രോഹിങ്ക്യൻ അഭയാർഥികൾ യു.എൻ ഹൈകമീഷണറെ കാണാൻ വരണ്ടേ; മണിപ്പൂർ ഹൈകോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു
text_fieldsന്യൂഡൽഹി: രജിസ്ട്രേഷനായി യു.എൻ ഹൈകമീഷണറെ കാണാൻ ഏഴു റോഹിങ്ക്യൻ അഭയാർഥികൾക്ക് ഡൽഹിയിലേക്ക് പോകാൻ അനുമതി നൽകിയ മണിപ്പൂർ ഹൈകോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഹൈകോടതി വിധിക്കെതിരെ കേന്ദ്ര സർക്കാർ സമർപ്പിച്ച ഹരജിയിലെ ആവശ്യം അംഗീകരിച്ചാണ് ജസ്റ്റിസ് എ.എം. ഖാൻവിൽകർ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. നേരത്തെ ഇതുപോലെ രജിസ്ട്രേഷനായി വന്നവർ പിന്നീട് അപ്രത്യക്ഷരായിട്ടുണ്ടെന്ന കേന്ദ്രത്തിന്റെ വാദത്തോട് സുപ്രീംകോടതി യോജിച്ചു.
2021 മേയ് മൂന്നിനാണ് ഡൽഹിയിലേക്ക് പോകാൻ ഇവർക്ക് സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതി ഉത്തരവിട്ടത്. ഇവർ നിയമവിരുദ്ധമായി കുടിയേറിയവരല്ലെന്നും അഭയം തേടിയവരാണെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.
ഇന്ത്യക്ക് വ്യക്തമായ അഭയാർഥി സംരക്ഷണ നയമോ ചട്ടക്കൂടുകളോ ഇല്ലെങ്കിലും, സമീപ രാജ്യങ്ങളിൽനിന്നുള്ള ധാരാളം അഭയാർഥികൾക്ക് അഭയം നൽകുന്നുണ്ടെന്നും പ്രധാനമായും അഫ്ഗാനിസ്താനിൽനിന്നും മ്യാൻമറിൽനിന്നുമുള്ള അത്തരം അഭയാർഥികളുടെ പദവിയെക്കുറിച്ചുള്ള യു.എൻ.എച്ച്.സി.ആർ അംഗീകാരത്തെ ഇന്ത്യ മാനിക്കുന്നുവെന്നും ഹൈകോടതി ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, ജമ്മുവിലെ റോഹിങ്ക്യക്കാർക്ക് ഇടക്കാല ആശ്വാസം നിഷേധിച്ച 2021ലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇതിനെ എതിർത്തു. നേരത്തെ ഇതുപോലെ രജിസ്ട്രേഷനായി വന്നവർ പിന്നീട് അപ്രത്യക്ഷരായിട്ടുണ്ടെന്നും മേത്ത ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.