യുവതിയുടെ മൃതദേഹവും വാഹനവും കണ്ടെത്തിയത് രണ്ടിടത്ത്; മരണത്തിൽ ദുരൂഹതയുണ്ട്, സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കൾ
text_fieldsന്യൂഡൽഹി: ഡൽഹി സുൽത്താൻപുരിയിൽ 20കാരിയെ കാറിടിച്ച് വീഴ്ത്തിയ ശേഷം റോഡിലൂടെ വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം. പെൺകുട്ടി മരിച്ചത് അപകടത്തിലാണെന്ന കാര്യത്തിൽ സംശയമുണ്ട്. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.
രാത്രി 11 മണിയോടെ വീട്ടിൽ മടങ്ങിയെത്തുമെന്ന് പറഞ്ഞാണ് പെൺകുട്ടി പോയത്. പിന്നീട് യാതൊരു വിവരവുമില്ലായിരുന്നു. യുവതിയുടെ മൃതദേഹവും വാഹനവും കണ്ടെത്തിയത് കിലോമീറ്ററുകളുടെ അകലത്തിൽ രണ്ടിടത്താണ്. ഇതിൽ സംശയമുണ്ടെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു.
ഉച്ചത്തിൽ പാട്ട് വെച്ചതിനാൽ യുവതിയുടെ ശരീരം കാറിൽ കുടുങ്ങിയ കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് പ്രതികൾ മൊഴി നൽകിയത്. എന്നാൽ, യുവതി വാഹനത്തിനടിയിൽ ഉണ്ടെന്ന കണ്ടെത്തിയ യുവാക്കൾ ഓടിരക്ഷപ്പെടുകയാണ് ചെയ്തതെന്ന് പൊലീസ് പറയുന്നു.
അതേസമയം, അപകടം നടന്ന സുൽത്താൻപുരിയിൽ ഡൽഹി പൊലീസിന്‍റെ ഫോറൻസിക് സംഘം പരിശോധന നടത്തി. സംഭവ സ്ഥലത്ത് നിന്ന് കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
പുതുവർഷ പുലരിയിൽ ഡൽഹിയിലെ സുൽത്താൻപുരിയിലാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്. ഞായറാഴ്ച പുലർച്ചെ മൂന്നരയോടെയാണ് യുവതിയുടെ ശരീരം റോഡിലൂടെ വലിച്ചിഴച്ച് നീങ്ങുന്ന വാഹനത്തെ കുറിച്ച് കഞ്ചാവാല പൊലീസിന് വിവരം ലഭിക്കുന്നത്. ഇതിന് പിന്നാലെ നാലേകാലോടെ റോഡിൽ മരിച്ചനിലയിൽ അഞ്ജലി സിങ്ങിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
നാലു കിലോമീറ്ററോളം യുവതിയെ റോഡിലൂടെ വലിച്ചിഴച്ചതായാണ് വിവരം. യുവതി വിവസ്ത്രയായി കാലുകൾ ഒടിഞ്ഞ നിലയിലായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മംഗൽപുരിയിലെ സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ ഡൽഹി വനിത കമീഷൻ ഡൽഹി പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്. വളരെ ഭയാനകമായ സംഭവമാണ് നടന്നതെന്ന് കമീഷൻ അധ്യക്ഷ സ്വാതി മലിവാൾ ട്വീറ്റ് ചെയ്തു. കമീഷന് മുമ്പിൽ ഹാജരായി വിശദീകരണം നൽകാൻ പൊലീസിനോട് നിർദേശിച്ചിട്ടുണ്ട്. പുതുവർഷത്തോട് അനുബന്ധിച്ച് ഏർപ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് ആരായുമെന്നും അധ്യക്ഷ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.