എ.ടി.എമ്മിലേക്ക് കൊണ്ടുവന്ന 50 ലക്ഷം പട്ടാപ്പകൽ കൊള്ളയടിച്ചു; വാൻ തകർത്താണ് ഒരു ബോക്സ് നോട്ട് കവർന്നത്
text_fieldsകാസർകോട്: ഉപ്പളയിൽ എ.ടി.എം മെഷീനിൽ നിറക്കാൻ കൊണ്ടുവന്ന 50 ലക്ഷം രൂപ പട്ടാപ്പകൽ കൊള്ളയടിച്ചു. ഉപ്പളയിലെ ആക്സിസ് ബാങ്ക് എ.ടി.എമ്മിൽ നിറക്കാൻ കൊണ്ടുവന്ന പണമാണ് കവർച്ച ചെയ്യപ്പെട്ടത്. ബുധനാഴ്ച രണ്ടോടെയാണ് ഉപ്പള ടൗണിൽ വാനിൽ കൊണ്ടുവന്ന പണം നഷ്ടപ്പെട്ടത്.
പണവുമായി വന്ന വാൻ കൗണ്ടറിന് മുൻവശം നിർത്തിയശേഷം മെഷീൻ ക്രമപ്പെടുത്തുന്നതിനിടയിലാണ് കവർച്ച നടന്നതെന്നാണ് കരുതുന്നത്. എ.ടി.എം കൗണ്ടറിലേക്കുള്ള നോട്ടുകളടങ്ങിയ ബോക്സ് എടുക്കാനെത്തിയപ്പോഴാണ് വാനിന്റെ ചില്ല് തകർത്തതായി കണ്ടത്. തുടർന്ന് പരിശോധിച്ചപ്പോൾ ഒരുപെട്ടി നോട്ട് നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപെട്ടു.
‘സെക്യൂവർ വാലി’ കമ്പനിയുടേതാണ് പണവുമായിവന്ന വാൻ. വിവരമറിഞ്ഞെത്തിയ പൊലീസ് ഡ്രൈവറെയും വാനും കസ്റ്റഡിയിലെടുത്തു. സ്വകാര്യ ഏജൻസികളുടെ സായുധരായ ആംഡ് വിഭാഗമാണ് പണവുമായി പോകുമ്പോൾ സുരക്ഷയൊരുക്കാറുള്ളത്. എന്നാൽ, ഇവിടെ ആ സുരക്ഷ ഉണ്ടായിട്ടില്ലെന്നാണ് പറയുന്നത്.
കവർച്ച ആസൂത്രിതമാണെന്നും ഇതിനുപിന്നിൽ ഒരാൾ മാത്രമാണെന്നും സംശയിക്കുന്നതായി ജില്ല പൊലീസ് മേധാവി പി. ബിജോയ് പറഞ്ഞു. റോഡു പണി നടക്കുന്നതിനാൽ സമീപത്തുണ്ടായിരുന്ന പല സി.സി.ടി.വി കാമറകളും പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.