സ്വന്തം ജനങ്ങൾക്ക് നല്‍കിയതിനേക്കാള്‍ വാക്‌സിന്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയച്ചു- ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ
text_fieldsയുനൈറ്റഡ് നേഷൻസ്: സ്വന്തം രാജ്യത്തെ ജനങ്ങൾക്ക് നൽകിയതിനേക്കാൾ കോവിഡ് വാക്സിൻ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയച്ചുവെന്ന് ഇന്ത്യ ഐക്യരാഷ്ട്ര സഭയിൽ വ്യക്തമാക്കി. വാക്സിൻ വിതരണത്തിലെ അസമത്വം കൊറോണ വ്യാപനത്തെ തടയാനുള്ള ആഗോള നീക്കത്തെ പരാജയപ്പെടുത്തുമെന്നും വാക്സിൻ ലഭ്യതയുടെ കുറവ് നിർധന രാജ്യങ്ങളെ ദോഷമായി ബാധിക്കുമെന്നും യു.എൻ ജനറൽ അസംബ്ലിയിൽ ഇന്ത്യ ചൂണ്ടിക്കാട്ടി.
കോവിഡ് വാക്സിൻ ആഗോള തലത്തിൽ തുല്യമായി വിതരണം ചെയ്യുന്നതിനുള്ള ഇടപെടലുകൾക്ക് തുടക്കമിട്ട രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്നും ഇതിന് 180 യു.എൻ അംഗ രാജ്യങ്ങളുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും ഇന്ത്യയുടെ പ്രതിനിധി കെ. നാഗരാജ് നായിഡു പറഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും ആഗോള ശാസ്ത്ര സമൂഹം ഫലപ്രാപ്തിയുള്ള ഒന്നിലധികം വാക്സിൻ കണ്ടെത്തിയതിനാൽ 2021 ഒരു ശുഭസൂചനയോടെയാണ് ആരംഭിച്ചത്.
കോവിഡിനെതിരായ ആഗോള തലത്തിലെ പോരാട്ടത്തിന്‍റെ മുൻനിരയിൽ ഇന്ത്യ ഉണ്ടായിരുന്നു. അടുത്ത ആറു മാസത്തിനുള്ളിൽ സ്വന്തം രാജ്യത്തെ 300 ദശലക്ഷം ജനങ്ങൾക്ക് വാക്സിൻ നൽകുന്നതിനൊപ്പം 70 രാജ്യങ്ങളിലേക്ക് വാക്സിൻ കയറ്റി അയക്കുന്നതിനും ഇന്ത്യ തയാറാണ്. തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിൻ അടക്കം ഇന്ത്യയുടെ രണ്ട് വാക്സിനുകൾക്ക് അംഗീകാരം ലഭിച്ചു. നിലവിൽ 30 ഓളം വാക്സിനുകൾ പരീക്ഷണത്തിന്‍റെ വിവിധ ഘട്ടത്തിലാണ്.
ഇതുവരെ വാക്സിൻ ലഭിക്കാത്ത രാജ്യങ്ങളുടെ അവസ്ഥയിലുള്ള ഇന്ത്യയുടെ ആശങ്കയും അദ്ദേഹം പങ്കുവെച്ചു. പ്രാദേശികമായും ആഗോളമായും വാക്സിനുകൾ നിർമ്മിക്കുന്നിലും വിതരണം ചെയ്യുന്നതിലും ഉണ്ടാവേണ്ട രാജ്യാന്തര സഹകരണത്തിന്‍റെ ആവശ്യകത വളരെ വലുതാണ്. വാക്സിൻ വിതരണത്തിലെ അസമത്വം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പരാജയപ്പെടുത്തും. യു.എൻ സമാധാനപാലകർക്കുള്ള സമ്മാനമെന്ന നിലക്ക് രണ്ട് ലക്ഷം കോവിഡ് വാക്സിൻ ഡോസുകൾ ഇന്ത്യ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.