല്ലെങ്കിൽ അത് വർഗീയ കലാപത്തിന് വഴിവെക്കുമെന്നും ജസ്റ്റിസ് കെമാൽ പാഷ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. അർത്തുങ്കൽ പൊലീസിന് അന്വേഷണം തുടരാമെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേമയം, മോഹൻ ദാസിന്‍റെമൊബൈൽ ഫോൺ പിടിച്ചെടുക്കരുതെന്ന് കോടതി നിർദേശം നൽകി. അർത്തുങ്കൽ പള്ളി നിന്ന സ്ഥലം ശിവക്ഷേത്രമാണെന്ന മോഹൻ ദാസിന്‍റെ ട്വീറ്റ് ആണ് വിവാദം ആയത്. ഇതിനെതിരെ എ.ഐ.വൈ.എഫ് നേതാവ് ജിസ്‌മോന്‍റെ പരാതിയിൽ അർത്തുങ്കൽ പൊലീസ് കേസ് എടുത്തിരുന്നു. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മോഹൻദാസാണ് ഹൈകോടതിയെ സമീപിച്ചത്.
അർത്തുങ്കൽ പള്ളി മുമ്പ് ശിവക്ഷേത്രമായിരുന്നു. ഇവിടെ ഉദ്ഖനനം നടത്തിയാൽ തകർന്ന ക്ഷേത്രാവശിഷ്ടങ്ങൾ ലഭിക്കും. ഇത് വീണ്ടെടുക്കുക എന്ന ജോലിയാണ് ഹിന്ദുക്കൾ ചെയ്യേണ്ടത്. അൾത്താരയുടെ നിർമാണത്തിനിെട ക്ഷേത്രാവശിഷ്ടങ്ങൾ കണ്ട് പരിഭ്രമിച്ച പാതിരിമാർ ജ്യോത്സനെ കണ്ട് ഉപദേശം തേടിയിരുന്നു. അങ്ങനെ അൾത്താര മാറ്റി സ്ഥാപിച്ചുവെന്നുമാണ് മോഹൻദാസ് ട്വീറ്റ് ചെയ്തത്.
17ാം നൂറ്റാണ്ടിൽ പോർചുഗീസുകാർ പണിത വിശുദ്ധ സെബസ്ത്യാനോസിെൻറ നാമത്തിലുള്ള ഈ ദേവാലയം പ്രമുഖ തീർഥാടന കേന്ദ്രമാണ്. കേരളത്തിലെ ഏഴാമത്തെയും ആലപ്പുഴ രൂപതയിലെ ആദ്യത്തെ ബസിലിക്കയുമാണ് അർത്തുങ്കൽ. ജനുവരി 20ന് നടക്കുന്ന തിരുനാളിൽ ജാതിമത ഭേദമന്യേ പതിനായിരങ്ങളാണ് എത്താറുള്ളത്.
ശബരിമല ദർശനം കഴിഞ്ഞെത്തുന്ന അയ്യപ്പഭക്തർ അർത്തുങ്കൽ പള്ളിയിൽ എത്തി പ്രാർഥിച്ച് നേർച്ച സമർപ്പിച്ച് മാലയൂരുന്ന പതിവ് കാലങ്ങളായുള്ള ആചാരമാണ്. ക്രൈസ്തവരും മറ്റ് വിഭാഗങ്ങളും ഒരുപോലെ പവിത്രമായി കരുതുന്ന അർത്തുങ്കൽ പള്ളിക്കെതിരായ സംഘ്പരിവാർ നീക്കം കേരളത്തിലെ സാമൂഹിക അന്തരീക്ഷം തകർക്കാനുള്ള ഗൂഢശ്രമമാണെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.