മുരുകെൻറ മരണം: ഡോക്ടർമാർക്കെതിരായ റിപ്പോർട്ട് ഹൈകോടതിയിൽ സമർപ്പിച്ചു
text_fieldsകൊച്ചി: തമിഴ്നാട് സ്വദേശി മുരുകൻ ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ ഡോക്ടർമാർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റം നിലനിൽക്കുമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഹൈകോടതിയിൽ പൊലീസിെൻറ വിശദീകരണം. അന്തിമ തീരുമാനത്തിന് വിദഗ്ധാഭിപ്രായം തേടിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും മെഡിക്കൽ ബോർഡ് രൂപവത്കരിക്കാൻ നടപടിയായിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
മുരുകെൻറ മരണത്തെത്തുടർന്ന് കൊട്ടിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാരായ ശ്രീകാന്ത് വലസപ്പള്ളി, പാട്രിക് പോൾ, കൊല്ലം മെഡിസിറ്റിയിലെ ഡോ. ബിലാൽ അഹമ്മദ് എന്നിവർ നൽകിയ ഹരജിയിലാണ് കൊട്ടിയം സി.െഎ ജി. അജയനാഥ് സത്യവാങ്മൂലം സമർപ്പിച്ചത്.
അപകടത്തെത്തുടർന്ന് തലക്ക് മാരക പരിക്കുള്ളതിനാൽ വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന റഫറൻസ് കുറിപ്പുമായാണ് രോഗിയേയുംകൊണ്ട് ആംബുലൻസ് ഡ്രൈവറും മറ്റൊരാളും ആശുപത്രിയിലെത്തിയത്. ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മരിക്കുമെന്ന കാര്യം ഇവർ ഡോക്ടർമാരെ അറിയിക്കുകയും ചെയ്തു. എന്നാൽ കൂട്ടിരിപ്പുകാരനില്ല, വെൻറിലേറ്റർ ഒഴിവില്ല എന്നീ കാരണങ്ങൾ പറഞ്ഞ് ചികിത്സ നിഷേധിക്കുകയാണ് ചെയ്തത്. അടിയന്തര ശുശ്രൂഷ ലഭിക്കാതിരുന്നാൽ മരണത്തിനുവരെ കാരണമാകുമെന്നും വ്യക്തമായി അറിയാമായിരുന്നിട്ടും ഡോക്ടർമാർ ചികിത്സിക്കാൻ തയാറായില്ലെന്ന ഇവരുെട മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
തലക്കും വലത് തോളെല്ലിനും ഏറ്റ ക്ഷതം മൂലമാണ് മുരുകൻ മരിക്കാനിടയായതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. രോഗിയെ രക്ഷപ്പെടുത്താൻ ഒരു ശ്രമവും ഡോക്ടർമാർ നടത്തിയില്ല. അതിനാലാണ് മനഃപൂർവമല്ലാത്ത നരഹത്യ, സുരക്ഷ ഉറപ്പാക്കാതെ അപായത്തിലേക്ക് തള്ളിവിടൽ എന്നീ കുറ്റകൃത്യങ്ങൾ അവർക്കെതിരെ ചുമത്തിയതെന്ന് പൊലീസ് വിശദീകരിക്കുന്നു. കേസ് വീണ്ടും 24ന് പരിഗണിക്കാൻ മാറ്റി. ഡോക്ടർമാരുടെ അറസ്റ്റ് തടഞ്ഞ് കോടതിയുടെ ഇടക്കാല ഉത്തരവുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.