ചെന്നൈ-ബംഗളൂരു-മൈസൂരു ബുള്ളറ്റ് പാത സർവേക്ക് മുന്നൊരുക്കം
text_fieldsബംഗളൂരു: ചെന്നൈ-ബംഗളൂരു-മൈസൂരു ബുള്ളറ്റ് ട്രെയിൻ പാത നിർമാണവുമായി ബന്ധപ്പെട്ട സർവേ നടപടികൾ വൈകാതെ ആരംഭിക്കും. 92,400 കോടി മുതൽ മുടക്കിൽ നിർമിക്കുന്ന പാതയുടെ സർവേക്കായി ദേശീയ ൈഹസ്പീഡ് റെയിൽ കോർപറേഷൻ ടെണ്ടറുകൾ ക്ഷണിച്ചിരുന്നു.
ജനുവരി 12 ആണ് ഇ-ടെണ്ടർ സമർപ്പിക്കാനുള്ള അവസാന തീയതി. ഏപ്രിലോടെ സർവേ നടപടികൾ ആരംഭിക്കാനാണ് തീരുമാനം. പാതക്കായി ഒരുക്കേണ്ടി വരുന്ന ഭൂതല-ഭൂഗർഭ സംവിധാനങ്ങൾ, ഉൗർജ സംവിധാനങ്ങൾ തുടങ്ങിയവയെ കുറിച്ച് സർവേയിലൂടെ വിവരം ശേഖരിക്കും. ബുള്ളറ്റ് ട്രെയിനിെൻറ റൈഡർഷിപ് സംബന്ധിച്ച് മെറ്റാരു സർവേയും നടത്തും.
അതേസമയം, ചെന്നൈ-മൈസൂരു റൂട്ടിൽ ബുള്ളറ്റ് പാത അനാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ആക്ടിവിസ്റ്റുകളും രംഗത്തെത്തി. മൂന്നു നഗരങ്ങളെയും ബന്ധിപ്പിച്ച് ഹൈസ്പീഡ് റെയിൽ കോറിഡോറിനായി മുമ്പ് നിർദേശം ഉയർന്നിരുന്നെങ്കിലും പ്രാഥമിക പഠനത്തിന് ശേഷം അതേക്കുറിച്ച് ഇപ്പോൾ ഒന്നും കേൾക്കുന്നില്ലെന്ന് റെയിൽ ആക്ടിവിസ്റ്റ് സഞ്ജീവ് ദയാമണ്ണാവർ പറഞ്ഞു.
മൈസൂരു-ബംഗളൂരു-ചെന്നൈ റൂട്ടിൽ നിലവിലുള്ള റെയിൽപാത കാര്യക്ഷമമാക്കി മണിക്കൂറിൽ പരമാവധി 200 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ ഒാടിച്ചാൽ മൂന്നു മണിക്കൂർകൊണ്ട് ലക്ഷ്യത്തിലെത്താനാവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നൈസ് റോഡ് എക്സ്പ്രസ് വേ, ബംഗളൂരു-മൈസൂരു ഹൈവേ എന്നിവക്കായി ഇതിനകം ആയിരക്കണക്കിന് മരങ്ങൾ മുറിച്ചുമാറ്റിയതായും ബുള്ളറ്റ് പാതക്കായി വീണ്ടും പരിസ്ഥിതിനാശമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിയായ അഹമ്മദാബാദ്-മുംബൈ പാതയുടെ സ്ഥലമേറ്റെടുപ്പ് കർഷകരുടെ പ്രതിഷേധത്തെ തുടർന്ന് തടസ്സപ്പെട്ടിരുന്നു. 2024ഒാടെ ഇൗ പാത യാഥാർഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ബുള്ളറ്റ് പാതക്കായി ഭൂമി ഏറ്റെടുക്കലിനെതിരെ സമാന പ്രതിഷേധം കർണാടകയിലെയും തമിഴ്നാട്ടിലെയും കർഷകരുടെ ഭാഗത്തുനിന്നും ഉയരാനുള്ള സാധ്യതയും ഏറെയാണ്.
നഗരഹൃദയഭാഗങ്ങൾ ഒഴിവാക്കിയാകും പാത കടന്നുപോവുക. 435 കിലോമീറ്റർ ൈദർഘ്യമുള്ള പാതക്കായി ചെന്നൈ, പൂനമല്ലി, ആരക്കോണം, ചിറ്റൂർ, ബംഗാൾപേട്ട്, ബംഗളൂരു, ചന്നപട്ടണ, മാണ്ഡ്യ, മൈസൂരു എന്നീ ഒമ്പത് സ്റ്റേഷനുകളാണ് കണ്ടെത്തിയിട്ടുള്ളത്.
നഗരപ്രാന്ത പ്രദേശങ്ങളിലെ സ്റ്റേഷനുകളിൽനിന്ന് നഗരപരിധിയിലേക്ക് കണക്ഷനുമായി മൾട്ടി മോഡൽ ട്രാൻസിറ്റ് ഹബ്ബുകളും ബുള്ളറ്റ് പാതക്കൊപ്പം വിഭാവനം ചെയ്യുന്നുണ്ട്.
750 പേർക്ക് ഒരേസമയം യാത്ര ചെയ്യാവുന്ന ബുള്ളറ്റ് ട്രെയിനിന് മണിക്കൂറിൽ 350 കിലോമീറ്ററാണ് പരമാവധി വേഗം. പാത യാഥാർഥ്യമായാൽ രണ്ടര മണിക്കൂർകൊണ്ട് ൈമസൂരുവിൽനിന്ന് ചെന്നൈയിലെത്താനാവുമെന്നാണ് കണക്കുകൂട്ടൽ.
മൈസൂരു, ബംഗളൂരു സിറ്റി, കേൻറാൺമെൻറ്, കാട്പാടി, ചെന്നൈ സെൻട്രൽ എന്നിവിടങ്ങളിൽ മാത്രം സ്റ്റോപ്പുള്ള മൈസൂരു-ബംഗളൂരു-ചെന്നൈ ശതാബ്ദി ട്രെയിൻ ചെന്നൈയിലെത്താൻ ഏഴുമണിക്കൂറെടുക്കുന്നുണ്ട്.
ദേശീയ റെയിൽ നയപ്രകാരം ചെന്നൈ-ബംഗളൂരു- ൈമസൂരു അടക്കം ആറു പാതകളാണ് പദ്ധതിയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.